'ജോസഫേ... കുട്ടിക്ക് മലയാളം അറിയാം'; മനോഹരമായ സംസാരം, ഇംഗ്ലീഷിട്ട് നശിപ്പിക്കുന്നില്ല, താരിണിക്ക് പ്രശംസ!
ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ ഇത്തവണ നടി പാർവതി ജയറാം എത്തിയിരുന്നു. പൊങ്കാല ഇത്തവണ പാർവതിക്ക് അൽപ്പം സ്പെഷ്യലായിരുന്നു. അതിന് കാരണം മരുമകൾ താരിണി കലിംഗരായരുടെ സാന്നിധ്യമായിരുന്നു. ഗായകൻ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാർവതിയും കുടുംബവും പൊങ്കാലയിട്ടത്. മരുമകളുടെ ആദ്യ പൊങ്കാലയാണെന്നും എല്ലാ വർഷവും അമ്മയ്‌ക്ക് വേണ്ടി പൊങ്കാല അർപ്പിക്കാറുണ്ടെന്നും പാർവതി മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയായിയമ്മയോട് എല്ലാം ചോദിച്ച് മനസിലാക്കി വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാണ് താരിണി പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തത്. താരിണി മാത്രമല്ല പാർവതിയുടെ മകൾ മാളവികയുടെ ഭർത്താവിന്റെ അമ്മയും പാർവതിക്കൊപ്പം പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ് താരിണി.

പേജെന്റുകളും മോഡലിങ്ങുമാണ് താരിണിയെ പ്രശസ്തയാക്കിയത്. പതിനാറ് വയസ് മുതൽ താരിണി മോഡലിങ് രംഗത്തുണ്ട്. കാളിദാസും താരിണിയും പ്രണയിച്ച് വിവാഹിതരായവരാണ്. കഴിഞ്ഞ വർഷം നടന്ന സെലിബ്രിറ്റി വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹവും കാളിദാസിന്റെയും താരിണിയുടേയുമായിരുന്നു.
താലികെട്ട് ചടങ്ങുകൾ ഗുരുവായൂരിൽ വെച്ച് നടത്തിയശേഷം മറ്റുള്ള ചടങ്ങുകളും വിവാഹ റിസപ്ഷനുമെല്ലാം ചെന്നൈയിലാണ് താരകുടുംബം നടത്തിയത്. തമിഴ് സിനിമയിൽ സജീവമായ കാലം മുതൽ പാർവതിയേയും മക്കളേയും കൂട്ടി ചെന്നൈയിൽ സെറ്റിൽഡായതാണ് ജയറാം. കാളിദാസും മാളവികയും പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അതുകൊണ്ട് തന്നെ രണ്ടുപേരും അസ്സലായി തമിഴ് സംസാരിക്കും.
എന്ന് കരുതി മക്കളെ മലയാളം പഠിപ്പിക്കാതിരുന്നിട്ടില്ല ജയറാം. തമിഴ് പോലെ തന്നെ മലയാളവും ഇരുവരും കൈകാര്യം ചെയ്യും. കാളിദാസുമായി പ്രണയത്തിലായശേഷമാണ് മലയാളം താരിണിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായത്. വിവാഹ സമയത്ത് നൽകിയ അഭിമുഖങ്ങളിൽ തമിഴും ഇംഗ്ലീഷും മലയാളവും കലർന്ന സംസാരമായിരുന്നു താരിണിയുടേത്. എന്നാൽ ഇപ്പോൾ ഒഴുക്കോടെ മലയാളം സംസാരിക്കാൻ താരിണി പഠിച്ചുവെന്ന് വേണം മനസിലാക്കാൻ.
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയപ്പോൾ താരിണി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെ അതിന് പ്രേക്ഷകർ കുറിച്ച കമന്റും ജയറാമിന്റെ മരുമകളുടെ മലയാളത്തെ പ്രശംസിച്ചുള്ളതായിരുന്നു. മനോഹരമായി സംസാരിക്കുന്നു. ഇംഗ്ലീഷിട്ട് നശിപ്പിക്കുന്നില്ലെന്നായിരുന്നു ഏറെയും കമന്റുകൾ. കേരള സാരിയിൽ അതീവ സുന്ദരിയായി സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി സിംപിൾ ലുക്കിലാണ് താരിണി എത്തിയത്.

കഴിഞ്ഞ വർഷം മക്കളുടെ കല്യാണ തിരക്കായതിനാൽ എത്താൻ പറ്റിയില്ല. ഇന്നലെ ക്ഷേത്രത്തിൽ പോയിരുന്നു. മുമ്പത്തേത് പോലെയല്ല. ഇപ്പോൾ ക്ഷേത്രത്തിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. താരിണിയുടെ ആദ്യത്തെ പൊങ്കാലയാണ്. പറഞ്ഞ് കേട്ടപ്പോൾ വരണമെന്ന് വലിയ ആഗ്രഹമായിരുന്നു. എല്ലാ വർഷവും പൊങ്കാലയിടാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നാണ് പാർവതി പറഞ്ഞത്.
ആദ്യമായാണ് പൊങ്കാല ഇടുന്നതെന്നും ഒരുപാട് സന്തോഷം തോന്നുന്നെന്നുവെന്നമായിരുന്നു താരിണി പ്രതികരിച്ചത്. എല്ലാ വർഷവും പൊങ്കാലയിടും. ഒരുപാട് നാൾക്ക് മുമ്പ് തന്നെ ഞാൻ പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇന്നലെ വന്നപ്പോൾ വലിയ തിരക്കായിരുന്നു. പക്ഷെ അതൊക്കെ ആസ്വദിക്കാൻ സാധിച്ചെന്നും താരിണി പറഞ്ഞു. ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബത്തിലെ അംഗമാണ് താരിണി.
ജമീന്ദാർ കുടുംബമാണ് ഇവരുടേത്. ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിലായിരുന്നു താരിണിയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം.
കോളജ് പഠനത്തോടൊപ്പം സിനിമാ നിർമാണവും താരിണി പഠിച്ചു. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിലും താരിണി പങ്കെടുത്തിരുന്നു. 2022ലെ ഓണക്കാലത്താണ് കാളിദാസിന്റെ കുടുംബത്തിനൊപ്പം താരിണിയെ ആദ്യമായി ആരാധകർ കാണുന്നത്. വൈകാതെ ഭാവിവധു താരിണിയാണെന്ന് കാളിദാസ് തന്നെ വെളിപ്പെടുത്തി.


Click it and Unblock the Notifications