'പപ്പയുടെ മരണവാർത്ത കേട്ടതും ഞാൻ ബോധംകെട്ട് വീണു, ആ വാർത്ത ഉൾക്കൊള്ളാൻ കഴിഞ്ഞില്ല'; വിങ്ങിപ്പൊട്ടി റിമി!
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ തന്റെ യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ വഴിയും പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്.
വിവാഹമോചനത്തിന് ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. വളരെ സാധാരണക്കാരിയായി ജനിച്ച് വളർന്ന താരം പതിയെ പതിയെയാണ് പ്രശസ്തിയുടെ പടവുകൾ ചവിട്ട് കയറിയത്.
ഇന്ന് ലോകം മുഴുവൻ ആരാധകരായുള്ള ഗായികയായി വളർന്ന് നിൽക്കുമ്പോൾ ആ സന്തോഷം കാണാനും ആസ്വദിക്കാനും പിതാവ് ടോമി ഒപ്പമില്ലെന്നുള്ളത് റിമിയെ ഇന്നും വേദനിപ്പിക്കുന്ന കാര്യമാണ്.

റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമായ താരം കഴിഞ്ഞ ദിവസം കിടിലം ഷോയിൽ വെച്ച് തന്റെ പിതാവിനെ കുറിച്ച് ഓർത്ത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. പപ്പയുടെ മരണം തനിക്കൊരു വലിയ ഷോക്കായിരുന്നുവെന്നും ആ വേർപാട് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നുമാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് റിമി ടോമി പറഞ്ഞത്.
ഏറ്റവും കൂടുതൽ വേദന സമ്മാനിച്ച ഒരു ഫോൺ കോൾ പപ്പയുടെ മരണ വാർത്തയുടേതായിരുന്നുവെന്നും റിമി ടോമി പറയുന്നു. 'ജീവിതത്തില്‍ ഒരുപാട് വിഷമങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അതിൽ ഏറ്റവും വേദനിപ്പിച്ചത് പപ്പയുടെ വിയോഗം തന്നെയാണ്. കാരണം അത് തികച്ചും അപ്രതീക്ഷിതമായിരുന്നു.'
'ആശുപത്രിയിലൊന്നുമായിരുന്നില്ല പപ്പ. യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. പെട്ടെന്നൊരു ഫോൺ കോളിലൂടെ പപ്പ ഇനിയില്ല എന്ന് ഞാനറിയുകയായിരുന്നു. അത് വല്ലാത്ത ഷോക്ക് ആയിപ്പോയി. അന്ന് ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞ് വന്നപ്പോൾ മമ്മിയുടെ ഫോണിൽ നിന്നും എനിക്കൊരു കോൾ വന്നു... പപ്പ ആശുപത്രിയിലാ കേട്ടോ എന്ന് എന്നോട് പറഞ്ഞു.'
'എന്ത് പറ്റിയെന്നൊന്നും എനിക്ക് മനസിലായില്ല. കാരണം പപ്പയ്ക്ക് യാതൊരുവിധ കുഴപ്പങ്ങളും ഇല്ലായിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഹീ ഇസ് നോ മോർ എന്ന് മാത്രം എന്നെ വിളിച്ച് പറഞ്ഞു. കേട്ട ഉടൻ തന്നെ ഞാൻ ബോധരഹിതയായി വീഴുകയായിരുന്നു.'

'എനിക്കൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല പപ്പയുടെ വിയോഗം. അതുവരെ കൂടെയുണ്ടായിരുന്ന ആൾ പെട്ടെന്ന് ഇല്ലാതായി. ഇനിയൊരിക്കലും മടങ്ങി വരില്ല എന്നൊക്കെ കേട്ടാൽ എങ്ങനെ സഹിക്കാൻ കഴിയുമെന്നും വിങ്ങിപ്പൊട്ടികൊണ്ട്', റിമി പറയുന്നു. പപ്പയെ കുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ റിമിയെ കിടിലം പരിപാടിയിലെ മറ്റ് വിധികർത്താക്കളായ മുകേഷും നവ്യ നായരും ചേർന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
എപ്പോഴും പപ്പ നിഴലുപോലെ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പപ്പയ്ക്കൊപ്പം ഒരുപാട് യാത്രകൾ പോയിട്ടുണ്ടെന്നും റിമി നൊമ്പരത്തോടെ ഓർത്തു. 2014 ജൂലൈയിലാണ് റിമിയുടെ പിതാവ് ടോമി ജോസഫ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്.
20 വർഷം സൈനിക സേവനം അനുഷ്ഠിച്ച ടോമി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. മരിക്കുമ്പോൾ അമ്പത്തിയേഴ് വയസായിരുന്നു റിമിയുടെ പപ്പ ടോമിയുടെ പ്രായം. ഇതിന് മുമ്പും പ്രിയപ്പെട്ട പപ്പയുടെ ഓർമച്ചിത്രങ്ങൾ റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
റിമി വീട്ടിൽ വെച്ച് ഷൂട്ട് ചെയ്യുന്ന വിഡിയോകളിലൂടെയൊക്കെ പപ്പയുടെ ഫോട്ടോ പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കാറുമുണ്ട്. രണ്ട് സഹോദരങ്ങളാണ് റിമിക്കുള്ളത്. സഹോദരൻ റിങ്കു ടോമിയാണ് പ്രോഗ്രാമിനും മറ്റും പോകുമ്പോൾ തുണയായി ഒപ്പം പോകാറുള്ളത്.


Click it and Unblock the Notifications











