'സുഖമില്ലാത്ത കുട്ടികൾ എന്റെ പാട്ടുകൾ കേട്ട് അസുഖം മാറിയെന്നൊക്കെ പറയും, അദ്ദേഹത്തെ കിട്ടിയത് അനുഗ്രഹം'
റിയാലിറ്റി ഷോകളിലൂടെ ലൈം ലൈറ്റിലേക്ക് എത്തുകയും പിന്നീട് എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന പാട്ട് പാടിക്കൊണ്ട് മലയാളി മനസിലേക്ക് ചേക്കേറുകയും ചെയ്ത യുവ ഗായികയാണ് ശ്രേയ ജയദീപ്. ശ്രേയക്കുട്ടി ഇന്ന് വലുതായി. അന്നത്തെ ആ കൊച്ചുകുട്ടിയല്ല ഇപ്പോള്‍. തങ്ങളുടെ കൺമുന്നിൽ വളർന്ന കുഞ്ഞായാണ് ഇപ്പോഴും ശ്രേയയെ മലയാളികൾ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ട് തന്നെയാണ് മറ്റൊരു റിയാലിറ്റി ഷോ താരത്തിനും ലഭിക്കാതെ പോയ സ്വീകാര്യത മലയാളി മനസിൽ ശ്രേയയ്ക്ക് ലഭിച്ചത്. പ്ലസ് ടു പൂർത്തിയാക്കിയ ശ്രേയ ഉപരി പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്.
ഒപ്പം സംഗീതവും പഠിക്കുന്നുണ്ട്. കോഴിക്കോടുകാരിയായ ശ്രേയ കേവലം പത്ത് വയസായപ്പോഴേക്കും അമ്പതിൽ അധികം ഭക്തിഗാനങ്ങളും നിരവധി ചലച്ചിത്ര ഗാനങ്ങളും ശ്രേയയുടേതായി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. പിന്നണി ഗായികയായി ശ്രേയയെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത് എം.ജയചന്ദ്രനാണ്. അതുകൊണ്ട് തന്നെ എപ്പോഴും സംഗീത സംവിധായകൻ എം.ജയചന്ദ്രനെ തന്റെ ഗോഡ് ഫാദർ എന്നാണ് ശ്രേയ വിശേഷിപ്പിക്കാറുള്ളത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഗായിക ബിന്നി കൃഷ്ണകുമാറിൽ നിന്നും കർണാടക സംഗീതം പഠിക്കുന്നുണ്ട് ശ്രേയ. ഇപ്പോഴിതാ തന്റെ ഇതുവരെയുള്ള സംഗീത യാത്രയെ കുറച്ച് മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിൽ ശ്രേയ പങ്കുവെച്ചിരിക്കുകയാണ്. ഗായികയായ ശേഷം പ്രേക്ഷകരിൽ നിന്നും ഉണ്ടായ ചില അനുഭവങ്ങളും യുവ ഗായിക വെളിപ്പെടുത്തി. ശ്രേയയെ പോലെ തന്നെ സംഗീതത്തിൽ അഭിരുചിയുള്ളയാളാണ് താരത്തിന്റെ സഹോദരനും.
വോയിസിന് ഭയങ്കര കെയർ കൊടുക്കുന്നയാളല്ല ഞാൻ. വോയ്സിന് ഇമ്യൂണിറ്റി പവർ വേണമെന്ന് മാത്രമാണ് എന്റെ ഗുരുക്കന്മാർ എന്നോട് പറഞ്ഞത്. അതായത് തണുത്തതും ചൂടുള്ളതും കഴിക്കാൻ കഴിയണം. പിന്നെ ഒരോരുത്തർക്കും ഓരോ തരത്തിലുള്ള ശരീരമാണല്ലോ. പിന്നെ പണ്ട് ഞാൻ തണുത്തത് കഴിക്കാറില്ലായിരുന്നു.
ഇപ്പോഴും ഐസ്ക്രീമിനോടൊന്നും വലിയ ക്രേസില്ല. ചെന്നൈയിലാണ് ഞാൻ പാട്ട് പഠിക്കുന്നത്. കർണാടക സംഗീതം പഠിക്കുന്നത് ബിന്നി കൃഷ്ണകുമാറിൽ നിന്നാണ്. മാസത്തിൽ ഒരാഴ്ച ചെന്നൈയിൽ പോയി നിന്നാണ് സംഗീതം പഠിക്കുന്നത്. കുറച്ച് മടിയുള്ള കൂട്ടത്തിലാണ് ഞാൻ. അതുകൊണ്ട് തന്നെ പാട്ടൊക്കെ പാടി റീലിടാനും മടിയാണ്. പക്ഷെ സോഷ്യൽമീഡിയ നമ്മുടെ കരിയറിന് നൽകുന്ന ബൂസ്റ്റ് വലുതാണ്. മുടിയൊക്കെ കളർ ചെയ്യുമ്പോൾ നെഗറ്റീവ് കമന്റ്സൊക്കെ വരാറുണ്ട്.
അതൊക്കെ ഞാൻ വായിക്കും അത്ര തന്നെ. എന്റെ വീട്ടുകാർ പിന്നെ എനിക്ക് സപ്പോർട്ടാണ്. ഗായിക എന്നതിൽ റീതിങ്ക് ചെയ്യേണ്ട സ്ഥിതി എനിക്ക് വന്നിട്ടില്ല. മലയാള സിനിമയിൽ പാട്ടിന്റെ പ്രധാന്യം കുറഞ്ഞ വരുന്നതായി തോന്നാറുണ്ട്. പിന്നെ റാപ്പ് സോങ്സ് നന്നായി ആസ്വദിക്കുന്നയാളാണ് ഞാൻ.

പിന്നെ പഴയ പാട്ടുകൾ എത്ര കേട്ടാലും എനിക്ക് മടുക്കില്ല. അത് മറക്കാറുമില്ല. എന്നാൽ ഇപ്പോൾ ഇറങ്ങിയ സിനിമകളിലെ പാട്ടുകൾ ഞാൻ ആസ്വദിക്കുമെങ്കിലും അധികം ഓർമയിൽ നിൽക്കാറില്ല മറന്ന് പോകും. ഗായികയായുള്ള എന്റെ കരിയറിൽ എനിക്ക് കിട്ടിയ വലിയ കാര്യമായി ഞാൻ എപ്പോഴും കാണുന്നത് എം.ജയചന്ദ്രൻ സാറിനെ ഗോഡ്ഫാദറായി എനിക്ക് കിട്ടി എന്നതാണ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് ഞാൻ എം.ജയചന്ദ്രൻ സാറിനെ പരിചയപ്പെടുന്നത്. അങ്കിളാണ് ഒരു ഹിറ്റ് സോങ് എനിക്ക് ആദ്യം തന്നത്.
കുറേക്കാലം എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും അങ്കിളാണ്. അദ്ദേഹത്തെ കിട്ടിയത് അനുഗ്രഹമായി കാണുന്നു. ആദ്യമായി എ.ആർ റഹ്മാൻ സാറിനെ കാണുന്നത് ഐഫ അവാർഡ്സിൽ വെച്ചാണ്. ആങ്കറിങ് ചെറിയൊരു പണിയല്ല. മേക്കപ്പും ഹൈഹീലും ഗൗണുമൊന്നുമിട്ട് എനിക്ക് ആങ്കറിങ് ചെയ്യാൻ സാധിക്കില്ല. മീനാക്ഷി ബോർഡ് എക്സാമിന് പോയപ്പോൾ ടോപ്പ് സിംഗറിൽ ആങ്കർ ചെയ്തിരുന്നു.
അന്ന് എനിക്ക് ആങ്കറിങ് പറ്റില്ലെന്ന് മനസിലായി. പിന്നെ ശ്രേയയെന്ന് പേരുണ്ടെങ്കിൽ പാട്ടുകാരിയാകുമെന്ന് തോന്നുന്നില്ല. ഞാൻ സിനിമയിലും ആൽബത്തിലും ഡിവോഷണൽ സോങ് പാടുമ്പോഴുമെല്ലാം പലരും പറയാറുണ്ട്. എന്റെ പാട്ട് കേൾക്കുമ്പോൾ ഡിവൈനിറ്റി തോന്നാറുണ്ടെന്ന്.
സുഖമില്ലാത്ത കുട്ടികൾ വിളിച്ച് എന്റെ പാട്ടുകൾ എടുത്ത് പറഞ്ഞ് ഇതാണ് ദിവസവും കേൾക്കുന്നതെന്നും പാട്ട് കേട്ട് അസുഖം മാറിയെന്നുമൊക്കെ പറയും അതൊക്കെ കേൾക്കുമ്പോഴാണ് ഞാൻ ഗായികയായി തന്നെയാണ് തുടരേണ്ടതെന്ന് തോന്നാറുള്ളതെന്ന് ശ്രേയ ജയദീപ് പറയുന്നു.


Click it and Unblock the Notifications