'വിവാഹത്തിനുശേഷമാണ് വിരഹ ഗാനങ്ങൾ എഴുതിയത്, ഹന്ന മോൾ സ്കൂളിൽ പോകുന്നത് പോലും എനിക്ക് ഇഷ്ടമല്ല'
ആൽബം ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപെട്ടവനായി മാറിയ ഗായകനാണ് സലിം കോടത്തൂർ. അദ്ദേഹത്തിന്റെ ഗാനങ്ങൾക്കെന്നതുപോലെ മകൾ ഹന്നയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. മകളുടെ കുറവുകളെ അറിയിക്കാതെ അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി ഹൃദയത്തോട് ഒട്ടി നില്‍ക്കുന്ന അച്ഛനാണ് സലീം. ഇപ്പോൾ ഗായകൻ സലീം കോടത്തൂർ എന്നതിലുപരിയായി ഹന്ന മോളുടെ ഉപ്പയായ സലീം കോടത്തൂർ എന്നാണ് ആളുകൾ അദ്ദേഹത്തെ അറിയുന്നത്. ഉപ്പയെ പോലെ നല്ലൊരു ഗായികയാണ് ഹന്ന മോളും.
ഇപ്പോഴിതാ മകളെ കുറിച്ച് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സലീം കോടത്തൂർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പത്ത് വർഷമായി തനിക്ക് വിരഹമില്ലെ അങ്ങനൊരു ചിന്ത തന്നെ വരാറില്ലെന്നും തന്റെ ഫോക്കസ് മുഴുവൻ ഹന്ന മോളാണെന്നും അവളിലേക്ക് തന്റെ ലോകം ചുരുങ്ങിപ്പോയി എന്നുമാണ് സലീം കോടത്തൂർ പറയുന്നത്. ഗായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ഞാൻ ഇരുപതാം വയസിൽ വിവാഹിതനായ ആളാണ്.'

'എന്റെ ചെറുപ്പ കാലമൊക്കെ എനിക്ക് പൂർണമായും നഷ്ടപ്പെട്ടിരുന്നു. കാരണം പത്താം വയസിൽ തന്നെ ഞാൻ പള്ളിയിൽ പഠിക്കാനായി പോയി. അതോടെ എന്റെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. പിന്നീട് എനിക്ക് സ്കൂളിൽ പോകാൻ പറ്റിയിട്ടില്ല. ഞാൻ തിരിച്ച് വരുന്നത് വർഷങ്ങൾക്ക് ശേഷമാണ്. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കേണ്ട പ്രായത്തിൽ എനിക്ക് അതിന് സാധിച്ചില്ല. അവിടെ നിന്നും തിരിച്ച് വന്നശേഷം ഞാൻ വർക്ക് ഷോപ്പിൽ കയറി.'
'അത് പാതി വഴിയിൽ ഉപേക്ഷിച്ച് ഗുജറാത്തിൽ പോയി ജോലി ചെയ്തു. അതിനിടയിൽ എല്ലാം മാപ്പിളപ്പാട്ട് കേൾക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. അതിനുശേഷം ഒരു പ്രണയമുണ്ടായി. അതുകൊണ്ട് നാട്ടിൽ ചീത്തപ്പേരായി. അതിനുശേഷം ഞാൻ പാട്ട് എഴുത്തിലേക്ക് തിരിഞ്ഞു. പ്രണയ ഗാനങ്ങൾ എഴുതി. ജീവിതാനുഭവങ്ങളാണ് ഏറ്റവും വലിയ പാഠം. അങ്ങനെയുണ്ടായതാണ് ഞാൻ എഴുതിയ പാട്ടുകളെല്ലാം.'
'പ്രണയ ഗാനങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ എഴുതിയതാണ്. ഇരുപതാം വയസിൽ ഞാൻ വിവാഹിതനായി. പെട്ടന്നായിരുന്നു കല്യാണം. അതോടെ വിരഹത്തിലായി. അങ്ങനെയാണ് വിരഹ ഗാനങ്ങൾ എഴുതി തുടങ്ങിയത്. പക്ഷെ കഴിഞ്ഞ പത്ത് വർഷമായി എനിക്ക് വിരഹമില്ല. അങ്ങനൊരു ചിന്ത തന്നെയില്ല. എന്റെ ഫോക്കസ് മുഴുവൻ ഹന്ന മോളാണ്.'
'അവളിലേക്ക് ഞാൻ ചുരുങ്ങിപ്പോയി. ഹന്ന മോൾ സ്കൂളിൽ പോകുന്നത് പോലും എനിക്ക് ഇഷ്ടമല്ല. ചില ദിവസങ്ങളിൽ ഞാൻ ഇവളെ സ്കൂളിൽ പോയി ഉച്ചയ്ക്ക് കൂട്ടികൊണ്ട് വരും. സ്കൂൾ ഇല്ലാത്തപ്പോൾ ഹന്ന മോൾ എനിക്കൊപ്പമാണ്. പ്രോഗ്രാമിനൊക്കെ പോകുമ്പോൾ എനിക്ക് മോളെ വല്ലാതെ മിസ് ചെയ്യും. മോള് സ്കൂളിൽ പോയി കഴിയുമ്പോൾ ചില ദിവസങ്ങളിൽ വല്ലാതെ പ്രയാസം വരും.'

'ആ സമയത്ത് സ്കൂളിൽ പോയി കൂട്ടികൊണ്ട് വന്നാലോയെന്ന് ചിന്തിക്കുമ്പോൾ സ്കൂളിൽ നിന്നും ടീച്ചേഴ്സ് വിളിക്കും ഹന്ന മോൾക്ക് വയ്യെന്ന് പറയുന്നുണ്ട് കൂട്ടാൻ വരാൻ പറഞ്ഞ്. അങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ സന്തോഷത്തോടെ പോയി കൂട്ടികൊണ്ട് വരും. ഹന്ന മോളാണ് എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നതും എന്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതും. ഹന്ന മോൾക്ക് പതിനൊന്ന് വയസായി എങ്കിലും ഞങ്ങൾക്ക് അവൾ ഇപ്പോഴും കൊച്ചുകുട്ടിയാണ്. എല്ലാവരും ഇപ്പോഴും ഹന്നയെ എടുക്കും.'
'അങ്ങനൊരു സ്നേഹമാണ് അവളോട്. അതുപോലെ ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ് പാട്ടിന്റെ ആദ്യത്തെ വരി മാറ്റാൻ ഒരുപാട് ശ്രമിച്ചിരുന്നു പക്ഷെ നടന്നില്ല. ആ പാട്ട് ഇറങ്ങിയ സമയത്ത് എന്റെ ഭാര്യയ്ക്ക് ടെൻഷനായിരുന്നു. അവൾ അത് മൂന്ന് വർഷം മുമ്പാണ് എന്നോട് തുറന്ന് പറഞ്ഞതെന്നും', സലീം കോടത്തൂർ പറയുന്നു.


Click it and Unblock the Notifications