'മേജർ രവി സംസാരിക്കുമ്പോൾ പൊങ്ങച്ചമായി തോന്നുന്നു, മുഴുവൻ തള്ളാണല്ലേ...'; അനുഭവം വിവരിച്ച നടന് വിമർശനം!
അറുപത്തിയാറുകാരനായ മേജർ രവി 1999 മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്ന രീതിയിലെല്ലാം കഴിവ് തെളിയിച്ച മേജർ രവി റിട്ടേർഡ് ഇന്ത്യൻ ആർമി ഓഫീസർ കൂടിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1975ൽ തൻ്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന രവി ആർമി കേഡറ്റ് കോളേജിൽ ചേർന്ന് പഠിക്കുകയും ബിരുദം നേടുകയും ചെയ്തിരുന്നു. ശേഷം 1984ൽ അദ്ദേഹം സൈന്യത്തിൽ ആർമി ഓഫീസറായി നിയമിതനായി. 1988ൽ എൻ.എസ്.ജി കമാൻഡോ ഓഫീസറായി സ്ഥാനക്കയറ്റം നേടി.
പഞ്ചാബ്, കാശ്മീർ സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനെതിരായി മികച്ച രീതിയിൽ സൈനിക മുന്നേറ്റം നടത്തിയതിന് 1991, 1992 വർഷങ്ങളിൽ രവിയ്ക്ക് രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ ലഭിച്ചിരുന്നു. 1991ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിക്കുന്നതിനായി രൂപീകരിച്ച മിഷനിൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

21 വർഷത്തെ സൈനിക സേവനത്തിനുശേഷം 1996ൽ സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിക്കുകയായിരുന്നു. സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ച മേജർ രവി പിന്നീട് പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
അതിനിടയിലാണ് പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999ൽ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് രവി എത്തിയത്. ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച മേജർ രവി 2002ല്‍ പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കെത്തി. പിന്നീട് കീര്‍ത്തിചക്ര, കർമ്മയോദ്ധ, കാണ്ഡഹാർ, കുരുക്ഷേത്ര, മിഷൻ 90 ഡെയ്സ്, 1971 ബിയോണ്ട് ദി ബോർഡർ എന്നിങ്ങനെയുള്ള പട്ടാള സിനിമകള്‍ സംവിധാനം ചെയ്തു.
ആർമിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് തനിക്കുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം പിന്നീട് അത്തരം സിനിമകൾ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്. 1971 ബിയോണ്ട് ദി ബോർഡർ എന്ന സിനിമയ്ക്കുശേഷം സംവിധാന രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്ന മേജർ രവി ഓപ്പറേഷന്‍ റാഹത്ത് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് തിരിച്ചെത്തുകയാണ്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ആർമി ഉദ്യോഗസ്ഥനായിരുന്നപ്പോൾ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. എൻഎസ്ജി ഹെഡ്ക്വാട്ടേഴ്സിൽ ഡ്യൂട്ടിയിൽ ആയിരുന്നു ഞാൻ. 1991 മെയ് 19ന് രാവിലെ 10 മണിക്ക് ഒരു കോൾ വന്നു രാജീവ് ഗാന്ധി വധിക്കപ്പെട്ടുവെന്ന്. ഉടൻ തന്നെ എന്റെ സീനിയേഴ്സിനെ വിളിച്ച് വിവരം അറിയിച്ചു. ശേഷം സ്റ്റാഫ് ഓഫീസേഴ്സിനെയും വിവരം അറിയിച്ചു.

ശേഷം ഞാൻ റോയുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റിന് വേണ്ടിയുള്ള ഡിമാന്റ് പുട്ടപ്പ് ചെയ്യുന്നു. ഇങ്ങനെ ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് പല വിങ്ങുകൾക്ക് ഒരേസമയം നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. പത്ത് മിനിറ്റിനുള്ളിൽ എൻഎസ്ജിയുടെ അലേർട്ട് ടീം വണ്ടിയുമായി എയർപോട്ടിലേക്ക് ഇറങ്ങും. പത്ത് മിനിറ്റിനുള്ളിൽ ഇതെല്ലാം നടക്കാൻ കാരണം അമ്പത് പേരും തോക്കും കിറ്റും എല്ലാം ഏത് സമയത്തും ടീം ലോഡ് ചെയ്ത് വെച്ചിട്ടുണ്ടാകും.
ബസിനുള്ളിലെ യാത്രയിലായിരിക്കും ഇവർ വസ്ത്രം പോലും മാറി യൂണിഫോം ഇടുന്നത്. രാജ്യ സുരക്ഷക്കായി ഏത് സമയത്തും അവർ തയ്യാറായി ഇരിക്കുന്നുണ്ടാവും എന്നാണ് പട്ടാളക്കാരുടെ പ്രവർത്തന രീതികൾ വിശദീകരിച്ച് മേജർ രവി പറഞ്ഞത്. എന്നാൽ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ മേജർ രവിക്ക് നേരെ പരിഹാസ കമന്റുകളാണ് ഏറെയും വന്നത്.
മേജർ രവി പട്ടാള കഥകൾ പറയുന്നത് കേൾക്കുമ്പോൾ പൊങ്ങച്ചമായി തോന്നുന്നു, പട്ടാളക്കാർ എല്ലാം മുഴുവൻ തള്ളാണല്ലേ..? എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ചിലർ മേജർ രവിയെ പിന്തുണച്ചും എത്തി. അദ്ദേഹം ഒരു ആർമി ഉദ്യോഗസ്ഥാനായിരുന്നുവെന്ന മര്യാദയെങ്കിലും കമന്റെഴുതുമ്പോൾ കാണിക്കൂവെന്നാണ് മേജർ രവിയെ അനുകൂലിച്ച് എത്തിയവർ കുറിച്ചത്.


Click it and Unblock the Notifications











