ഓവറിയിലെ സിസ്റ്റ് ക്യാൻസർ ആണെന്ന് പറഞ്ഞു, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി വൈക്കം വിജയലക്ഷ്മി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും വിജയ ലക്ഷ്മിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. 2013 ൽ പുറത്ത് ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യം ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു. സെല്ലുലോയ്ഡിന് ശേഷം നല്ല ഗാനങ്ങൾ വിജയലക്ഷ്മിയെ തേടി എത്തുകയായിരുന്നു. പിന്നണി ഗാനരംഗത്ത് തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വിജയലക്ഷ്മി വിവാഹിതയാവുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് പ്രിയഗായികയുടെ വിവാഹമോചനത്തെ കുറിച്ചാണ്. ഏറെ ഞെട്ടലോടെയാണ് ഇത് ആരാധകർ കേട്ടത്.
ഇപ്പോഴിത വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയഗായിക. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുമിച്ചൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്നാണ് വിജയലക്ഷ്മി പറയുന്നത്.വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ചെടുത്തതാണെന്നും കഴിഞ്ഞ കാര്യങ്ങളോർത്ത് ഇപ്പോൾ ദുഃഖമില്ലെന്നും കൂട്ടിച്ചേർത്തു.

വിവാഹമോചനത്തെ കുറിച്ച് വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ... '''ഞങ്ങൾക്ക് രണ്ടു പേർക്കും ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികൾക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാൻ കഴിയാതെ ആയി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന.

അംഗപരിമിതയായ എനിക്ക് ഈ ജീവിതത്തിൽ തുണയായി ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത് അവർ ഇല്ലാതെ എനിക്കൊരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുക. എനിക്ക് ഓവറിയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിനു ശസ്ത്രക്രിയ വേണ്ടി വന്നു. അത് കാൻസർ ആണെന്ന് പറയുകയും അത് പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു. ഓവറിൽ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകൾക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു.

ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാൻ കഴിയില്ല. പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, കൈ കൊട്ടാൻ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവന്നു. എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകാൻ കഴിയാതെയായി. അങ്ങനെയാണ് പിരിയാതെ വയ്യ എന്ന അവസ്ഥയായത്. 2019 മെയ് 30 നാണ് പിരിയാം എന്ന് തീരുമാനിച്ചത്. ഈ വർഷം ജൂണിൽ കോടതി നടപടികളെല്ലാം പൂർത്തിയായി ഞങ്ങൾ നിയമപരമായി രണ്ടുവഴിക്കായി. കഴിഞ്ഞുപോയതോർത്ത് ദുഃഖമില്ല. ഇപ്പോൾ ജീവിതത്തിൽ സമാധാനമുണ്ട്. ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം. ഒരു സ്ത്രീക്ക് ജീവിക്കാൻ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി.
Recommended Video

നേരത്തെ തന്നെ വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.ശോകം പോസ്റ്റുകളായിരുന്നു അധികവും പങ്കുവെച്ചിരുന്നത്. കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല,സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്; മൗനമായി പിന്മാറണം എന്നിങ്ങനെയുളള പോസ്റ്റുകളായിരുന്നു ഷെയർ ചെയ്തത്. അന്ന് അനൂപ് എവിടെ എന്ന് ചോദിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ അന്ന് വിവാഹമോചനത്തെ കുറിച്ച് ഗായിക ഒന്നും പ്രതികരിച്ചിരുന്നില്ല.


Click it and Unblock the Notifications