'എനിക്ക് 61 വയസായി, ഞാൻ പറയുന്നത് മകൻ വിശ്വസിക്കില്ല, കള്ളമാണെന്ന് പറയും'; മകനെ കുറിച്ച് ജി.വേണുഗോപാൽ!
'രാരീ രാരീരം രാരോ' എന്ന താരാട്ട് പാട്ട് പാടികൊണ്ടാണ് ജി.വേണുഗോപാൽ എന്ന ഗായകന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ കർണാടിക് ക്ലാസ്സിക്കുകളിലും വെസ്റ്റേൺ ക്ലാസ്സിക്കുകളിലും അതുപോലെ ഹിന്ദുസ്ഥാനി ശൈലിയിൽ ഉള്ള ഗാനങ്ങളും പാടിയ ഒരു ഗായകൻ വേറെയുണ്ടോ എന്ന് സംശയമാണ്. വെസ്റ്റേൺ മേജറും മൈനറും കർണ്ണാട്ടിക് രാഗങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ആലാപനത്തിൽ ഭദ്രമായിരുന്നു. ഒരു ഗായകനെന്ന നിലയിലുള്ള ബഹുമുഖ പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു.
വരികളുടെ അർഥവും ആഴവും അറിഞ്ഞ് പാടുന്ന അദ്ദേഹത്തിനെ മലയാളികൾക്ക് മാത്രമല്ല തമിഴനും തെലുങ്കനുമൊക്കെ പ്രിയമാണ്. അച്ഛന്റെ വഴിയെ തന്നെയാണ് മകൻ അരവിന്ദിന്റേയും സഞ്ചാരം. ഹൃദയത്തിലെ നഗുമോ എന്ന ഗാനം പാടി അരവിന്ദ് ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കവർന്ന് കഴിഞ്ഞു. സിനിമയെന്ന സ്വപ്നവുമായി ജീവിക്കുന്ന വ്യക്തിയാണ് ജി.വേണുഗോപാലിന്റെ മകൻ അരവിന്ദ്. കൂടെ, ഹൃദയം തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള അരവിന്ദ് ആദ്യത്തെ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്.

അച്ഛനും മകനും വിഷുക്കാല വിശേഷങ്ങളും ജീവിത്തിലുണ്ടായ നർമങ്ങളും വനിത വഴി പ്രേക്ഷകരോട് പങ്കുവെച്ച അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. അറുപത്തൊന്ന് വയസ് പ്രായമുള്ള താൻ പറയുന്നത് മകൻ അരവിന്ദ് വിശ്വസിക്കുന്നില്ലെന്ന പരാതിയും ജി.വേണുഗോപാലിനുണ്ട്. സിനിമാപ്പാട്ടിന്റെ 38ആം വർഷത്തിലാണ് ജി.വേണുഗോപാൽ. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് സിനിമ പഠിച്ച ശേഷമാണ് അരവിന്ദ് സിനിമയ്ക്ക് പുറകെ സഞ്ചരിക്കാൻ തുടങ്ങിയത്. അച്ഛനും മകനും എന്നതിനപ്പുറം രണ്ട് സുഹൃത്തുക്കളെപ്പോലെയാണ് ജി.വേണുഗോപാലും അരവിന്ദും വിശേഷങ്ങൾ പങ്കുവെക്കുന്നത്.

'എനിക്ക് പ്രായം 61 ആയി. ഇവൻ കളിയാക്കും. അച്ഛൻ ഡൈയാണ് എന്നൊക്കെ പറഞ്ഞ്. എന്റെ അച്ഛന് ഇപ്പോൾ 96 വയസുണ്ട്. പല്ലോ മുടിയോ ഒന്നും പോയിട്ടില്ല. അമ്മയ്ക്ക് 90 ആയി. ചിട്ടയായുള്ള ജീവിതശൈലിയാണ് രണ്ടുപേരുടേതും' വേണുഗോപാൽ പറഞ്ഞു. 'അച്ഛനും നല്ല ചിട്ടയുള്ള ആളാണ്. എനിക്കും അതാണ് താൽപര്യം. ഞാൻ നല്ല ഫൂഡിയാണ്. അമ്മയുണ്ടാക്കുന്ന ദോശയും ചിക്കൻകറിയുമാണ് പ്രിയവിഭവങ്ങൾ' അരവിന്ദ് പറഞ്ഞു. 'എനിക്ക് ദോശയും ഇഡ്ഡലിയും ബിരിയാണിയുമാണ് കൂടുതൽ പ്രിയം. രാവിലെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പോയി വ്യായാമം ചെയ്യും. യോഗയാണ് പ്രധാനം. ശബ്ദത്തിന് വേണ്ടിയുള്ള പരിശീലനമൊന്നും ഇപ്പോഴില്ല.'

'ഒരു ഏപ്രിൽ എട്ടിന് വിഷുക്കാലത്തായിരുന്നു എന്റേയും രശ്മിയുടെയും കല്യാണം. കുട്ടിക്കാലത്ത് വീട്ടിൽ വിഷു ആഘോഷിച്ചിരുന്നു. പിന്നീട് ആ സമയത്ത് പ്രോഗ്രാമിന്റെ തിരക്കായിരിക്കും. പണ്ട് കൈനീട്ടം ഇങ്ങോട്ട് കിട്ടുമായിരുന്നു. ഇപ്പോൾ അങ്ങോട്ട് കൊടുക്കണം' ജി വേണുഗോപാൽ കൂട്ടിച്ചേർത്തു. 'ജീവിതം സംതൃപ്തമാണ്. കല വീഞ്ഞുപോലെയാണ് പഴകുന്തോറും വീര്യം കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് പാടിയ പാട്ടുകൾ ആളുകൾ ഇപ്പോൾ കൂടുതൽ കേൾക്കുന്നുണ്ട്. അന്ന് കിട്ടാത്ത പരിഗണന പോലും ഇപ്പോൾ കിട്ടുന്നു. ഇത്രയും വർഷം പാടിയ ഒരു ഗായകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത് ഇപ്പോഴാണ് കൂടുതൽ പരിഗണന കിട്ടുന്നത് എന്നാണ്.'

'ഒരുപക്ഷേ ഞാൻ പാടിയ പാട്ടുകൾ ആയിരിക്കും അതിന് കാരണം. എന്റെ പാട്ടുകൾ കംപോസ് ചെയ്തവരും എഴുതിയവരും ഒക്കെ ഈ അംഗീകാരത്തിന് അർഹരാണ്. ഞാൻ പാടിയ പാട്ടുകൾ ഇന്നും ആളുകൾ മൂളി നടക്കുന്നു എന്നറിയുന്നതിൽ സംതൃപ്തിയുണ്ട്. കുടുംബ ജീവിതമായാലും കലാജീവിതമായാലും സംതൃപ്തനാണ് ഞാൻ' അറുപതാം പിറന്നാൾ ആഘോഷിച്ച വേളയിൽ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ജി.വേണുഗോപാൽ പറഞ്ഞത് ഇതായിരുന്നു. രശ്മി വേണുഗോപാലാണ് ജി.വേണുഗോപാലിന്റെ ഭാര്യ. തന്റെ രക്തത്തിലുള്ളതാണ് സംഗീതമെന്ന് അദ്ദേഹം പലതവണ മനോഹരമായ പാട്ടുകൾ സമ്മാനിച്ചതിലൂടെ തെളിയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications