'എന്റെ കയ്യിൽ ഒറ്റ പൈസയില്ല... ഞാൻ അവിടെ നിന്നും നൂറും ഇരുനൂറുമൊക്കെയായി കടം വാങ്ങി, അന്ന് ഞാൻ തീ തിന്നു'
മലയാളികളുടെ മനം കവർന്ന ഓട്ടോ സവാരി... അതാണ് 1990 പുറത്തിറങ്ങിയ സിനിമ ഏയ് ഓട്ടോ. എത്ര കണ്ടാലും മടുക്കാത്ത ഒരു ഫീൽ ഗുഡ് സിനിമ കൂടിയാണിത്. മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നിഷ്കളങ്കമായ കഥപാത്രമായി പലരും ഏയ് ഓട്ടോയിലെ മോഹൻലാലിന്റെ സുധിയെന്ന കഥപാത്രത്തെ പറയാറുണ്ട്. ഇത് മുഴുവൻ പനിക്കുള്ള വിറ്റാമിനുകളാണെന്ന് മീനു കുട്ടിയോട് പറയുന്ന മീനു കുട്ടിയുടെ അമ്മൂമ്മ ഇറക്കി വിടുമ്പോൾ അങ്ങേയറ്റം ദയ തോന്നുന്ന മുഖത്തോടെ ഇറങ്ങി പോവുന്ന സുധി.
മോഹൻലാൽ എന്ന നടനെ കൂടുതൽ ജനകീയനാക്കാൻ ഏയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്. മോഹൻലാൽ ഏറ്റവും സുന്ദരനായി കാണപ്പെട്ട സിനിമ കൂടിയാണിത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണെങ്കിലും അവയിൽ ഇന്നും മലയാളികൾ ഇടയ്ക്കിടെ മൂളാറുള്ള ഒരു പാട്ടാണ് സുന്ദരി ഒന്ന് ഒരുങ്ങി വാ.

എം.ജി ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചത്. മലയാള സിനിമയിൽ പച്ച പിടിച്ച് വരുന്ന കാലത്ത് ആലപിച്ച പാട്ട് പാടുന്നതിന് മുമ്പ് താൻ വളരെ അധികം ടെൻഷനടിച്ചിരുന്നുവെന്നും ആ പാട്ട് എങ്ങനെ പാടി എന്നത് അത്ഭുതമാണെന്നും പറയുകയാണിപ്പോൾ എം.ജി ശ്രീകുമാർ. സ്വന്തം യുട്യൂബ് ചാനലിൽതന്റെ കലാ ജീവിതത്തിലെ അനുഭവങ്ങൾ വീഡിയോയാക്കി പങ്കിടാറുണ്ട് എം.ജി ശ്രീകുമാർ.
പുതിയ എപ്പിസോഡിലാണ് ഏയ് ഓട്ടോയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എം.ജി ശ്രീകുമാർ പങ്കിട്ടത്. പ്രിയ ഗായകന്റെ വാക്കുകളിലേക്ക്... 'എന്റമ്മേ ഞാൻ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കിൽ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല വേണു നാഗവള്ളിയാണ് അതിന്റെ സംവിധായകൻ. ചെന്നൈയിലാണ് റെക്കോർഡിങ്.'
'എസ്ബിഐയിൽ വർക്ക് ചെയ്യുന്ന സമയവും. ഒരു ദിവസം നാലരക്കാണെങ്കിൽ പിറ്റേ ദിവസം അഞ്ചരക്കാണ് ഫ്‌ളൈറ്റ്. പക്ഷെ എനിക്ക് പോകേണ്ട ദിവസം തെറ്റിപ്പോയി. ഞാൻ റെക്കോർഡിങ്ങിന് പോകേണ്ട ദിവസം നാലരയോടെ ഫ്‌ളൈറ്റിന് ചെല്ലണം എയർപോർട്ടിൽ എത്തുന്നത് അഞ്ചരക്കാണ്. ചെന്ന് കയറിയപ്പോൾ തന്നെ എയർപോർട്ടിൽ ഒരു ശൂന്യത.'
'പിന്നെയാണ് മനസിലാകുന്നത് ഫ്‌ളൈറ്റ് മിസ്സായെന്ന്. വേണു ചേട്ടനാണെങ്കിൽ നല്ല ദേഷ്യമുള്ള ആളും. ഒന്നും ചെയ്യാനാകില്ല. എന്റെ കയ്യിലാണെങ്കിൽ ഒറ്റ പൈസയില്ല. ഞാൻ അവിടെ നിന്നും മറ്റും നൂറും ഇരുനൂറുമൊക്കെയായി കടം വാങ്ങി. അന്ന് ചെറിയ ഒരു കാറുണ്ട്. അതിൽ ഞാൻ കൂട്ടുകാരെയും കൂട്ടി യാത്ര തിരിച്ചു. എസി ഒന്നും ഇല്ല. ഗ്ലാസ് ഒക്കെ താഴ്ത്തിയാണ് പോകുന്നത്. നാഗർകോവിൽ കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി പോയി.'

'ഉണർന്ന് നോക്കിയപ്പോൾ എന്റെ വെള്ള ജുബ്ബ മഞ്ഞയായി ഇരിപ്പുണ്ട്. മഴ പെയ്ത് ചെളി അടിച്ചതാണ്. അതുപോലും ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെയും മൂന്നര മണിക്കൂറുണ്ട്. അംബാസിഡർ കാറാണ് വേഗത ഫ്ളൈറ്റിന്റെ അത്രയുണ്ടോ?. അവസാനം എട്ടുമണിയായപ്പോൾ അവിടെ എത്തി. ഔസേപ്പച്ചൻ സാറിന്റെ വീട്ടിലേക്ക് പോയി റെഡിയായി സെറ്റിലേക്ക് പോയി.'
'ഏറ്റവും പുറകിൽ പോയി നിന്നു. അവസാനം പൂജ കഴിഞ്ഞു. അവസാനം ഒരുവിധം പാട്ട് പഠിച്ചെടുത്ത് പാടി. എല്ലാം കഴിഞ്ഞിട്ട് ഞാൻ ആലോചിച്ചു... ഞാൻ എങ്ങനെ പാടിയെന്ന്. അന്നത്തെ വിഷയങ്ങൾ എല്ലാം കൂടി ആലോചിക്കുമ്പോൾ എനിക്ക് എല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നത്. പക്ഷെ ആ പാട്ട് സൂപ്പർ ഹിറ്റായി', എന്നാണ് അനുഭവം പങ്കിട്ട് എം.ജി ശ്രീകുമാർ പറഞ്ഞത്.
മോഹൻലാലിന്റെ നായിക ചിത്രത്തിൽ രേഖയായിരുന്നു. ശ്രീനിവാസൻ, മുരളി, രേഖ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. വേണു നാഗവള്ളി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സരസ്വതി ചൈതന്യയുടെ ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിച്ചത്.


Click it and Unblock the Notifications