നടക്കുമെന്നോ സംസാരിക്കുമെന്നോ ഉറപ്പില്ലായിരുന്നു, ഇന്ന് ആരോഗ്യവതി, പതിനൊന്ന് വയസിൽ ഹന്നയ്ക്ക് സ്വന്തം ഭൂമി!
ഗായകനായ സലീം കോടത്തൂരും മകള്‍ ഹന്നയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മകളുടെ വിശേഷങ്ങളെല്ലാം സലീം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മരണത്തിന്റെ പടിവാതിക്കൽ നിന്നാണ് തന്റെ ആയുസ്സും ആരോഗ്യവും കൊടുത്ത് സലീം കോടത്തൂർ മകളെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ശാരീരിക വിഷമതകളെ അവഗണിച്ച് ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയർന്ന ഹന്ന ഇന്ന് ഒരു സ്റ്റാറാണ്. ജീവിതത്തില്‍ ഇന്നുവരെ മകളെ ഓര്‍ത്ത് സങ്കടപ്പെട്ടിട്ടില്ലെന്നും സന്തോഷവും അഭിമാനവും മാത്രമേ തോന്നിയിട്ടുള്ളൂവെന്നുമാണ് മകളെ കുറിച്ച് ഒരിക്കൽ സലീം കോടത്തൂർ പറഞ്ഞത്.
ഹന്നയെ കുറവുകൾ ഉള്ളവളെന്ന് ലോകം വിളിച്ചപ്പോൾ കുട്ടി മികവുകൾ ഉള്ളവളാണെന്ന് ലോകത്തെ കൊണ്ട് തിരുത്തി പറയിച്ച ഒരു ഉപ്പ കൂടിയാണ് സലീം കോടത്തൂർ. ജനിക്കുമ്പോൾ കഷ്ടിച്ച് 950 ഗ്രാം തൂക്കം മാത്രമാണ് ഹന്നയ്ക്കുണ്ടായിരുന്നത്. കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ചയൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ഇന്ന് ഹന്ന പൂർണ ആരോഗ്യവതിയാണെന്ന് സലീം കോടത്തൂർ പറയുന്നു. അടുത്തിടെ ടെസ്റ്റ് നടത്തിയപ്പോൾ ഹന്നയെ ഓർത്ത് ഇനി ടെൻഷനടിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് സലീം കോടത്തൂർ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഹന്ന മോൾക്ക് ഒരു സർജറിയുണ്ടായിരുന്നു. ടോൺസലിറ്റ്സിന്റേതായിരുന്നു. അതിന്റെ ഭാഗമായി ജനിറ്റ്ക്സ് ടെസ്റ്റ് മുതൽ എല്ലാ ടെസ്റ്റുകളും നടത്തേണ്ടി വന്നു.
അത് കഴിഞ്ഞ് ഡോക്ടർമാർ എന്നോട് പറഞ്ഞത് മോളുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ടെന്നാണ്. കാഴ്ചയിലുള്ള ചെറിയ പ്രശ്നം മാത്രമെ ഫിസിക്കലി മോൾക്കുള്ളുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതും മോള് പറയുകയാണെങ്കിൽ പതിനെട്ട് വയസിനുശേഷം സർജറിയിലൂടെ ചെയ്ത് മാറ്റാമെന്നും ഡോക്ടർമാർ പറഞ്ഞു.
ഹന്ന മോൾ സംസാരിക്കില്ല നടക്കില്ലെന്ന് കരുതിയിരുന്ന ഇടത്ത് നിന്നാണ് അവൾ ഇന്ന് പാട്ട് പാടി ഡാൻസ് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്. എന്റെ മോളപ്പോലെ ഭാഗ്യം കിട്ടിയ കുട്ടി വേറെയുണ്ടാകുമോ എന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറുണ്ട്. കാരണം അത്രയധികം ആളുകൾ ഹന്ന മോളെ സ്നേഹിക്കുന്നുണ്ട്.
മോൾക്ക് പന്ത്രണ്ട് വയസായിയെന്ന് അറിയാമെങ്കിലും ആളുകൾ ഇപ്പോഴും വന്ന് എടുക്കും. സർവൈവൽ കാലഘട്ടത്തെ കുറിച്ച് മോളോട് ഇടയ്ക്കൊക്കെ ഞാൻ പറയാറുണ്ട്. മോള് കാരണമാണ് ഉപ്പയെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് ഞാൻ പറയാറുണ്ട്. അതുപോലെ ചിലർ എന്തിനാണ് മോളെ കൊണ്ടുനടക്കുന്നതെന്ന് എന്നോട് ചോദിക്കാറുണ്ട്. വലിയ കുട്ടിയായില്ലേ ഇനി മോളെ പ്രോഗ്രാമിന് കൊണ്ടുപോകരുത് എന്നും ചിലർ എന്നോട് പറയാറുണ്ട്.

മോളെ ആളുകൾ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവളോടുള്ള സ്നേഹത്തിന്റെ പുറത്താണ്. പാട്ട് പാടാൻ അവൾക്ക് കഴിയുന്നത് കൊണ്ടാണ് ഞാൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നത്. അല്ലെങ്കിൽ ഞാൻ അവളെ കൊണ്ടുപോകുമായിരുന്നില്ല. കാഴ്ച വസ്തുവാക്കാൻ കൊണ്ടുനടക്കുന്നതാണോയെന്നും ചിലർ ചോദിക്കും.
അവളെ ഇഷ്ടമുള്ളവർ ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കാൻ മോള് പോകുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. പിന്നെ ആളുകളുടെ കാഴ്ചപ്പാട് മാറ്റാൻ പറ്റില്ലല്ലോ. പതിനൊന്ന് വയസിനുള്ളിൽ ഞങ്ങളുടെ നാട്ടിൽ ഹന്ന മോൾ അധ്വാനിച്ച് പതിനൊന്ന് സെന്റ് സ്ഥലം വാങ്ങി. എനിക്ക് അത് അന്ന് പറ്റിയിട്ടില്ല. അവൾക്ക് പരിപാടികളിൽ നിന്നും ഉദ്ഘാടന ചടങ്ങിൽ നിന്നും കിട്ടിയ തുക ഉപയോഗിച്ചാണ് വാങ്ങിയത്.
പിന്നെ കൃത്യമായി പെയ്മെന്റ് പറഞ്ഞ് ഞങ്ങൾ വാങ്ങാറില്ല. അവൾക്ക് കിട്ടിയ പൈസ ഞാൻ മാറ്റിവെച്ചിരുന്നു. അതിൽ ഇനി ഒരു വീട് വെക്കണം എന്നുമാണ് ആഗ്രഹമെന്നും സലീം കോടത്തൂർ പറയുന്നു. ഹന്നയെ കൂടാതെ മറ്റ് രണ്ട് മക്കൾ കൂടി സലീമിനുണ്ട്.


Click it and Unblock the Notifications