യഥാർത്ഥ ജീവിതത്തിലും അഭിനയിച്ച് മതിയായില്ലേയെന്ന് മാധ്യമപ്രവർത്തക, നിസ്സഹായതയോടെ മാപ്പ് പറഞ്ഞ് ഉണ്ണി മുകുന്ദൻ!
പതിനാല് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് ഉണ്ണി മുകുന്ദൻ. തമിഴിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ നടൻ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. നടൻ ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ഇത്. നാലാമത്തെ സിനിമ മുതൽ നായക നടനായി അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിലെ മറ്റ് യുവനായക നടന്മാർക്കുള്ളതുപോലൊരു വളർച്ച ഉണ്ണിയുടെ കരിയറിൽ ഉണ്ടാവുന്നില്ല.
സ്വന്തമായി സിനിമകൾ നിർമ്മിച്ച് തുടങ്ങിയതോടെയും മാർക്കോ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇതിനെല്ലാം ചെറിയ രീതിയിൽ എങ്കിലും മാറ്റം സംഭവിച്ച് തുടങ്ങിയത്. രണ്ട് നൂറ് കോടി ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന്റെ അക്കൗണ്ടിലുണ്ട്. മാർക്കോ പോലെ തന്നെ മാളികപ്പുറവും വിവിധ ഭാഷകളിൽ സ്വീകരണം കിട്ടിയ സിനിമയായിരുന്നു.


സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയ കാലം മുതൽ നടനെ ചുറ്റിപ്പറ്റി വിവാദങ്ങളുമുണ്ട്. ആദ്യത്തെ വിവാദം ഒരു ബലാത്സംഗ കേസായിരുന്നു. 2017ൽ ആണ് തിരക്കഥാകൃത്തായ ഒരു യുവതി നടനെതിരെ പോലീസിൽ പരാതിപ്പെടുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. വിക്രമാദിത്യൻ അടക്കമുള്ള നടന്റെ സിനിമകൾ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു അത്. ഏറെക്കാലം ഈ കേസ് ഒരു ചർച്ച വിഷയമായിരുന്നു.
ആറ് വർഷങ്ങൾക്കുശേഷം 2023 സെപ്തംബറില്‍ ഈ കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഈ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിച്ചതിന് മാധ്യമപ്രവർത്തകരോടും ഉണ്ണി ഒരിക്കൽ രോഷ പ്രകടനം നടത്തി. അതും അന്ന് വിവാദമായിരുന്നു. പിന്നീട് മാളികപ്പുറം സിനിമയെ വിമർശിച്ചതിന് യുട്യൂബറെ വിളിച്ച് ഉണ്ണി ഭീഷണിപ്പെടുത്തി.
അന്ന് നടന്റെ ഫോൺ കോൾ അടക്കം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംവിധായകനും നടനുമായ മേജർ രവിയെ മർദ്ദിച്ചുവെന്നൊരു ആരോപണവും ഉണ്ണിക്ക് എതിരെയുണ്ട്. ഏറ്റവും അവസാനം നടന്റെ പേരിലുണ്ടായ വിവാദം പ്രമോഷൻ കൺസൾട്ടന്റ് മാനേജറെ തല്ലിയെന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്റെ ഭാഗം വിശദീകരിക്കാനായി ഉണ്ണി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു.
തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് അറിഞ്ഞ് അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ മാനേജറെ മർദ്ദിച്ചിട്ടില്ലെന്നുമാണ് നടൻ ആവർത്തിച്ചത്. മർദ്ദിച്ചുവെന്ന് തെളിഞ്ഞാൽ അഭിനയം അവസാനിപ്പിക്കുമെന്നും ഉണ്ണി മുകുന്ദൻ പരസ്യമായി പറഞ്ഞിരുന്നു. നടന്റെ വാർത്താസമ്മേളനം വൈറലായിരുന്നു. ഇത്രത്തോളം ആത്മവിശ്വാസത്തോടെ സംസാരിക്കണമെങ്കിൽ നടന്റെ ഭാഗത്ത് ശരിയുണ്ടാകുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.


എന്നാൽ കേസുമായി തന്നെ മുന്നോട്ട് പോകാനാണ് മാനേജരുടെ തീരുമാനം. ഇപ്പോഴിത നടന്റെ വാർത്താസമ്മേളനത്തിലെ അധികം ആരും ചർച്ച ചെയ്യാതെയും ശ്രദ്ധിക്കാതെയും പോയ ഒരു ഭാഗമാണ് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. റീൽ ലൈഫിലും റിയൽ ലൈഫിലും അഭിനയിച്ചിട്ട് മടുപ്പ് തോന്നുന്നില്ലേയെന്നാണ് മാധ്യമപ്രവർത്തക ഉണ്ണിയോട് ചോദിച്ചത്.
സംസാരിക്കുന്നതിനിടെ നടൻ വികാരഭരിതനായിരുന്നു. പിന്നാലെയാണ് ഈ ചോദ്യം മാധ്യമപ്രവർത്തകയിൽ നിന്നും വന്നത്. വാർത്താസമ്മേളനത്തിലെ അവസാനത്തെ ചോദ്യമായിരുന്നു അത്. എന്ത് മറുപടി പറയണമെന്ന് പോലും അറിയാതെ ഇമോഷണലായി പോയതിന് സോറിയെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ പ്രസ് മീറ്റ് അവസാനിപ്പിക്കുകയാണ് ചെയ്തത്. വീഡിയോ വൈറലായതോടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയെ വിമർശിച്ചാണ് കമന്റുകൾ.
ഒരു നടിയോ സൂപ്പർ താരമോ ആയിരുന്നു ഉണ്ണിയുടെ സ്ഥാനത്തെങ്കിൽ ഇത്തരമൊരു ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുമായിരുന്നോ എന്നാണ് ഏറെയും കമന്റുകൾ. കഷ്ടം... വിഷമിച്ച് ഇരിക്കുന്ന ഒരു വ്യക്തിയോട് ചോദിക്കേണ്ട ചോദ്യമാണോ ഇത്?, സാഹചര്യം മനസിലാക്കാതെ... എന്തും ചോദിക്കുന്നത് വിവരം ഇല്ലായ്മയോ അല്ലങ്കിൽ അഹങ്കാരമോ ആണ്,
ഈ ചോദ്യം നടിയോടായിരുന്നുവെങ്കിൽ ഇവിടെ വലിയൊരു പുകിൽ തന്നെ ഉണ്ടായേനെ, ഇങ്ങനെ ഒരു പുരുഷനോട് ചോദിക്കാം എന്ന അഹന്തയാണ് അവരെ കൊണ്ട് അത് ചോദിപ്പിച്ചത്. മറിച്ച് ഒരു സ്ത്രീയോടാണ് ഒരു പുരുഷൻ ഇത് ചോദിച്ചിരുന്നുതെങ്കിൽ എല്ലാവരും രംഗത്ത് വന്ന് പ്രതിഷേധിച്ചേനെ എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











