'അടികൊള്ളാൻ ശേഷിയുണ്ടായിട്ടല്ല... എന്നിട്ടും മോഹൻലാലുമായി വഴക്കിട്ടു'; ഉറ്റസുഹൃത്തിനെ കുറിച്ച് എം.ജി ശ്രീകുമാർ
എം.ജി ശ്രീകുമാർ എന്ന ഗായകനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. നീണ്ട നാല് പതിറ്റാണ്ടുകളായി അദ്ദേഹം നമ്മളോടൊപ്പമുണ്ട്. എംജി ശ്രീകുമാർ എന്ന ഗായകൻ മലയാളികളുടെ മനസിലെ സ്ഥാനം മനസിലാക്കണമെങ്കിൽ നല്ലൊരു ഗാനമേള കേൾക്കാൻ പോയാൽ മതി. എംജി ശ്രീകുമാർ പാടിയ പാട്ടും തമിഴ് നടൻ വിജയുടെ പാട്ടും ഇല്ലാതെ ഒരു ഗാനമേളയും വിജയിച്ച ചരിത്രം ഇല്ല. മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇത്രയധികം വ്യത്യസ്തത പുലർത്തിയ മറ്റൊരു ഗായകൻ ഇല്ലെന്ന് ഉറപ്പിച്ച് പറയുവാൻ സാധിക്കും. കാരണം അടിച്ചുപൊളി ഗാനങ്ങൾ, മെലഡികൾ, ക്ലാസിക്കൽ ഗാനങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള നിരവധി ഗാനങ്ങൾ ആണ് അദ്ദേഹം പാടിയിരിക്കുന്നത്.

യേശുദാസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ കേട്ടിട്ടുള്ള ശബ്ദം എം.ജി ശ്രീകുമാർ എന്ന ഗായകന്റെ തന്നെയാണ്. ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമ ഗാനങ്ങൾ പാടിയ ഗായകൻ ഇദ്ദേഹമാണ്. മോഹൻലാൽ എന്ന മഹാനായ നടന്റെ ശബ്ദവുമായി ചേർന്ന് നിൽക്കുന്നു എന്നത് എം.ജി ശ്രീകുമാറിന്റെ വളർച്ചയുടെ ഒരു പ്രധാന കാരണം തന്നെയാണ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാർക്ക് വേണ്ടിയും എം.ജി ശ്രീകുമാർ പാട്ടുകൾ പാടിയിട്ടുണ്ട്. അവയിൽ പല പാട്ടുകളും വലിയ ഹിറ്റുകളുമാണ്. എങ്കിലും മോഹൻലാലിന് വേണ്ടി പാടുമ്പോൾ എം.ജി ശ്രീകുമാറിനോട് മലയാളിക്ക് പ്രത്യേക സ്നേഹമാണ്.
ഒട്ടുമിക്ക മോഹൻലാൽ ചിത്രങ്ങളും എം.ജി ശ്രീകുമാറിന്റെ സ്വരമാധുര്യം കൂടി ചേർന്നപ്പോഴാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായി മാറിയത്. മോഹൻലാലിന്റെ രൂപത്തിന് ഏറെ യോജിച്ചതാണ് എം.ജി ശ്രീകുമാറിന്റെ ശബ്ദം എന്ന് പലപ്പോഴും പറഞ്ഞ് കേട്ടിട്ടും ഉണ്ട്. മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എം.ജി ശ്രീകുമാർ. 'മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു വഴക്കിലൂടെയാണ്. അന്ന് മോഹൻലാൽ എംജി കോളേജിലും ഞാൻ ആർട്‌സ് കോളേജിലുമാണ്. അവിടെ ഫ്‌ളവേഴ്‌സ് ഡേ എന്നൊരു ഇവന്റുണ്ട്. ആ ഇവന്റിൽ എല്ലാ കോളേജിൽ നിന്നുള്ളവരും പങ്കെടുക്കും. അന്ന് ഞാൻ മെല്ലിച്ച് നിൽക്കുന്ന കോലമായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പും അന്ന് പരിപാടി കാണാനുണ്ടായിരുന്നു. മോഹൻലാലാണെന്നൊന്നും അന്നറിയില്ല. തോൾ ചെരിച്ചാണ് അവൻ നടക്കുന്നത്. നല്ല വില്ലൻ ലുക്കുമാണ്. കണ്ടാലേ പേടിയാവും. കമന്റടി എന്നൊരു സംഭവമുണ്ട്. എംജി കോളേജിലെ പെൺകുട്ടികളെ കമന്റടിച്ചു എന്ന സംഭവം ഇദ്ദേഹത്തിന്റെ ചെവിയിലുമെത്തി.'
'ഞങ്ങളുടെ ഗ്യാംങ്ങ് ടാഗോർ തിയേറ്ററിന്റെ ഒരു സൈഡിൽ ഇരിക്കുകയാണ്. അപ്പോഴാണ് മോഹൻലാൽ വന്ന് ആരാണ് ഇവിടെ കമന്റടിച്ചത് എന്ന് ചോദിച്ചത്. എന്റെ കൂട്ടത്തിലുള്ളവർക്ക് പേടിയായി. ഞാനാണ് എന്ന് പറഞ്ഞ് അവർ എന്നെ കാണിച്ചു. നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തർക്കമായി. ഇത് ടാഗോർ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല. നീ റോഡിൽ വായെന്നും പറഞ്ഞു. പേടിച്ച് പോയ സംഭവമായിരുന്നു. അടികൊള്ളാനുള്ള ശേഷിയൊന്നുമുണ്ടായിരുന്നില്ല അന്ന്. ഞാനല്ല എന്ന് പറഞ്ഞപ്പോൾ അവസാനം എന്നെ വിട്ടു. പിന്നെയാണ് മോഹൻലാൽ സിനിമയിലെത്തുന്നതും ഞങ്ങൾ സുഹൃത്തുക്കളായി മാറുന്നതും. മോഹൻലാലിന്റെ ആദ്യകാല സിനിമകളിലൊന്നും ഞാൻ പാടിയിരുന്നില്ല. താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം ഒക്കെയാണ് ബ്രേക്കായി മാറിയത്...' എം.ജി ശ്രീകുമാർ പറയുന്നു.


Click it and Unblock the Notifications