'പാടിയ പാട്ട് സിനിമയിലില്ലെങ്കിൽ അറിയിക്കുന്ന പതിവൊക്കെ പോയി'; പഴയ പല മര്യാദകളും ഇല്ലാതായെന്ന് ചിത്ര
നാല് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത സ്വര മാധുര്യത്തിനുടമയാണ് ഗായിക കെഎസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി എന്നറിയിപ്പെടുന്ന ചിത്ര പതിനാറ് തവണയാണ് കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടിയത്. ആറ് ദേശീയ പുരസ്കാരങ്ങളും പദ്മശ്രീ ബഹുമതിയും കെഎസ് ചിത്രയെ തേടിയെത്തി. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയ ചിത്ര ഇതിനകം 25000 ത്തിലേറെ പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.

സംഗീത ലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ചിത്ര സിനിമാ ഗാന രംഗത്ത് വന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണിപ്പോൾ. പണ്ട് ഉണ്ടായിരുന്ന പല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടെന്ന് ചിത്ര പറയുന്നു.
നമ്മൾ പാടിയ ഒരു ഗാനം സിനിമയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു. പാടിയ പാട്ടുകളുടെ സിഡി റിലീസിഗം വിവരം മറ്റാരെങ്കിലും പറഞ്ഞിട്ട് വേണം പലപ്പോഴും അറിയാൻ. മുമ്പൊക്കെ കാസറ്റുകളുടെയും സിഡികളുടെയും കോപ്പി എത്തിച്ച് നൽകുന്ന പതിവുണ്ടായിരുന്നു. ആ രീതിയെല്ലാം മാറിയെന്ന് ചിത്ര പറയുന്നു.

റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ പാടിയവരുടെ പേര് പറയാത്തത് എന്ത് കൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാർക്ക് ലഭിക്കുന്ന അംഗീകാരമാണത്. ചില പാട്ടുകൾ ഇന്ന് കേൾക്കുമ്പോൾ ആര് പാടിയതാണെന്ന് അറിയാൻ പ്രയാസമാണെന്നും ചിത്ര പറഞ്ഞു. അതേസമയം പ്രശസ്തി ഏറെ നേടിയിട്ടും മര്യാദകൾ പാലിക്കുന്നവർ ഉണ്ടെന്നും ചിത്ര എആർ റഹ്മാന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പറഞ്ഞു.
'പേരും പ്രശസ്തിയും നേടിയവരിൽ ചിലരുടെ പെരുമാറ്റങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും. ഒരിക്കൽ റഹ്മാന് ഒരു സംഘടന സ്വീകരണം നൽകുന്നു.സംഘടനാ ഭാരിവാഹികൾ വന്ന് കണ്ട് റഹ്മാനെ പറ്റി കുറച്ചു സംസാരിക്കണമെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞാൻ എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു'

ഇളയ രാജാ സാറിനൊപ്പം കീ ബോഡ് വായിക്കാൻ വന്ന ദിലീപ് (എആർ റഹ്മാന്റെ ആദ്യ പേര്) എന്ന പയ്യനെക്കുറിച്ചുള്ള ഓർമ്മകളും റെക്കോഡിങ്ങിലെയും സ്റ്റേജിലെയും അദ്ദേഹത്തിന്റെ ചിട്ടകളും മറ്റുമായിരുന്നു പറഞ്ഞത്. സ്വീകരണ ചടങ്ങ് കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ വിലാസത്തിൽ ഒരു പൂച്ചെണ്ട് വന്നു. റഹ്മാൻ കൊടുത്തു വിട്ട സ്നേഹോപഹാരമായിരുന്നു അത്. അന്ന് പറഞ്ഞ നല്ല വാക്കുകൾക്കുള്ള നന്ദിയും ആ ബൊക്കയോടൊപ്പം ഉണ്ടായിരുന്നെന്നും ചിത്ര പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം പറഞ്ഞത്.
Recommended Video

ചില പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ ഈറനണിയുമെന്നും ചിത്ര പറഞ്ഞു. കൂടുതലും ഇഷ്ടം മുൻതലമുറയിലെ പാട്ടുകാർ പാടിയ ഗാനങ്ങളാണ്. എത്ര സന്തോഷത്തിലാണെങ്കിലും സ്വർണമുകിലേ എന്ന പാട്ട് കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയും. ദാസേട്ടൻ പാടിയ കൃഷ്ണ കൃഷ്ണ തുളസിക്കതിരുകൾ ചൂടിയൊരു എന്ന ഗാനവും അത്തരത്തിലുള്ളതാണ്. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ എല്ലാവർക്കുമുണ്ടാവുമെന്നും ചിത്ര പറയുന്നു.


Click it and Unblock the Notifications