'ജീവിച്ചിരുന്നപ്പോൾ സഹപ്രവർത്തകന്റെ സ്ഥിതി അന്വേഷിക്കാത്തവർ ആദരാഞ്ജലിയിടുന്ന തിരക്കിൽ'; മമ്മൂട്ടിക്ക് വിമർശനം
കവിയൂർ പൊന്നമ്മ... നടൻ മോഹൻരാജ്... ഇപ്പോഴിതാ ടി.പി മാധവനും അരങ്ങൊഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് സ്വഭാവ നടനായി മലയാള സിനിമയിൽ സജീവമായിരുന്നു ടി.പി മാധവൻ. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൂന്ന് ദിവസം മുമ്പ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷവും നടന്റെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണ വാർത്ത പുറത്ത് വന്നത്. എൺപത്തിയെട്ടുകാരനായ താരം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില വെച്ചാണ് അന്തരിച്ചത്.
പൊതുദര്‍ശനം നാളെ രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ഗാന്ധിഭവനില്‍ നടക്കും. സംസ്കാരം നാളെ വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിലായിരിക്കും. കുടുംബം ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ എട്ട് വർഷത്തോളമായി ഗാന്ധിഭവനിലാണ് മാധവന്റെ താമസം. വർഷങ്ങൾക്ക് മുമ്പ് ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെവച്ച് പക്ഷാഘാതം സംഭവിച്ചിരുന്നു.

തുടർന്ന് ഹരിദ്വാറിലെ സന്ന്യാസിമാരൊക്കെ ചേർന്ന് നടനെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. തിരികെ തിരുവനന്തപുരത്തെത്തി ഒരു ലോഡ്‌ജ് മുറിയിൽ ആരും തുണയില്ലാതെ കഴിയവെയാണ് സുഹൃത്തുക്കളിൽ ചിലർ ചേർന്ന് പത്താനാപുരം ഗാന്ധിഭവനിൽ എത്തിച്ചെന്നത്. ഇവിടെ എത്തിയശേഷം ആരോഗ്യം വീണ്ടെടുത്ത മാധവൻ അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു.
എന്നാൽ മറവി രോഗം കൂടി ബാധിച്ചതോടെ അവസ്ഥ കൂടുതൽ വഷളായി. ഇടയ്ക്കിടെ സുരേഷ് ഗോപി, നടി ചിപ്പി, ടിനി ടോം, ഗണേഷ് കുമാർ തുടങ്ങിയ സിനിമാ താരങ്ങൾ മാധവനെ സന്ദർശിക്കാൻ എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ മാധവന്റെ മരണ വാർത്തയറിഞ്ഞ് ആദരാഞ്ജലികൾ നേർന്ന് നടൻ മമ്മൂട്ടി പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റും അതിന് പ്രേക്ഷകർ കുറിച്ച കമന്റുകളുമാണ് ചർച്ചയാകുന്നത്.
ടി.പി മാധവന്റെ ചിത്രം പങ്കിട്ട് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി നടനെ വിമർശിച്ച് എത്തി. അവശതയിൽ കഴിഞ്ഞ കാലത്ത് ടി.പി മാധവനെ ഒന്ന് പോയി കാണാനും സുഖവിവരം അന്വേഷിക്കാൻ ശ്രമിക്കാത്തതിനുമാണ് മമ്മൂട്ടിയെ സോഷ്യൽമീഡിയ വിമർശിച്ചത്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ സഹനടനായി അഭിനയിച്ചിട്ടുള്ള മാധവൻ 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽസെക്രട്ടറിയായും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിച്ചിരുന്നപ്പോൾ സഹപ്രവർത്തകന്റെ സ്ഥിതി അന്വേഷിക്കാത്തവർ ആദരാഞ്ജലിയിടുന്ന തിരക്കിലാണെന്നാണ് മമ്മൂട്ടി അടക്കമുള്ള മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ വിമർശിച്ച് പ്രേക്ഷകർ കുറിച്ചത്. അദ്ദേഹത്തിന് സഹായം ആവശ്യമുള്ളപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല എന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കിയത്.

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത വ്യക്തിയായിരുന്നു. പക്ഷെ അവസാനം വൃദ്ധസദനത്തിൽ കഴിയേണ്ട അവസ്ഥ വന്നു. എത്ര മാഹാത്മ്യം പറഞ്ഞാലും ഒരു സിനിമാക്കാരും തിരിഞ്ഞ് നോക്കിയില്ല, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഒന്ന് കാണാൻ പോലും ഒരു സൂപ്പർസ്റ്റാറും പോയിട്ടില്ല മരിച്ചപ്പോൾ വന്നിരിക്കുന്നു..., ആദരാഞ്ജലികൾ അർപ്പിക്കാൻ എല്ലാവരും കാണും... കോടികൾ ആസ്തിയുള്ള സിനിമ നടൻമാർ പോലും അദ്ദേഹത്തെ നോക്കിയില്ല,
സിനിമാ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എന്താണ് ഈ സഹപ്രവർത്തകന്റെ ജീവിത സ്ഥിതിയെന്ന് അന്വേഷിക്കാത്ത പലരും ഇന്ന് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ പോസ്റ്റ് ഇടുന്ന തിരക്കിലാണ്. വെറും പ്രഹസനം മാത്രം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഒരിക്കൽ തനിക്ക് മോഹന്‍ലാലിനെ കാണണമെന്നും ലാല്‍ തന്നെ കാണാന്‍ ഗാന്ധി ഭവനില്‍ വരണമെന്നുമുള്ള ആഗ്രഹം ടി.പി മാധവൻ പ്രകടിപ്പിച്ചിരുന്നു.
വിഷയം സമൂഹമാധ്യങ്ങളിലൂടെ വൈറലായപ്പോള്‍ മുൻ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മറുപടിയുമായി എത്തിയിരുന്നു. ഓര്‍മ നഷ്ടപ്പെട്ട നിലയിലാണ് നിലവില്‍ അദ്ദേഹം. ഗാന്ധി ഭവനില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് മനസിലാകാന്‍ ബുദ്ധിമുട്ടാണ്.
പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ എല്ലാ കാര്യങ്ങളും അവിടെ ചെയ്യാറുണ്ട്. ആ ഭാഗത്ത് കൂടി പോകുന്ന സിനിമ പ്രവര്‍ത്തകരും ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷെ കുറച്ചുപേരെ അദ്ദേഹത്തിന്റെ ഓര്‍മ്മയിലുള്ളു. അദ്ദേഹത്തിന്റെ മനസിലുള്ള ആള്‍ ലാലേട്ടാനാണ്. മാധവന്‍ ചേട്ടനെ കാണാന്‍ ഒരിക്കല്‍ ലാലേട്ടനുമായി ആശുപത്രിയില്‍ പോയതാണ് എന്നാണ് ഇടവേള ബാബു പറഞ്ഞത്.


Click it and Unblock the Notifications











