'ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കേൾക്കുന്നതുപോലെ... മൊത്തത്തിൽ ഭാരം കുറഞ്ഞതുപോലെ'; ജി. വേണുഗോപാൽ!
സിനിമ ഒരു ആസ്വാദന വേദിയാണ്. ടെൻഷൻ, പ്രഷർ തുടങ്ങിയവയെല്ലാം കുറക്കാൻ കണ്ടെത്തുന്ന ഒരിടമായാണ് ഒട്ടുമിക്ക സിനിമാപ്രേമികളും സിനിമയെ കാണുന്നത്. അത്തരത്തിൽ തുടക്കം മുതൽ അവസാനം വരെ ഒരു സെക്കന്റ് പോലും ബോർഅടിക്കാതെ രണ്ടരമണിക്കൂർ ചിരിച്ചുല്ലസിക്കാൻ പ്രേമലു കാണുന്ന ആർക്കും സാധിക്കും. ഗിരീഷ് എ.ഡിയുടെ സംവിധാന മികവും നസ്ലിൻ, മമിത ബൈജു തുടങ്ങിയ യുവതാരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളും നല്ല ഗാനങ്ങളും ചിത്രീകരവും എല്ലാംകൊണ്ടും പ്രേമലു നല്ലൊരു സിനിമാ അനുഭവമാണെന്നാണ് തിയേറ്ററിൽ പോയി സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടി ചിത്രത്തിനൊപ്പം നിന്ന് മത്സരിക്കുകയാണ് തിയേറ്ററുകളിൽ പ്രേമലു. റിപ്പീറ്റ് വീല്യുവിന്റെ കാര്യത്തിലും തൊണ്ണൂറുകളിലെ ചിരിപ്പടവുമായി മുട്ടിനിൽക്കും പ്രേമലുവും.

ഇപ്പോഴിതാ പ്രേമലു കണ്ട അനുഭവം കുറിപ്പായി പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി.വേണുഗോപാൽ. പ്രേമലു കണ്ടശേഷം മൊത്തത്തിൽ ഭാരം കുറഞ്ഞതുപോലെ തോന്നുന്നുവെന്നാണ് ജി.വേണുഗോപാൽ കുറിച്ചത്. 'ഇന്നലെ പ്രേമുലു കണ്ടു. മൊത്തം ഘനം കുറഞ്ഞ ഒരു പ്രതീതി. രണ്ട് ഹെവി വെയ്റ്റ് സിനിമകൾക്ക്... വാലിബൻ, ഭ്രമയുഗം ശേഷമാണ് പ്രേമുലു സംഭവിക്കുന്നത്.'
'മൊസാർട്ടിൻ്റെ 40ത് സിംഫണി ഇൻ ജി മൈനറിനുശേഷം എൽവിസ് ദ പെൽവിസിൻ്റെ ജയിൽഹൗസ് റോക്കുപോലെ ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ.... സിനിമയുടെ വിധി നിർണ്ണയമോ ഗുണഗണങ്ങളോ ട്രോളോ ഒന്നുമില്ല ഈ പോസ്റ്റിൽ. മൂന്ന് പേരെക്കുറിച്ച് പറയാനാണ്... സമകാലീന നടിമാരിൽ എൻ്റെ ഫേവറേറ്റ് മമിത ബൈജു, നസ്ലിൻ പിന്നെ എൻ്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ.'
'മമിത ബബ്ലിയാണ്. സമൃദ്ധമായ ഊർജ്ജം ആ എക്സ്പ്രസീവ് കണ്ണുകളിൽ കാണാം. അനായാസ അഭിനയത്തിൻ്റെ മറ്റൊരു മുഖം. ദി നോട്ടി ട്രാംപ് വിത്ത് ആൻ എംറ്റി ഹെഡ് ആന്റ് എ ഹാർട്ട് ഓഫ് ഗോൾഡ് അതാണ് നസ്ലിൻ. കഥയറിയാതെ നമുക്ക് നസ്ലിൻ്റ കൂടെ കരയാം ചിരിക്കാം ആടിപ്പാടാം. ഇൻഫക്ഷൻ കാരക്ടർ. കോവിഡ് സമയത്താണ് ഞാൻ ശ്യാമിനെ പരിചയപ്പെടുന്നത്.'
'ഒരിക്കലും ചേർക്കാൻ പറ്റാത്ത പാട്ടുകളെ ചേർത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്കളങ്ക വിഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എൻ്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് മൂന്ന് പാട്ടുകളുടെ തൊഴുത്തിൽ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങൾ ചെയ്ത് അർമാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എൻ്റെയടുത്ത് നിൽക്കുമ്പോഴും ശ്യാമിൻ്റെ ഉള്ളിലെ അഭിനിവേശം ഉറങ്ങുന്ന ഒരു അഗ്നിപർവ്വതം പോലെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.'

'ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്. കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാൻ പ്രവചിച്ചു. പ്രേമുലു ഈ ലവബിൾ വില്ലൻ്റെ ഒരൊന്നൊര കാൽവെയ്പ്പാണ്. നമ്മൾ ഇനി ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേർസായി കാണും മലയാള സിനിമയിൽ. കൺഗ്രാറ്റ്സ്... ബെസ്റ്റ് വിഷസ് മമിത, നസ്ലിൻ, ശ്യാം', എന്നാണ് പ്രേമലു കണ്ട അനുഭവം പങ്കിട്ട് ജി.വേണുഗോപാൽ കുറിച്ചത്.
വേണുഗോപാലിന്റെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച് ശ്യാം, അഖില ഭാർഗവൻ തുടങ്ങിയവർ എത്തി. അതിനിടയിൽ സംവിധായകൻ ഗിരീഷ് എഡിയെ കുറിച്ച് ഒന്നും പറയാതിരുന്നത് എന്താണെന്നും ചിലർ ചോദിച്ചു. ഞായറാഴ്‍ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപ നേടി നസ്‍ലെൻ നായകനായ പ്രേമലു. അമ്പരിപ്പിക്കുന്ന കുതിപ്പാണ് പ്രേമലു നടത്തുന്നത്.
പ്രണയം ഫ്രഷായി അവതരിപ്പിക്കുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ പൊതു അഭിപ്രായം എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് പ്രേമലു അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി 22.36 കോടി രൂപയാണ് പ്രേമലു നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











