ശ്രീനിയെ ഒരുപാട് പേർ തെറ്റിദ്ധരിച്ചു; അതിനുള്ള പ്രധാന കാരണം; ഗായകനെക്കുറിച്ച് സുജാത പറയുന്നു
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു എന്ന പാട്ട് മലയാളികളെ സംബന്ധിച്ച് അനശ്വര ഗാനമാണ്. സമ്മർ ഇൻ ബത്ലേഹം എന്ന സിനിമയോർക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസിലേക്ക് വരുന്നകും ഈ ഗാനമായിരിക്കും. അത്രത്തോളം ആഴത്തിൽ ഗാനം ശ്രോതാക്കളെ സ്പർശിച്ചു. ഗായകൻ ശ്രീനിവാസന്റെ ശബ്ദമാണ് ഗാനത്തിലേക്ക് ജനങ്ങളെ ആകർഷിച്ച പ്രധാന ഘടകം. തമിഴ്നാട്ടുകാരനായ ശ്രീനിവാസ് എത്രയോ ജന്മമായി എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചു. റിയാലിറ്റി ഷോകളിൽ ജഡ്‍ജായും ശ്രീനിവാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പിന്നണി ഗാനരംഗത്ത് അർഹിച്ച ഉയരത്തിലേക്ക് ശ്രീനിവാസ് എത്തിയോ എന്ന് ആരാധകർക്ക് സംശയമുണ്ട്. ശ്രീനിവാസിനെക്കുറിച്ച് ഗായിക സുജാത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീനിവാസ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സുജാത പറയുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ശ്രീനിവാസ് അതിഥിയായെത്തിയപ്പോഴാണ് സുജാത ഗായകനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

'ശ്രീനിയെ പരിചയപ്പെട്ടിട്ട് 26 വർഷത്തോളമായി. ഈ സുഹൃത്ബന്ധം ഒരുപാട് വിലമതിക്കുന്നു. ശ്രീനി മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ള വ്യക്തിയാണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. പക്ഷെ ശ്രീനിയെന്ന മനുഷ്യനെ ഒരുപാട് പേർ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം ശ്രീനി മനസിൽ എന്ത് തോന്നുന്നോ അത് വിളിച്ച് പറയും. അത് കുറച്ച് കൂടെ ഡിപ്ലോമാറ്റിക്കായി ഡീൽ ചെയ്ത് കൂടെയെന്ന് എനിക്ക് തോന്നാറുണ്ട്. കുറച്ച് കൂടി ഡിപ്ലോമസി ആവശ്യമില്ലേ,' എന്നും സുജാത ചോദിച്ചു.
ഇതിന് ശ്രീനിവാസ് മറുപടിയും നൽകി. എന്റെ നല്ലതിന് വേണ്ടിയാണ് സുജാത പറയുന്നത്. പക്ഷെ ഞാനിങ്ങനെയാണ്. പക്ഷെ ഞാൻ ഞാനായിട്ട് തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാൻ ഒരു അഭിപ്രായം പറയുന്നത് കുറ്റമായല്ല. എനിക്ക് തോന്നുന്നതാണ്. ഞാനൊരു വലിയ മനുഷ്യനാണെന്ന് കരുതിയല്ല. നമ്മൾ പറഞ്ഞതിന്റെ പേരിൽ ചിലർ മുഷിഞ്ഞാൽ ഒന്നും ചെയ്യാനില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി. ഗായകൻ ഉണ്ണി മേനോനും ശ്രീനിവാസിനോട് ചോദ്യം ചോദിച്ചു.

ഇത്രയും വശ്യതയുള്ള താങ്കൾ എന്തുകൊണ്ട് സിനിമാ സംഗീതത്തിൽ ശ്രദ്ധ കൊടുക്കാതെ റിയാലിറ്റി ഷോകളിൽ ജഡ്ജായി നിൽക്കുന്നു എന്നായിരുന്നു ഉണ്ണി മേനോന്റെ ചോദ്യം. ജീവിതത്തിന്റെ ക്വാളിറ്റി കൂടുമ്പോൾ അങ്ങനെ ജീവിക്കാൻ പണം വേണം. റിയാലിറ്റി ഷോകളിലൂടെ നമ്മുടെ ബില്ലുകൾ നോക്കാനാവും. രണ്ടാമത് കുട്ടികൾ പാടി ഒരു മൊമന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ അതിൽ നിന്ന് കിട്ടുന്ന എനർജിയുണ്ട്. അത് കാശ് കൊണ്ട് നമുക്ക് വാങ്ങാൻ പറ്റില്ലെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
ഭാര്യയെക്കുറിച്ചും ശ്രീനിവാസ് സംസാരിച്ചു. ഭാര്യ എന്റെ പ്രൊഫഷണലായ തീരുമാനങ്ങളിൽ ഇടപെടില്ല. ജോലി കളഞ്ഞപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നത് ഭാര്യ മാത്രമാണ്. ഇത്രയും നല്ല ജോലി കളഞ്ഞിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്നാണ് അച്ഛൻ ചോദിച്ചത്. നിങ്ങളുടെ സന്തോഷമാണ് പ്രധാനം. എന്നോ നോക്കാൻ നിങ്ങൾക്ക് പറ്റുമെന്ന് എനിക്കറായാമെന്ന് ഭാര്യ പറഞ്ഞു. അവൾ പ്രത്യേക ക്യാരക്ടറാണ്. എന്റെ വലിയ ശക്തിയാണവളെന്നും ശ്രീനിവാസ് വ്യക്തമാക്കി.


Click it and Unblock the Notifications