മമ്മൂട്ടിയ്ക്ക് വേണ്ടി സിനിമയിൽ അധികം പാടാത്തത് എന്ത് കൊണ്ട്, തുറന്ന് പറഞ്ഞ് എം.ജി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. 1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന ചിത്രത്തിലൂടെയാണ് എംജി പിന്നണിഗാനരംഗത്ത് എത്തുന്നത്. മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം.
മോഹൻലാലിന്റെ സ്ഥിരം ശബ്ദമാണ് എംജി ശ്രീകുമാർ. ഇരുവരും ഒന്നിച്ചെത്തിയ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. എം.ജി പാടിയ പാട്ടുകളില്‍ ലാല്‍ അഭിനയിക്കുമ്പോള്‍ അത് പാടുന്നത് മോഹന്‍ലാല്‍ അല്ലെന്ന് വിശ്വസിക്കാന്‍ പ്രേക്ഷകർക്ക് ബുദ്ധിമുട്ടാണ്. അത്രയധികം സിങ്കാണ് ഇരുവരും തമ്മിലുളളത്. ഇപ്പോഴിത മോഹൻലാലിന്റെ സ്ഥിരം ശബ്ദമായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് എംജി ശ്രീകുമാർ. ഗൃഹലക്ഷ്മിയ്ക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മമ്മൂട്ടിയ്ക്ക് വേണ്ടി അധികം പാടാത്തതിനെ കുറിച്ചും പ്രിയഗായകൻ പറയുന്നുണ്ട്.

എംജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ....'' തന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി താന്‍ പാടി. ചിത്രം എന്ന സിനിമയില്‍ താന്‍ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന്. അത് ഇന്നും തുടര്‍ന്നു പോരുന്നു. എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് വേണ്ടി അധികം പാടാത്തതിനെ കുറിച്ചും എംജി പറയുന്നു. ''മോഹന്‍ലാലിന് വേണ്ടി പാടിയത് ആളുകൾ അങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി എന്നായിരുന്നു എം.ജിയുടെ മറുപടി.. എന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ആലോചിക്കാറുണ്ടെന്നും അഭിമുഖത്തിൽ പറയുന്നു.

എന്നാലും ഒരു സത്യം പറയാം. മമ്മൂട്ടിപൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന്‍ പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം. മറ്റ് നടന്‍മാര്‍ക്കു വേണ്ടിയും ഞാന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടി.

ഒരു കാലത്ത് യേശുദാസിന്റെ ശബ്ദം അനുകരിച്ചിട്ടുണ്ടെന്നും എംജി ശ്രീകുമാർ പറഞ്ഞു. യേശുദാസിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. എംജിയുടെ വാക്കുകൾ ഇങ്ങനെ...'' ദാസേട്ടന്റേത് ഗാംഭീര്യമുള്ള ശബ്ദമാണ്. അത് അനുകരിച്ച് സ്റ്റേജില്‍ പാടിയിട്ട് പുറത്തുവരുമ്പോള്‍ ചിലരൊക്കെ പറയും, കൊള്ളാം ദാസേട്ടനെപ്പോലെ പാടിയെന്ന്. പക്ഷേ അത് ആ ഗായകന്റെ കുഴി തോണ്ടുകയാണെന്ന് അവന്‍ ഓര്‍ക്കുന്നില്ലെന്ന് മാത്രം.

ഞാനും ആദ്യമൊക്കെ ഈ കൂട്ടത്തില്‍പ്പെട്ട് ദാസേട്ടനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എന്റെ ചേട്ടന്റെ ശിക്ഷണത്തിലൂടെ അത് മാറിപ്പോയതാണ്. തനതായൊരു ശൈലിയുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കപ്പെടുമെന്നാണ് ഗുരുക്കന്‍മാര്‍ എനിക്ക് പഠിപ്പിച്ചു തന്നത്. ആ പാതയിലൂടെ യാത്ര ചെയ്തതുകൊണ്ടാണ് എനിക്കും മുന്നോട്ടു വരാന്‍ സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു, എം.ജി. ശ്രീകുമാര്‍ പറഞ്ഞു.
Recommended Video

കൂടാതെ യേശുദാസ് തന്റെ കരിയറിൽ ഒരു തടസമായിട്ടില്ലെന്നും എംജി പറയുന്നു.'' 'ദാസേട്ടന്‍ ഒരു തടസ്സമായി നിന്നു എന്നൊക്കെ പലരും പറയാറുണ്ട്. അതൊക്കെ ഓരോരുത്തര്‍ വെറുതെ പറയുന്നതാണ്. എനിക്ക് അദ്ദേഹമൊരു തടസ്സമായിട്ടില്ല. പടം കിട്ടാതെയും സിനിമ കിട്ടാതെയുമൊക്കെ മൂഡിയായി വീട്ടിലിരിക്കുന്ന ചിലര്‍ അങ്ങനെ പറഞ്ഞു കാണും. അപ്പോള്‍ പെട്ടെന്ന് അവര്‍ ശ്രദ്ധയില്‍ വരുമല്ലോ. ദാസേട്ടന്‍ എന്നും ദാസേട്ടന്‍ തന്നെ. അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമായൊരു ശബ്ദമായതുകൊ ണ്ടാണ് എന്റെ ഭാര്യപോലും എന്നെ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞില്ലേ, എം.ജി. പറയുന്നു.


Click it and Unblock the Notifications