ഉപദേശിക്കാൻ ആരുമുണ്ടായില്ല, മസാലപ്പടത്തിൽ വരെ അഭിനയിച്ചു, അമ്പത്തിനാലിലും അവിവാഹിത; സലീമ ചർച്ചയാകുമ്പോൾ!
രേഖാചിത്രം എന്ന ആസിഫ് അലി-അനശ്വര രാജൻ സിനിമ ഒടിടിയിൽ റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ചിത്രത്തിൽ പുഷ്പത്തിന്റെ വാർധക്യം അവതരിപ്പിച്ച നടിയാണ്. രേഖയുടെ ജീവനെടുത്ത പുഷ്പത്തിന്റെ വാർധക്യം അവതരിപ്പിച്ചത് ഒരു കാലത്ത് മലയാള സിനിമയിൽ മുൻനിര നായികയായി തിളങ്ങി നിന്നിരുന്ന നടി സലീമയായിരുന്നു. എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ കണ്ടിട്ടുള്ളവർക്ക് മറക്കാൻ കഴിയാത്ത മുഖമാണ് സലീമയുടേത്.
നിരവധി ക്ലാസിക്ക് സിനിമകളിൽ അത്രത്തോളം ഗംഭീരമായ കഥാപാത്രങ്ങളെയാണ് സലീമ അവതരിപ്പിച്ചിട്ടുള്ളത്. ഭാവനായിക എന്നൊരു വിശേഷണവും മലയാള സിനിമയുടെ ഭാഗമായശേഷം സലീമയുടെ പേരിനൊപ്പം ചേർക്കപ്പെട്ടിരുന്നു. അരങ്ങേറ്റം തെലുങ്ക് സിനിമയിലൂടെയായിരുന്നുവെങ്കിലും സലീമ അഭിനേത്രി എന്ന രീതിയിൽ ശ്രദ്ധനേടി തുടങ്ങിയത് മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ്.

മലയാളി അല്ലെങ്കിൽ കൂടിയും കേരളത്തനിമയും നിഷ്കളങ്കതയും നിറഞ്ഞ മുഖവും സൗന്ദര്യവുമായിരുന്നു നായിക വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് സലീമയ്ക്ക്. ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ എന്ന വരികൾ കൂടുതൽ മനോഹരമായി മലയാളിക്ക് തോന്നാൻ കാരണം സ്ക്രീനിൽ പാട്ടിനൊപ്പം സലീമയുടെ മുഖം കൂടി തെളിഞ്ഞതിനാലാണ്.
പക്ഷെ തനിക്ക് കിട്ടിയ സ്റ്റാർഡവും നായിക പദവിയും വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ പോയതിനാലാണ് ഒപ്പമുണ്ടായിരുന്നവർ കരിയർ ഗ്രാഫ് ഉയർത്തിയപ്പോഴും സലീമ വീണ് പോകാൻ കാരണമായത്. നഖക്ഷതങ്ങളിലെ ലക്ഷ്മിയും ആരണ്യകത്തിലെ അമ്മിണിയും വന്ദനത്തിലെ മേഴ്സിയും മഹായാനത്തിലെ മേഴ്സിക്കുട്ടിയുമെല്ലാമാണ് എൺപതുകളിൽ ജനിച്ച സിനിമാപ്രേമികൾക്ക് ഇന്നും സലീമ.
മലയാളിയെന്ന് തോന്നിപ്പിക്കും വിധം ശാലീന സുന്ദരിയായിരുന്ന സലീമ ആന്ധ്രാപ്രദേശിലാണ് ജനിച്ച് വളർന്നത്. സലീമയുടെ യഥാർഥ പേര് കാളേശ്വരീദേവി എന്നാണ്. സിനിമയ്ക്ക് വേണ്ടിയാണ് സലീമയെന്ന പേര് സ്വീകരിച്ചത്. 300 അധികം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ഗിരിജയുടെ മകളാണ് സലീമ. മുത്തശ്ശി തിലകവും അറിയപ്പെടുന്ന നടിയായിരുന്നു. സിനിമ കുടുംബത്തിലാണ് ജനനം എന്നതുകൊണ്ട് തന്നെ അഭിനയം സലീമയുടെ രക്തത്തിലുണ്ടായിരുന്നു.
എണ്‍പത്തിരണ്ടില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മേഘസന്ദേശത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയായ മേഘസന്ദേശത്തില്‍ നാഗേശ്വരറാവു അവതരിപ്പിച്ച രവീന്ദ്രബാബു എന്ന കഥാപാത്രത്തിന്റെ മകളായിട്ടായിരുന്നു എത്തിയത്. ആ ചിത്രത്തിന് ശേഷം അതേ വര്‍ഷം തന്നെ പ്രതികാരം എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. പിന്നീട് എണ്‍പത്തിയഞ്ചില്‍ ഞാന്‍ പിറന്ന നാട്ടില്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി.

പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ചിത്രത്തില്‍ രേവതി എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത് പക്ഷെ സിനിമയും സലീമയുടെ റോളും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് അതേ വര്‍ഷം തന്നെ ഇറങ്ങിയ ശാന്തം ഭീകരം എന്ന ചിത്രത്തിലും എണ്‍പത്തിയാറില്‍ ഭഗവാന്‍ എന്ന ചിത്രങ്ങളിലും നടിയെ കാണാന്‍ കഴിഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നടി സെലക്ടീവായിരുന്നില്ലെ. അതും കരിയറിനെ ബാധിച്ചു.
കരിയർ മങ്ങി തുടങ്ങിയ സമയത്ത് നിറമുളള രാവുകള്‍ എന്ന മസാലപ്പടത്തിലും സലീമ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങള്‍ക്ക് ശേഷമാണ് നഖക്ഷതം സിനിമയിലെ വേഷം ലഭിക്കുന്നത്. ആ വേഷത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. പിന്നീട് എണ്‍പത്തിയേഴില്‍ പുറത്തിറങ്ങിയ കുറുക്കന്‍ രാജാവായി സിനിമയിലെ രാജി, എണ്‍പത്തിയെട്ടിലെ ആരണ്യകം, എണ്‍പത്തിയൊമ്പതിലെ മഹായാനം, വന്ദനം എന്നീ ചിത്രങ്ങളില്‍ നടി അഭിനയിച്ചു.
വന്ദനത്തിലെ മേഴ്‌സി എന്ന കഥാപാത്രത്തിന് ശേഷം മുപ്പത് വര്‍ഷങ്ങളുടെ ഇടവേള എടുത്താണ് മലയാളത്തിലേക്ക് താരം തിരിച്ച് വരുന്നത്. മുന്തിരി മൊഞ്ചന്‍ എന്ന സിനിമയിലെ മേരി എന്ന കഥാപാത്രമായിരുന്നു തിരിച്ച് വരവില്‍ സലീമയെ അവതരിപ്പിച്ചത്. അഭിനയിക്കാന്‍ മോഹം തോന്നിയപ്പോഴാണ് തിരികെ വന്നതെന്നാണ് രണ്ടാം വരവിൽ നൽകിയൊരു അഭിമുഖത്തിൽ സലീമ പറഞ്ഞത്.
അമ്പത്തിനാലിലും അവിവാഹിതയാണ് താരം. ഞാന്‍ ഒരു പുരുഷവിദ്വേഷിയോ വിവാഹത്തിന് എതിരോ അല്ല. എന്തുകൊണ്ടോ അങ്ങനെയൊന്ന് സംഭവിച്ചില്ലെന്ന് മാത്രം. അല്ലെങ്കില്‍ കാര്യങ്ങള്‍ ഒത്തിണങ്ങി വന്നില്ല എന്നാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുമ്പോൾ നടി പറയാറുള്ളത്.


Click it and Unblock the Notifications











