കൊച്ചു കുട്ടിയായിരുന്നു ശോഭ; സിൽക് സ്മിത ഇന്നുണ്ടായിരുന്നെങ്കിൽ...; ശോഭയുടെ ജീവിതത്തിൽ സംഭവിച്ചത്
സിനിമാ ലോകത്ത് ഇന്നും ദുരൂഹതയായി തുടരുന്ന സംഭവമാണ് പഴയകാല നടി ശോഭയുടെ ആത്മഹത്യ. മലയാളം, തമിഴ് സിനിമകളിൽ സജീവമായിരുന്ന ശോഭയുടെ ആത്മഹത്യ അന്ന് ഏവരെയും ഞെട്ടിച്ചു. 1980 മെയ് ഒന്നിനാണ് ചെന്നെെയിലെ വീട്ടിൽ വെച്ച് ശോഭ ജീവനൊടുക്കിയത്. 17ാം വയസ്സിലാണ് നടി ലോകത്തോട് വിടവാങ്ങിയത്. മരണം സംബന്ധിച്ച് അന്ന് പല ആരോപണങ്ങളും ഉയർന്ന് വന്നു.
ഫിലിം മേക്കറായ ഭർത്താവ് ബാസു മഹേന്ദ്രയാണ് മരണത്തിന് കാരണമെന്ന് നടിയുടെ അമ്മ നടി പ്രേമ ആരോപിച്ചിരുന്നു. ബാലു മഹേന്ദ്രയുടെ രണ്ടാം ഭാര്യയായി ജീവിതം തുടങ്ങിയ ശേഷമുണ്ടായ പ്രശ്നങ്ങൾ ശോഭയെ ബാധിച്ചെന്നും അഭ്യൂഹങ്ങൾ വന്നു. ശോഭയെക്കുറിച്ച് സംസാരിക്കുകയാണ് പഴയകാല നടി എസ്എൻ പാർവതി. എഴുപതുകളിൽ അമ്മ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയാണ് തമിഴ് നടിയാണ് എസ്എൻ പാർവതി. ശോഭയുടെ മരണം തന്നെ ഞെട്ടിച്ചെന്ന് എസ്എൻ പാർവതി പറയുന്നു. ഗലാട്ട പിങ്ക് ചാനലിനോടാണ് പ്രതികരണം.

ശോഭ എന്റെ വയറ്റിൽ പിറക്കാതെ പോയ മകളാണ്. അവൾ എപ്പോഴും എന്റെ മടിയിൽ കയറി ഇരിക്കും. മകൾ ഭക്ഷണം കഴിക്കുന്നില്ല എന്ന് ശോഭയുടെ അമ്മ എന്നോട് പരാതി പറയുമായിരുന്നു. ഞാൻ ശകാരിച്ച് ഭക്ഷണം വാരിക്കൊടുക്കും. നിരവധി സിനിമകളിൽ ശോഭയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കുട്ടികളെ പോലെയായിരുന്നു. വ്യക്തിപരമായി ഞങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല.
ശോഭ മരിച്ചത് അറിഞ്ഞത് ഒരു നാടകത്തിൽ അഭിനയിക്കവെയാണ്. വാർത്തയറിഞ്ഞ് ഞാൻ ഞെട്ടി. ഞങ്ങൾ ഒരുമിച്ചുള്ള ദിവസങ്ങൾ ഓർമ്മ വന്നു. കരഞ്ഞ് കൊണ്ടിരിക്കുന്ന എനിക്ക് അടുത്ത രംഗത്തിൽ അഭിനയിക്കണം. മരിച്ച ശേഷം പോയി കാണാൻ പോലും തനിക്ക് സാധിച്ചില്ല. അതിൽ വിഷമം ഉണ്ടെന്നും എസ്എൻ പാർവതി പറഞ്ഞു.
സിൽക് സ്മിതയെക്കുറിച്ചും നടി സംസാരിച്ചു. പാെതുവെ എല്ലാവരും പറയുന്നത് പോലെ സിൽക് സ്മിത അധികം സംസാരിക്കാത്ത ആളല്ല. എന്നോട് നന്നായി സംസാരിക്കുമായിരുന്നു. വളരെ നല്ല പെണ്ണായിരുന്നു. കറുപ്പഴകിയായിരുന്നു അവൾ. നല്ല മനസായിരുന്നു. നല്ല ആളുകളെല്ലാം മരിച്ച് പോയതിൽ വിഷമം ഉണ്ട്. സിൽക് സ്മിതയൊക്കെ ഇന്ന് ഉണ്ടായിരുന്നെങ്കിൽ വലിയ ഉയരത്തിലെത്തിയേനെയെന്നും എസ്എൻ പാർവതി പറഞ്ഞു.
ശോഭയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വാദമുണ്ട്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഇന്നും ആർക്കും അറിയില്ല. മകളുടെ മരണത്തിൽ മനംനൊന്ത് ശോഭയുടെ അമ്മ പ്രേമ ആത്മഹത്യ ചെയ്യുകയായിരുന്നു. ശോഭ മരിച്ച് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു അമ്മയുടെ വിയോഗം. ബാലു മഹേന്ദ്രയാണ് മകളുടെ മരണത്തിന് പിന്നിലെ മരണം വരെ പ്രേമ ഉറച്ച് വിശ്വസിച്ചു.
അമ്മയുടെ എതിർപ്പ് മറി കടന്നാണ് ശോഭ തന്റെ അച്ഛനോളം പ്രായം വരുന്ന ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുന്നത്. ഇദ്ദേഹത്തിന് മറ്റൊരു ഭാര്യയും ഉണ്ടായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം ബാലു മഹേന്ദ്ര ഉപേക്ഷിക്കുമെന്ന് ശോഭ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജീവിതം തകർന്ന് പോയെന്ന് തോന്നിയ ഘട്ടത്തിലാണ് നടി ആത്മഹത്യ ചെയ്തതെന്ന് വാദമുണ്ട്.
അതേസമയം ശോഭയുടെ മരണത്തിന് ശേഷം താൻ തകർന്ന് പോയെന്നും അവൾ തനിക്ക് എല്ലാമായിരുന്നെന്നും ബാലു മഹേന്ദ്ര മുമ്പ് പറഞ്ഞിട്ടുണ്ട്. 2014 ലാണ് ബാലു മഹേന്ദ്ര മരിച്ചത്. 1983 ൽ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രം ശോഭയുടെ ആത്മഹത്യയെ ആസ്പദമാക്കിയെടുത്തതാണ്. കെജി ജോർജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications