'40 വയസായിട്ടും ആരെയും കിട്ടിയില്ലെങ്കിൽ നമുക്ക് വിവാഹം ചെയ്യാം; ജെറിനെ ക്ലാസിൽ നോട്ടീസ് ചെയ്തിരുന്നില്ല'
മലയാള സിനിമയിൽ പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഗായികയാണ് മഞ്ജരി. ഗാനരംഗത്ത് മികച്ച തുടക്കമാണ് മഞ്ജരിക്ക് ലഭിച്ചത്. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ ഇളയരാജ സംഗീത സംവിധാനത്തിലാണ് മഞ്ജരി ആദ്യമായി പിന്നണി ഗായികയാകുന്നത്. സിനിമയിൽ മഞ്ജരി പാടിയ രണ്ട് പാട്ടുകളും ഹിറ്റായി. താമരക്കുരുവിക്ക് എന്ന പാട്ട് തരംഗമായി മാറി. പിന്നീട് മഞ്ജരിയെ തേടി നിരവധി മികച്ച അവസരങ്ങളെത്തി.
പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം ശ്രദ്ധേയമായ ഗാനങ്ങൾ പാടാൻ കഴിഞ്ഞത് മഞ്ജരിയെ കരിയറിൽ തുണച്ചു. എന്നാൽ പിന്നീടിങ്ങോട്ട് മഞ്ജരിയുടെ അധികം പാട്ടുകൾ വന്നിട്ടില്ല. ഗായികയ്ക്ക് അവസരങ്ങൾ കുറഞ്ഞെന്ന അഭിപ്രായം ആരാധകർക്കുണ്ട്. സുഹൃത്തായ ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. ഇരുവരും സ്കൂൾ പഠനകാലത്ത് ക്ലാസ്മേറ്റ്സായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജരി. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്.

ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണെങ്കിലും ഞാൻ ജെറിനെ ക്ലാസിൽ നോട്ടീസ് ചെയ്തിട്ടില്ല. ആൻസർ ഷീറ്റ് മേടിക്കാൻ ചെല്ലുമ്പോഴുള്ള റോൾ നമ്പറുണ്ട്. ആ സമയത്ത് മാത്രമേ ജെറിൻ എന്ന പേര് എന്റെ മനസിൽ ഉള്ളൂ. അതെന്താ ക്ലാസിലുള്ളവരെ ആരെയും ശ്രദ്ധിച്ചിട്ടില്ലേ എന്ന് ചിലർക്ക് തോന്നും. ഞാൻ കൂടുതലും എന്റെ ഗേൾസ് ഗ്യാങിന്റെ കൂടെ ആയിരുന്നു. കോളേജ് പഠനത്തിന് ശേഷമാണ് ഗ്രൂപ്പുകൾ വന്നത്. വാട്സാപ്പ് വന്ന ശേഷമാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ചെയ്തത്.
അങ്ങനെയാണ് തമാശയും കാര്യങ്ങളുമൊക്കെ പറയുന്നത്. ഷൂട്ടിംഗിന് പോകുമ്പോൾ വിഷമിപ്പിക്കുന്നതോ ഇറിറ്റേറ്റ് ചെയ്യുന്നതോ ആയ കമന്റുകൾ വന്നാൽ ഞാൻ വിളിക്കും. ജെറിൻ തന്നെ സമാധാനിപ്പിക്കും. അങ്ങനെ കുറേ നേരം ഞങ്ങൾ സംസാരിച്ചു. അദ്ദേഹത്തെ അങ്ങ് കല്യാണം കഴിച്ചാലോ എന്നതിലേക്ക് വന്നു. 40 വയസായിട്ടും രണ്ട് പേർക്കും ആരെയും കിട്ടിയില്ലെങ്കിൽ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് അദ്ദേഹം പറഞ്ഞു.

അതൊരു സീരീസിലെ ഡയലോഗായിരുന്നു. പക്ഷെ 40 വയസൊന്നും വേണ്ടി വന്നില്ല. അതിന് മുമ്പേ വീട്ടിലേക്ക് വന്നു, പ്രൊപ്പോസ് ചെയ്തു. ഇപ്പോൾ വളരെ ഹാപ്പിയാണ്. ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയെ പോലെ കൂടെ സപ്പോർട്ട് ചെയ്ത് നിൽക്കുന്ന ഒരാളെയാണ്. അദ്ദേഹം ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടിൽ വന്നു. പാരന്റ്സ് എല്ലാം ഹാപ്പിയാണ്.
എല്ലാ ഭാഗത്ത് നിന്നും നല്ല സപ്പോർട്ട് ഉണ്ട്. അവർ വേറെ മതമാണ്. ഞാൻ മറ്റൊരു മതവും. പക്ഷെ അങ്ങനത്തെ യാതൊരു ചിന്തകളും ഇല്ല. എല്ലാവരും എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നു. ഞങ്ങൾ സന്തോഷകരമായി പാട്ടും കൃഷിയും യാത്രകളുമായി സുഖമായി നടക്കുന്നെന്നും മഞ്ജരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പലർക്കും തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണയെക്കുറിച്ച് മഞ്ജരി സംസാരിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതമായതിനാൽ താൻ അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ വന്നിരുന്നെന്ന് മഞ്ജരി ചൂണ്ടിക്കാട്ടി. ഒരു പരിധി വരെ ഇത് കരിയറിനെയും ബാധിച്ചിട്ടുണ്ടെന്നും ഗായിക തുറന്ന് പറഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം ഇപ്പോൾ മാറിയെന്നും മഞ്ജരി വ്യക്തമാക്കി.


Click it and Unblock the Notifications











