ആദ്യത്തെ പെണ്ണ് കാണൽ; ഭാര്യ ആദ്യം പൊസസീവ് ആയിരുന്നു; ശബ്ദമുയർത്തിയാൽ കരയുന്ന ആൾ; ശ്രീനിവാസ്
സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ട ഗായകനാണ് ശ്രീനിവാസ്. ശ്രീനിവാസ് പാടിയ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു എന്ന ഗാനം ഇന്നും മലയാളികളുടെ മനസിൽ നിലനിൽക്കുന്നു. മികച്ച ഗായകനായിട്ടും കരിയറിൽ അർഹിച്ച ബഹുമതികൾ ശ്രീനിവാസിന് ലഭിച്ചില്ലെന്ന അഭിപ്രായം ആരാധകർക്കുണ്ട്. റിയാലിറ്റി ഷോ ജഡ്ജായും ശ്രീനിവാസ് സാന്നിധ്യം അറിയിക്കാറുണ്ട്. മലയാളം, തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ ഗാനങ്ങൾ ശ്രീനിവാസ് പാടിയിട്ടുണ്ട്.
ശ്രീനിവാസിന്റെ മകൾ ശരണ്യ ശ്രീനിവാസും ഗായികയായാണ്. സുജാത എന്നാണ് ശ്രീനിവാസിന്റെ ഭാര്യയുടെ പേര്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസും സുജാതയും. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. തങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നെന്ന് ശ്രീനിവാസ് പറയുന്നു. ആദ്യമായി പെണ്ണ് കാണാൻ പോയത് ഇവളെയാണ്. ഫോട്ടോ അയച്ചിരുന്നു. ഫോട്ടോയിലേക്കാൾ ഭംഗിയുണ്ടായിരുന്നു.

വീട്ടിൽ വെച്ച് കണ്ട് സംസാരിക്കുമ്പോൾ എനിക്ക് ബാത്ത് റൂമിൽ പോകാൻ തോന്നി. ബാത്ത് റൂമിൽ പോയപ്പോൾ പുറത്ത് നിന്ന് എല്ലാവരും ചിരിക്കുന്നത് കേട്ടു. എന്താണെന്ന് ഞാൻ കരുതി. ബ്രദർ ഇൻ ലോ വന്ന് അവൾ ഓക്കെ പറഞ്ഞെന്ന് പറഞ്ഞെന്ന് ശ്രീനിവാസ് ഓർത്തു. പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ച് സുജാതയും സംസാരിച്ചു.
തനിക്ക് കല്യാണം വേണ്ടെന്ന തീരുമാനത്തിലായിരുന്നു അന്ന്. പുരുഷൻമാരെ കണ്ടാലേ അലർജിയെന്ന മനോഭാവമായിരുന്നു. ഇഷ്ടപ്പെട്ടാൽ മാത്രമേ സമ്മതിക്കൂ, നിർബന്ധിക്കാൻ പാടില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷെ ഇദ്ദേഹം വീട്ടിലേക്ക് വരുന്നത് കണ്ട നിമിഷം തന്നെ എനിക്ക് ഓക്കെയായി. സംസാരിക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടു. അതെന്താണെന്ന് അറിയില്ല. എനിക്കൊരു കണക്ഷൻ തോന്നി. സംസാരിച്ച ശേഷം എനിക്ക് ഡബിൾ ഓക്കെയായിരുന്നെന്ന് സുജാത ഓർത്തു.

വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. പെട്ടെന്ന് കരയുന്ന ആളാണ് സുജാത. ശബ്ദമുയർത്തിയാൽ തന്നെ കരയും. തന്റെ വീട്ടിൽ എല്ലാവരും ഉറക്കെയാണ് സംസാരിക്കുകയെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി. ജോലി ഉപേക്ഷിച്ച് താൻ സംഗീത കരിയർ തെരഞ്ഞെടുത്തപ്പോൾ തന്നെ പിന്തുണച്ചത് ഭാര്യ സുജാതയാണെന്നു ശ്രീനിവാസ് പറയുന്നു.
ഞാൻ പാട്ടുകാരനാകുന്നതിൽ അച്ഛന് കടുത്ത എതിർപ്പായിരുന്നു. ഞാൻ പാടി ജീവിതം കുട്ടിച്ചോറാക്കുമോ എന്ന് അദ്ദേഹത്തിന് ഭയമായിരുന്നു. പാഷനെക്കുറിച്ച് അറിയില്ല. നിങ്ങൾക്ക് എന്താണോ സന്തോഷം തരുന്നത് അത് ചെയ്യൂ, എന്ത് സമ്പാദിക്കുന്നോ അത് വെച്ച് ജീവിക്കാമെന്ന് ഭാര്യ പറഞ്ഞെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി. സ്നേഹം അൺ കണ്ടീഷണലായിരിക്കണം, അപ്പോഴാണ് അത് സ്നേഹമാകുന്നത്. പ്രണയമെന്നത് ഒരാളെ പൊസസ് ചെയ്യുന്നതല്ല.
പ്രണയം നമ്മളെ സ്വതന്ത്ര്യരാക്കണം. അതേസമയം വിവാഹ ജീവിതത്തിന്റെ തുടക്ക നാളുകളിൽ സുജാത വളരെ പൊസസീവ് ആയിരുന്നെന്നും ശ്രീനിവാസ് പറയുന്നു. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഞാനും പൊസസീവ് ആയേനെ. പക്ഷെ പിന്നീട് നമ്മളെല്ലാവരും പക്വതയുളളവരാകുമെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി. തന്റെ ഫോൺ ഇവൾ നോക്കാറേയില്ല. മെസേജുകൾ പരിശോധിക്കില്ല. ഫോണെടുത്ത് നോക്കാമെങ്കിലും അങ്ങനെ ചെയ്യില്ല. എന്നാൽ തന്റെ പെൺമക്കൾ ഫോൺ നോക്കാറുണ്ടെന്നും ശ്രീനിവാസ് വ്യക്തമാക്കി. വിവാഹം വേണ്ടായിരുന്നെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി.


Click it and Unblock the Notifications











