പുഷ്പയിലെ പ്രകടനത്തിലൂടെ മികച്ച നടനായി അല്ലു അർജുൻ, ആർക്കും നിസാരമായി നാഷണൽ അവാർഡ് നേടാമെന്ന് വിമർശനം!
അല്ലു അർജുൻ എന്ന പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ആര്യയിലൂടെ മലയാളി യുവത്വത്തിന്റെ മനസിൽ വലിയ ഒരു സ്ഥാനം തന്നെ താരം കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നേടി എടുത്തിട്ടുണ്ട്.
സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന അല്ലു തന്റെ തട്ടുപൊളിപ്പൻ ചുവടുകളിലൂടെയും മാരക സംഘട്ടന രംഗങ്ങളിലൂടെയും ആയിരുന്നു നാളിതുവരെയായി സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയത് എങ്കിൽ പുഷ്‌പയിൽ തന്റെ അഭിനയ മികവ് കൊണ്ടാണ് മികച്ച് നിന്നത്.
അല്ലുവിന്റെ അഭിനയ മികവിനെ വളരെയധികമായി എടുത്ത് കാട്ടിയ ഒരു ചിത്രം കൂടിയാണ് പുഷ്പയെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്. ഒരു മാസ് സിനിമ കാത്തിരുന്നവർക്ക് അതിനോടൊപ്പം അല്ലുവിന്റെ ഒരു മികച്ച ക്ലാസ് ആക്ടിങും കാണാൻ കഴിഞ്ഞുവെന്നാണ് പലരും കുറിച്ചത്.
ആന്ധ്രയിലെ ഉള്‍കാടുകളില്‍ നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ എന്ന ആക്ഷന്‍ ചിത്രത്തില്‍ അല്ലു അഭിനയിച്ചത്.

മൈത്രി മൂവിമേക്കേര്‍സ് നിര്‍മ്മിച്ച ചിത്രം കൊവിഡ് തരംഗത്തിന് ശേഷം വന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു. 350 കോടിയിലേറെ ചിത്രം നേടി. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ വില്ലനായി എത്തിയത്. പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന എന്ത് സാഹസത്തിനും മുതിരുന്ന കാടിന്‍റെ മകന്‍ റോളില്‍ പുഷ്പയിൽ അല്ലു തകര്‍ത്തു.
പതിവ് രീതികള്‍ എല്ലാം മാറ്റിവച്ച അവാര്‍ഡ് നിര്‍ണ്ണായത്തില്‍ ഒടുവില്‍ അല്ലുവിനും അവാര്‍ഡ് ലഭിച്ചു. ആദ്യഘട്ടത്തില്‍ മലയാളത്തില്‍ നിന്ന് നായാട്ടിലെ അഭിനയത്തിന് ജോജു, റോക്രട്ടറിയിലെ അഭിനയത്തിന് ആര്‍.മാധവന്‍, കശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേര്‍ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.
എന്നാല്‍ പിന്നീട് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന്‍റെ പേരും കേട്ടുതുടങ്ങി. പിന്നീടാണ് അപ്രതീക്ഷിതമായി അല്ലുവിന്‍റെ പേര് കടന്നുവന്നത്. അവസാനം മികച്ച നടനെന്ന പ്രഖ്യാപനം വന്നപ്പോൾ അല്ലു അർജുന്റെ പേര് ജൂറി അംഗം അനൗൺസ് ചെയ്തു. ആദ്യം ഒരു അമ്പരപ്പായിരുന്നു വിജയിയുടെ പേര് കേട്ടപ്പോൾ സിനിമാപ്രേമികൾക്കുണ്ടായത്.
നിരവധി പേർ അല്ലു അർജുനെ മികച്ച നടനായി തെരഞ്ഞെടുത്തതിന് സോഷ്യൽമീഡിയ വഴി എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആർക്കും നിസാരമായി നാഷണൽ അവാർഡ് നേടാമെന്ന് അല്ലു അർജുനെ മികച്ച നടനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം വന്നപ്പോൾ മനസിലായി എന്നാണ് ചിലർ കുറിച്ചത്.

അക്ഷയ് കുമാറിനൊക്കെ മികച്ച നടനുള്ള അവാർഡ് കൊടുക്കാമെങ്കിൽ പുഷ്പയിൽ അല്ലു അർജുൻ ആറ്റിൽ തള്ളിയിടുന്ന തടിക്ക് വരെ അവാർഡ് കൊടുക്കാം, വടക്കൻ വീരഗാഥയിലൂടെ മമ്മൂട്ടിയും വാനപ്രസ്ഥത്തത്തിലൂടെ മോഹൻലാലും സ്വന്തമാക്കിയ അതെ നാഷണൽ അവാർഡാണ് പുഷ്പയിലൂടെ അല്ലു അർജുൻ സ്വന്തമാക്കിയിരിക്കുന്നതെന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നുവെന്നും കമന്റുകളുണ്ട്.
ജയ് ഭീമിലെ രാജകണ്ണായി അഭിനയിച്ച മണികണ്ഠനേയും ജോജു ജോർജിനെയും ഒന്നും പരിഗണിക്കാതിരുന്നതിലുള്ള എതിർപ്പും സോഷ്യൽമീഡിയ വഴി പ്രേക്ഷകർ അറിയിക്കുന്നുണ്ട്. ജൂറി സിനിമകൾ കാണാതെയാണോ പുരസ്കാരം പ്രഖ്യാപിച്ചതെന്ന ചോദ്യവും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്.
പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങവെയാണ് ആദ്യ ഭാഗത്തിലെ അഭിനയത്തിന് അല്ലു അർജുന് പുരസ്കാരം ലഭിച്ചത്. രശ്മിക മന്ദാനയായിരുന്നു പുഷ്പയിൽ നായിക. ഫഹദ് ആദ്യമായി അഭിനയിച്ച തെലുങ്ക് സിനിമ കൂടിയായിരുന്നു പുഷ്പ. ബൻവർ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഫഹദ് അഭിനയിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയപ്പോൾ വൈറലായിരുന്നു.


Click it and Unblock the Notifications











