'നമ്മുടെ കയ്യിൽ കാശുണ്ടെന്ന് മനസിലായാൽ ആരും വീഡിയോ കാണുകയില്ല, ലക്ഷ്വറി കാർ കാണിക്കാതിരുന്നത് അതുകൊണ്ട്'
ടിക്ക് ടോക്ക് കാലം മുതൽ വീഡിയോകളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിരവധി ആരാധകരെ സമ്പാദിക്കുകയും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതരായി മാറുകയും ചെയ്ത ദമ്പതികളാണ് അനുരാജ് രാജനും പ്രീണ അനുരാജും. രണ്ടുപേരും അവരുടെ മക്കൾക്കൊപ്പം ചെയ്യുന്ന കോമഡി റീൽ വീഡിയോകൾക്കാണ് ആരാധകർ ഏറെയും. ഫാമിലി വ്ലോഗേഴ്സിന്റെ അതിപ്രസരം വരും മുമ്പ് കേരളത്തിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന യുട്യൂബ് ചാനൽ കൂടിയാണ് ഇവരുടേത്.
ജ്വല്ലറി ഉടമയാണ് അനുരാജ്. പിതാവ് തുടങ്ങിവെച്ച ബിസിനസ് ഇപ്പോൾ അനുരാജാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോൾ പ്രീണയും സഹായിയായി അനുരാജിനൊപ്പമുണ്ട്. സ്വർണ്ണ കച്ചവടത്തിന്റെ എബിസിഡി അറിയാത്ത പ്രീണ അനുരാജിനെ സഹായിക്കാൻ വേണ്ടിയാണ് ഓരോന്നും പഠിച്ചെടുത്തത്.

അടൂരിൽ പ്രശസ്തമായ ജ്വല്ലറിയാണ് 49 വർഷമായി പ്രവർത്തിക്കുന്ന അനശ്വര ജ്വല്ലേഴ്സ്. അടുത്തിടെ ഇവർ എറണാകുളത്തും പുതിയ ബ്രാഞ്ച് ആരംഭിച്ചതിന്റെ വീഡിയോ വൈറലായിരുന്നു. നടി അനശ്വര രാജനായിരുന്നു പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിന് എത്തിയത്. ഇപ്പോഴിതാ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സായശേഷമുള്ള ജീവിതത്തെ കുറിച്ചും സ്വർണ്ണ വ്യാപാരത്തെ കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അനുരാജും പ്രീണയും.
2013 മുതൽ ഞങ്ങൾക്ക് ലക്ഷ്വറി കാറുണ്ട്. പക്ഷെ ഞങ്ങൾ അതൊന്നും വീഡിയോകളിൽ കാണിച്ചിരുന്നില്ല. മനപൂർവം കാണിക്കാതിരുന്നതാണ്. പാറുവിനോട് ഞാൻ പറയുമായിരുന്നു നമ്മുടെ കയ്യിൽ കുറച്ച് കാശുണ്ടെന്ന് മനസിലായി കഴിഞ്ഞാൽ ആരും നമ്മുടെ വീഡിയോസ് ഒന്നും കാണുകയില്ലെന്നെന്ന് അനുരാജ് പറയുന്നു.
സത്യമാണതെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും മലയാളികൾക്ക് അത് ഇഷ്ടമല്ലെന്ന് പ്രീണയും പറയുന്നു. ഇപ്പോൾ ലക്ഷ്വറി കാറെടുത്തപ്പോൾ അത് വീഡിയോകളിൽ ഉൾപ്പെടുത്താൻ കാരണം അതും ഒരു ബിസിനസ് ആയതുകൊണ്ടാണ്. ബിസിനസ് രംഗത്ത് നമ്മളും എന്തൊക്കെയോ ആണെന്ന് ആളുകൾക്ക് തോന്നും. വളർച്ചയുണ്ടാകുന്നുണ്ടെന്ന് തോന്നണമല്ലോ.
അതുകൊണ്ട് തന്നെയാണ് ഇനി വീഡിയോയിൽ വാഹനം കൂടി ഉൾപ്പെടുത്തികോളാൻ പറഞ്ഞതെന്നും പ്രീണയും അനുരാജും പറഞ്ഞു. വേറൊരു ജ്വല്ലറിക്കാരൻ അവരുടെ ജ്വല്ലറിക്ക് പ്രമോഷൻ ചെയ്യാനായി പ്രീണയെ വിളിച്ചപ്പോഴാണ് എന്നാൽ എന്തുകൊണ്ട് നമ്മുടെ ജ്വല്ലറിക്ക് വേണ്ടി പ്രീണ പ്രമോഷൻ വീഡിയോകൾ ചെയ്തുകൂടാ എന്ന തോന്നൽ വന്നത്. 2022 മുതലാണ് പ്രീണ ഞങ്ങളുടെ ജ്വല്ലറിക്ക് വേണ്ടി വീഡിയോകൾ ചെയ്ത് തുടങ്ങിയത്.

കാറുണ്ട് ജ്വല്ലറിയുണ്ട് എന്നൊന്നും പറഞ്ഞ് നടക്കാൻ ഏട്ടന് ഇഷ്ടമല്ല. വന്ന സമയത്ത് ബിസിനസ് നോക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. പിന്നീട് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയപ്പോൾ ജ്വല്ലറിക്ക് വേണ്ടി ഒരു പേജ് തുടങ്ങുന്നതിന്റെ ഭാഗമായാണ് ഏട്ടന്റെ ബിസിനസിലേക്ക് ഞാനും കടന്നത്. അങ്ങനെയാണ് ജ്വല്ലറി ബിസിനസിനെ കുറിച്ച് ഞാൻ പഠിച്ച് തുടങ്ങിയത്. പെർസന്റേജും കാൽക്കുലേഷനുമൊക്കെ കുത്തിയിരുന്ന് എഴുതി പഠിച്ചുവെന്നും പ്രീണ കൂട്ടിച്ചേർത്തു.
ട്രെന്റിങ്ങായിട്ടുള്ള ഡിസൈൻ, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, പണിക്കൂലി കുറവ് എന്നതാണ് ഞങ്ങളുടെ ജ്വല്ലറിയുടെ പ്രത്യേകതയെന്നും എറണാകുളത്ത് ബ്രാഞ്ച് ആരംഭിച്ചശേഷം അടൂർ ബ്രാഞ്ചിൽ വരുന്ന കസ്റ്റമേഴ്സിന്റെ എണ്ണം വർധിച്ചതായും ഇരുവരും പറഞ്ഞു.


Click it and Unblock the Notifications











