'വല്ലാതെ ക്ഷീണിച്ച് പോയല്ലോ... അദ്ദേഹത്തിന് എന്തുപറ്റി..?'; സിനിമയുടെ പൂജയ്ക്കെത്തിയ സലിംകുമാറിന്റെ വീഡിയോ!
മിമിക്രിയിലൂടെ മിനിസ്ക്രീനിലെത്തി പിന്നീട് ഒരുപിടി പ്രശംസനീയമായ കഥാപാത്രങ്ങളെ നൽകി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഭാവാഭിനയത്തിലൂടെ സിനിമാപ്രേമികളെ വിസ്മയിപ്പിച്ച വെള്ളിത്തിരയിലെ ഹാസ്യതമ്പുരാനാണ് മലയാളത്തിന്റെ സ്വന്തം സലിംകുമാർ. സിദ്ധിക് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ഫാമിലി എന്റർടെയ്‌നറാണ് സലിംകുമാറിന്റെ ആദ്യ ചിത്രം. പ്രധാനമായും ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോൺ, പെരുമഴക്കാലം, ആദമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങളിൽ സീരിയസ് റോളുകളിലും അഭിനയിച്ചിട്ടുണ്ട്.
ഏത് കഥാപാത്രം കിട്ടിയാലും അതിന്റേതായ പക്വതയിലും പൂർണതയിലും ചെയ്യാൻ പറ്റുമെന്നത് സലിംകുമാർ പലവട്ടം തെളിയിച്ച് കഴിഞ്ഞു. അമ്പത്തിനാലുകാരനായ സലീംകുമാർ വളരെ സെലക്ടീവായി മാത്രമെ ഇപ്പോൾ സിനിമകൾ ചെയ്യാറുള്ളു.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. പഞ്ചായത്ത് ജെട്ടി എന്ന സിനിമയുടെ പൂജയ്ക്ക് സലിംകുമാർ കൊച്ചിയിൽ എത്തിയതിന്റെ വീഡിയോകൾ വൈറലാണ്.
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സലിംകുമാറിന്റെ വീഡിയോ വൈറലായതോടെ വല്ലാതെ ക്ഷീണിച്ച് പോയല്ലോ താരം എന്ന ആശങ്കയാണ് ആരാധകർ ഏറെയും പങ്കുവെക്കുന്നത്. എന്തുപറ്റി താരത്തിന്റെ ആരോഗ്യത്തിനെന്ന് തിരക്കിയും നിരവധി പേരെത്തി.
കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ആരോഗ്യവാനായി ചിരിതൂകി ടെലിവിഷൻ ഷോകളിൽ എല്ലാം സലിംകുമാർ പങ്കെടുത്തിരുന്നു. അത് കണ്ടത് കൊണ്ട് തന്നെയാണ് താരത്തിന്റെ ആരോഗ്യത്തിന് പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന ആശങ്ക ആരാധകർക്കുണ്ടായത്.
ആൾക്ക് തീരെ വയ്യല്ലോ എന്ത് പറ്റി?, വിഷമമുണ്ട് സലിം കുമാറിനെ ഇങ്ങനെ കാണുന്നതിൽ... ഇതിഹാസങ്ങൾക്ക് പ്രായമാകുന്നു, മലയാള സിനിമയ്ക്കും വയസായി തുടങ്ങി, ഒരു കാലത്ത് നമ്മെ ചിരിപ്പിച്ച കലാകാരൻ.. ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു, സലിംകുമാർ വല്ലാതെ ക്ഷീണിച്ച് പോയി. അദ്ദേഹത്തിന് ദീർഘായുസ് ലഭിക്കട്ടെ എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ.

തന്റെ അവശതയ്ക്ക് പിന്നിലെ കാരണം പൂജ ചടങ്ങിൽ വെച്ച് സലിംകുമാർ വെളിപ്പെടുത്തിയിരുന്നു. കാൽ വയ്യെങ്കിലും ചടങ്ങിന് വന്നത് മറിമായം ടീമിനോടുള്ള ആരാധന കാരണമാണെന്നാണ് സലിംകുമാർ പറഞ്ഞത്. 'ഒരു സ്റ്റെപ്പ് കണ്ടില്ല. അതുകൊണ്ട് കാലിന് പരിക്കേറ്റു. മാത്രമല്ല പരിക്ക് ശരിയാവാത്തതിനാൽ രണ്ട് മൂന്ന് പ്രാവശ്യം വീണു. നടക്കാൻ പേടിയാണ്. വയസ് 54 ആയി ഇനി പഴയതുപോലെ നടക്കാനാവില്ലെന്ന് മനസ് പറയുന്നുണ്ട്.'
'എന്നിട്ടും പൂജയ്ക്ക് വന്നത് മറിമായം ടീമിനോടുള്ള ആരാധനകൊണ്ടാണ്. മറിമായം ഓരോ എപ്പിസോഡും ഞാൻ കാണാറുണ്ട്. കണ്ട് കഴിഞ്ഞ് അതിലെ താരങ്ങളെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. ഇനി ഞാൻ എപ്പിസോഡുകൾ കാണാൻ ബാക്കിയില്ലെന്നും', സലിംകുമാർ പറഞ്ഞു. പല എപ്പിസോഡുകളും കണ്ട് തന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും സലിംകുമാർ കൂട്ടിച്ചേർത്തു.
വയ്യാത്തത് കാരണമാണ് താൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കാത്തതെന്നും സലിംകുമാർ പറയുന്നു. സലിം ഹസ്സൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാർ പഞ്ചായത്ത് ജെട്ടിയിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











