അൽപ്പം മെലിഞ്ഞു ശബ്ദവും മാറി, ആ പ്രസന്നതയുണ്ട്; അഹങ്കാരിയെന്ന് വിളിച്ചവർ പോലും എനിക്കായി പ്രാർത്ഥിച്ചു!
ഒരിടവേളയ്ക്കുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികൾക്ക് പ്രിയങ്കരനായ മെഗാസ്റ്റാർ മമ്മൂട്ടി. ശാരീരികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ അതിന്റെ ചികിത്സയ്ക്കായാണ് താരം രണ്ട്, മൂന്ന് മാസത്തോളം എല്ലാത്തിൽ നിന്നും ഇടവേളയെടുത്തത്. ചികിത്സ കഴിഞ്ഞ് അസുഖം പൂർണ്ണമായും ഭേദമായി റിസൽട്ടും നെഗറ്റീവായശേഷമാണ് മമ്മൂക്ക വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. അൽപം സീരിയസായ ഒരു രോഗാവസ്ഥയിലൂടെ തന്നെയായിരുന്നു താരം കടന്നുപോയിരുന്നത്.
കൃത്യമായ ചികിത്സയും മരുന്നും വിശ്രമമവും എല്ലാം ഫലം ചെയ്തതോടെ വേഗത്തിൽ രോഗമുക്തി ലഭിച്ചു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു. ദൈവത്തിന് നന്ദിയെന്ന് അറിയിച്ച് ആന്റോ ജോസഫ് മമ്മൂട്ടിയുടെ രോഗം ഭേദമായിയെന്ന് അറിയിച്ചപ്പോൾ ആഘോഷമായിരുന്നു.

പിന്നീടുള്ള രണ്ട് ദിവസം സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞ് നിന്നത് മമ്മൂക്ക ഈസ് ബാക്ക് എന്ന പോസ്റ്റുകളായിരുന്നു. താരം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താനായി പ്രാർത്ഥിക്കാത്ത മലയാളികൾ ഉണ്ടാവില്ല. തനിക്ക് വേണ്ടി എത്രത്തോളം പ്രാർത്ഥനകൾ ഉയർന്നുവെന്നതിനെ കുറിച്ച് അദ്ദേഹവും ബോധവാനാണ്.
അത് മനോരമ ഹോർത്തൂസിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ അദ്ദേഹം അത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തന്നെ വെറുത്തിരുന്നവർ പോലും തന്റെ അസുഖം ബേധമാകാനായി പ്രാർത്ഥിച്ചുവെന്നാണ് നടൻ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞത്. ഒരു ഇടവേളയ്ക്കുശേഷമാണ് ഞാൻ കൊച്ചിയിൽ ഒരു പൊതുവേദിയിൽ വരുന്നതും പങ്കെടുക്കുന്നതും. ഹോർത്തൂസ് മലബാറിക്കസ് എന്നാൽ മലബാറിന്റെ ഉദ്യാനം എന്നാണ് അർത്ഥം.
മലബാറിന്റെ ഉദ്യാനമാണ് മനോരമ ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിൽ വളരെ സന്തോഷം. ഒരു പരാതിയും പരിഭവവും ഇല്ലാതെ ഒരേ വളം ഒരേ ജലം ഉപയോഗിച്ച് ജീവിക്കുന്നവരാണ് എല്ലാ ചെടികളും. അതുപോലെ ഇവിടെ ജീവിക്കുന്ന മനുഷ്യരും കേരളത്തിൽ തഴച്ച് വളർന്ന് വരുന്ന ചെടികളാണ്. പരാതികളും പരിഭവങ്ങളും ഇല്ലാതെ പരസ്പര സ്നേഹത്തോടും ഇഷ്ടത്തോടും കൂടെ ജീവിക്കുന്ന പല വർണ്ണങ്ങളിലുള്ള പൂക്കളാണ്.
അത് എനിക്ക് അനുഭവമായി മാറിയത് ഇടക്കാലത്ത് ഞാനൊരു ശാരീരിക അസ്വാസ്ഥ്യത്തിന്റെ പേരിൽ വിശ്രമത്തിൽ ആയിരുന്നപ്പോൽ എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരെ കുറിച്ച് ഓർക്കുമ്പോഴാണ്. നമ്മുടെ എല്ലാ ദുരിതങ്ങളിലും എല്ലാ ആപത്തുകളിലും നമ്മളെ തന്നെ നമ്മൾ ആശ്രയിക്കുന്നതാണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്.

സാമൂഹിക മൂലധനമെന്ന് പറയുന്നത് പരസ്പര വിശ്വാസവും സ്നേഹവുമാണ്. അത് നമ്മൾ ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ളതാണ്. ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുള്ളതുമാണ്. ആ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കാത്ത എനിക്ക് വേണ്ടി പള്ളിയിൽ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാത്ത ഒരു വഴിപാട് കഴിക്കാത്ത പള്ളിയിൽ പ്രാർത്ഥിക്കുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല.
അത് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞ സോഷ്യൽ ക്യാപിറ്റൽ. എന്നെ പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്... ഗർവുള്ളവനാണ്, ക്ഷിപ്രകോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു.
വളരെ സന്തോഷമുള്ള അവസ്ഥയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്നാണ് താരം പറഞ്ഞത്. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിലാകെ നിറഞ്ഞു. ചികിത്സയ്ക്കുശേഷം അദ്ദേഹത്തിന് ബാഹ്യമായി സംഭവിച്ച മാറ്റങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു.
അൽപ്പം മെലിഞ്ഞു... ശബ്ദത്തിലും മാറ്റങ്ങളുണ്ട്. എന്നിരുന്നാലും ആ പ്രസന്നത ഇപ്പോഴുമുണ്ട് എന്നായിരുന്നു ആളുകൾ കുറിച്ചത്. ചികിത്സ കഴിഞ്ഞ് തിരികെ എത്തിയതോടെ വീണ്ടും പഴയത് പോലെ മമ്മൂട്ടി ഷൂട്ടിങ് സെറ്റുകളിലും സജീവമായി തുടങ്ങി.


Click it and Unblock the Notifications