ഇത്രയൊക്കെ ലഭിച്ചില്ലേ, ആ കുറവിൽ ഞാൻ പരാതിപ്പെടാൻ പാടില്ല; സുജാത മോഹൻ പറയുന്നു
തെന്നിന്ത്യയിലാകെ സ്വര മാധുര്യം കൊണ്ട് വിസ്മയം തീർത്ത ഗായികയാണ് സുജാത മോഹൻ. സുജാതയുടെ ശബ്ദത്തിനും ഗാനങ്ങൾക്കും എപ്പോഴും പ്രത്യേക ആരാധക വൃന്ദവും ഉണ്ട്. പ്രണയ ഗാനങ്ങളിൽ സുജാതയെ വെല്ലാൻ മറ്റൊരു ഗായികയും ഇല്ലാത്ത സമയവും ഉണ്ടായിരുന്നു. സമ്മർ ഇൻ ബത്ലഹേം, പരദേശി തുടങ്ങിയ സിനിമകളിൽ സുജാത ആലപിച്ച ഗാനം ഇപ്പോഴും അവിസ്മരണീയമായി നിലനിൽക്കുന്നു. തമിഴിൽ എആർ റഹ്മാന്റെ നിരവധി ഗാനങ്ങൾ സുജാത പാടി.

പൂ പൂക്കും ആസെെ എന്ന ഗാനം ഇപ്പോഴും അനശ്വര ഗാനമായി നിലനിൽക്കുന്നു. സുജാതയുടെ മകൾ ശ്വേത മോഹനും പ്രശസ്തയായ ഗായികയാണ്. അമ്മയെ പോലെ തന്നെ റഹ്മാന്റെ ഗാനങ്ങൾക്ക് ശബ്ദം നൽകാൻ ശ്വേതയ്ക്കും സാധിച്ചു. ഇപ്പോഴിതാ സംഗീത, കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുജാത മോഹൻ. വികടൻ ചാനലിനോടാണ് പ്രതികരണം.

റഹ്മാൻ പുതിയ ആളായിരുന്നു. എന്നേക്കാൾ ഇളയവൻ. രാജാസാറിന്റെ സ്റ്റുഡിയോയിൽ ഒരു പേടി ഉണ്ടാവും. റഹ്മാനുമായി കുറച്ച് കൂടി സൗഹൃദമുണ്ട്. അതിന്റെ ആത്മവിശ്വാസം ഉണ്ടാവും. റഹ്മാൻ അന്ന് വളരെ നാണക്കാരനായിരുന്നു'
'ഇപ്പോഴാണ് കുറച്ചെങ്കിലും സംസാരിക്കുന്നത്. അന്ന് സംസാരിക്കുകയേ ഇല്ല. പാടുമ്പോൾ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ പറയും. പാടുന്ന ടേക്ക് എല്ലാം എടുക്കും. തിരിച്ചു പോവുമ്പോൾ പാട്ട് നമ്മളെ കേൾപ്പിക്കുകയും ഇല്ല. എന്താണ് പാടിയത് എന്താണ് വരാൻ പോവുന്നത് എന്നൊന്നും അറിയില്ല. പക്ഷെ റിലീസ് ചെയ്താൽ അതൊരു മാജിക്ക്

റോജയിൽ പാടുന്നതിന് മുമ്പേ ഈ പയ്യൻ എന്തെങ്കിലുമൊക്കെ ആവും എന്ന് സുജാത പറഞ്ഞിരുന്നെന്ന് സുജാതയുടെ ഭർത്താവ് മോഹനും അഭിമുഖത്തിൽ പറഞ്ഞു.
'അത് നമ്മൾക്ക് മനസ്സിലാവും പാടുമ്പോൾ ഓർത്തഡോക്സ് രീതിയില്ലാതെ വേറെ എന്തെങ്കിലും ചെയ്യുമ്പോഴാണ് അദ്ദേഹം സ്വീകരിക്കുക. ചിന്താഗതിയേ വേറെയാണ്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ നമ്മൾ പാടുന്ന ശബ്ദം വേറെ സ്റ്റുഡിയോയിൽ നിന്നും വ്യത്യാസമായിരിക്കും. മുപ്പത് സെക്കന്റിനുള്ളിൽ ഐഡിയ മനസ്സിലാക്കി തരുന്നത് മാജിക്ക് ആണ്'

പാടുമ്പോൾ എന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ടേക്ക് ആയിരിക്കും മികച്ചതെന്ന് റഹ്മാൻ എപ്പോഴും പറയും. കുറച്ച് ഭയം ഉണ്ടാവും. പക്ഷെ ഒരു ഫ്രഷ്നെസ് ഉണ്ടാവും. തമിഴിൽ പാടിയ ശേഷം ആ പാട്ടിൽ കോൺഫിഡൻസ് വരും. അപ്പോൾ ആ പാട്ടിന്റെ ഫ്രഷ്നെസ് പോവും. അതിനാലാണ് അതേ പാട്ട് പലപ്പോഴും മറ്റ് ഭാഷകളിൽ താൻ തന്നെ പാടാത്തതെന്നും സുജാത പറഞ്ഞു.

'ഇന്നും എനിക്ക് അവാർഡുകളൊന്നും അധികം ലഭിച്ചിട്ടില്ല. ദേശീയ അവാർഡ് ഇതുവരെയും എനിക്ക് ലഭിച്ചിട്ടില്ല. കരിയറിൽ പിന്നോട്ട് നോക്കുമ്പോൾ ഒരു കുറവ് തന്നെയാണ്. കാരണം 47 വർഷമായി പാടിക്കൊണ്ടിരിക്കുന്ന ആൾക്ക് ദേശീയ അവാർഡ് ലഭിച്ചില്ലെന്ന് പറഞ്ഞാൽ കുറവ് തന്നെയാണ്'
'പക്ഷെ എനിക്ക് ജീവിതത്തിൽ ലഭിച്ച മറ്റ് ഭാഗ്യങ്ങൾ നോക്കിയാൽ ഈ ഒരു കുറവിൽ ഞാൻ പരാതിപ്പെടാൻ പാടില്ല. അതൊന്നും വേണ്ട നിനക്ക് അവാർഡ് തരാം എന്ന് പറഞ്ഞാൽ ഞാൻ അവാർഡ് വേണ്ട ഇതെല്ലാം മതിയെന്ന് പറയും. പക്ഷെ അതിന്റെ കൂടെ അവാർഡ് കൂടെ ലഭിച്ചാൽ സന്തോഷമായിരിക്കും,' സുജാത പറഞ്ഞു.


Click it and Unblock the Notifications