ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ, ധനുഷിന്റെ തമാശ സത്യമാണെന്ന് വിജയ് യേശുദാസ്
മലയാളി പ്രേക്ഷകരെ പോലെ തെന്നിന്ത്യൻ സംഗീത പ്രേമികളും നെഞ്ചിലേറ്റുന്ന ശബ്ദമാണ് വിജയ് യേശുദാസിന്റേത്. അച്ഛന് പിന്നാലെ സംഗീത ലോകത്ത് ചുവട് വെച്ച താരം സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. വളരെ പെട്ടെന്ന് തെന്നിന്ത്യൻ പിന്നണി ഗാന രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാനും വിജയ് യേശുദാസിന് കഴിഞ്ഞിരുന്നു. പല ഭാഷകളിൽ നിന്ന് നിരവധി പുരസ്കാരങ്ങളും ഇതിനോടകം തന്നെ താരത്തെ തേടി എത്തിയിട്ടുമുണ്ട്. ഗായകൻ മാത്രമല്ല മികച്ച അഭിനേതാവും കൂടിയാണ് വിജയ്.
സൗഹൃദത്തിന് ജീവിതത്തിൽ മികച്ച സ്ഥാനം നൽകുന്ന വിജയ്ക്ക് സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദവലയമുണ്ട്. ആരാധകരോടും മികച്ച ബന്ധമാണ് താരം കാത്ത് സൂക്ഷിക്കുന്നത്. നടൻ ധനുഷ് വിജയ് യേശുദാസിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഇപ്പോഴിത സിനിമയിൽ നിന്നുള്ള സൗഹൃദങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സംഗീതത്തെ പോലെ അഭിനയവും വിജയ്ക്ക് പ്രിയപ്പെട്ടതാണ്. 2010 ൽ പുറത്തിറങ്ങിയ അവൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള ചുവട് വയ്പ്പ്. മികച്ച പ്രേക്ഷക സ്വീകര്യത നേടി കൊടുത്ത ചിത്രമായിരുന്നു 2015 ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രമായ മാരി. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു താരം എത്തിയത്. ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണം ധനുഷുമായുള്ള അടുത്ത സൗഹൃദമായിരുന്നെന്ന് വിജയ് പറയുന്നു. ശരിക്കും സംവിധായകൻ ബാലാജി മോഹന്റെ നിർബന്ധമാണ് എന്നെ ആ പ്രൊജക്റ്റിലേക്ക് എത്തിച്ചത്. പടൈവീരൻ' ആ യിരുന്നു അടുത്ത ചിത്രം. സിനിമയുടെ പ്രിവ്യൂ കണ്ട് ധനുഷ് പറഞ്ഞു, ‘നീ മാരിയിലേക്കാൾ ഒരുപാട് നന്നായി ചെയ്തിട്ടുണ്ടല്ലോ.' മാരിയിൽ നീയും സംവിധായകനും പറഞ്ഞു തന്നതിന്റെ ഗുണമാണ് അതെന്നായിരുന്നു എന്റെ മറുപടി.

ധനുഷ് ഇടയ്ക്ക് തമാശയ്ക്ക് പറയും, ‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനാണ്.' അതു സത്യവുമാണ്. ഇവിടുത്തെ ഏതു പ്രഫഷനൽ ഗായകർക്കു കിട്ടുന്നതിനേക്കാളും കൂടിയ തുകയ്ക്കാണ് അവൻ ‘വൈ ദി സ് കൊലവെറി' പാടിയത്. അവന്റെ ‘സ്‌റ്റാർഡ'ത്തിനു ലഭിച്ചതാണ് ആ പ്രതിഫലം.

മികച്ച സൗഹൃദ വലയമുള്ള വ്യക്തിയാണ് വിജയ്. അതിനാൽ തന്നെ കുറെ സൗഹൃദങ്ങളും ഇദ്ദേഹത്തിനുണ്ട്. തമിഴിൽ യുവൻ ശങ്കർരാജയും അനിരുദ്ധും ഹാരിസ് ജയരാജുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. മലയാളത്തിൽ എം. ജയചന്ദ്രനും ഗോപി സുന്ദറും രതീഷ് വേഗയുമടക്കം കുറേ പേർ. തുടക്കത്തിൽ ഇംഗ്ലിഷിൽ എഴുതി മലയാളം പാട്ടുകൾ പാടുമ്പോൾ ഉച്ചാരണം വലിയ പ്രശ്നമായിരുന്നു. എംജെസി (എം. ജയചന്ദ്രൻ) എല്ലാം പറഞ്ഞു തന്ന് ഒപ്പം നിന്നു. അന്നു തുടങ്ങിയ അടുപ്പമാണ്. ദുൽഖറും പ്രണവും ഫഹദുമൊക്കെ ഫ്രണ്ട്സ് സർക്കിളിലുണ്ടെന്നും സൗഹൃദത്ത കുറിച്ച് ചോദിച്ചപ്പോൾ താരം പറയുന്നു.
Recommended Video

സൗഹൃദങ്ങളുടെ ഉള്ളിൽ നിന്നു ജോലി ചെയ്യാനാണ് വിജയ്ക്ക് കൂടുതൽ ഇഷ്ടം. ഇതിന്റെ കാരണവും അഭിമുഖത്തിൽ താരം പറയുന്നുണ്ട്.സൗഹൃദത്തിന് ഉള്ളിൽ നിന്ന് ജോലി ചെയ്യുമ്പോൾ വലിയ എനർജി തോന്നും. ഇപ്പോൾ കൊച്ചി പനമ്പിള്ളി നഗറിൽ രാജ്യാന്തര മെൻസ് ഗ്രൂമിങ് ബ്രാൻഡായ ‘ചോപ് ഷോപ് ബാർബർ ആൻഡ് ബ്രാൻഡ്' തുടങ്ങിയതു പോലും സൗഹൃദത്തിന്റെ കൈപിടിച്ചാണ്. സൗത്ത് ഇന്ത്യ മുഴുവൻ ചോപ് ഷോപ്പിന്റെ ഫ്രാഞ്ചൈസി തുടങ്ങാനാണ് പദ്ധതി. പാട്ടും അഭിനയവും ഇപ്പോൾ ബിസിനസും. പ്രളയവും കോവിഡുമെല്ലാം നമ്മളെ പുതിയ ജോലികൾ പഠിപ്പിക്കുമെന്നും പറയുന്നതു ചുമ്മാതല്ല- വിജയ് യേശുദാസ് പറയുന്നു.


Click it and Unblock the Notifications











