'വിനയവും ദയയുമുള്ളവർ... കമൽ രണ്ട് പെൺമക്കളെയും നന്നായി വളർത്തി... രജിനി ഇക്കാര്യത്തിൽ കമലിൽ നിന്ന് പഠിക്കണം'
ഉലകനായകൻ കമൽ ഹാസന്റെ മക്കൾ എന്നറിയപ്പെടുന്നതിൽ നിന്നും സ്വന്തം നിലയിൽ കരിയറിൽ കഴിവ് തെളിയിച്ചവരാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. ആദ്യം അഭിനയത്തിലേക്ക് എത്തിയത് അച്ഛനെപ്പോലെ തന്നെ സകലകലാവല്ലഭയായ ശ്രുതിയായിരുന്നു. പിന്നീട് ചേച്ചിയ്ക്ക് പിറകെ അനിയത്തിയും സിനിമാ ലോകത്തേക്ക് തന്നെ എത്തി. അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ബോളിവുഡ് ചിത്രമായ ഷമിതാഭിലൂടെയായിരുന്നു കമൽഹാസന്റെയും സരികയുടെയും ഇളയ മകൾ അക്ഷര ഹാസന്റെ അരങ്ങേറ്റം.
പിന്നീട് ലാലി കി ഷാദി മേയ്ൻ ലാഡൂ ദിവാനി എന്ന ചിത്രത്തിന്റെ ഭാഗമായ അക്ഷരയുടെ തമിഴ് സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് അജിത്ത് നായകനായ വിവേഗം എന്ന ചിത്രത്തിലൂടെയായിരുന്നു. മക്കൾ രണ്ടുപേരും അവരുടേതായ രീതിയിൽ സിനിമാ ലോകത്ത് തിളങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഉലകനായകനും.

ജീവിത പങ്കാളി, ഭർത്താവ് എന്നീ നിലകളിൽ കമൽഹാസൻ വൻ പരാജയമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ആരാധകർ പോലും സമ്മതിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ വിവാദമായ പ്രണയങ്ങളും ലിവിങ് ടുഗെതർ ജീവിതവും പല തവണ വിവാഹവുമെല്ലാം കമൽഹാസന് സംഭവിച്ചിട്ടുണ്ട്.
ജീവിത പങ്കാളികളോട് നീതി പുലർത്താൻ കമൽഹാസന് കഴിഞ്ഞില്ലെങ്കിലും പെൺമക്കളുടെ പിതാവെന്ന നിലയിൽ നൂറിൽ നൂറാണ് കമൽഹാസന് മാർക്ക്. മക്കളായ ശ്രുതിയേയും അക്ഷരയേയും വിനയവും ദയയുമുള്ളവരായാണ് കമൽ വളർത്തിയിരിക്കുന്നതെന്ന് ഇരുവരുടെയും പെരുമാറ്റത്തിൽ നിന്ന് തന്നെ വ്യക്തമാണ്.
ലെജന്റിന്റെ മക്കളായിട്ട് കൂടി യാതൊരു തലക്കനവും ഇല്ലാതെയാണ് ഇരുവരും സിനിമാ മേഖലയിൽ ജീവിക്കുന്നതും പെരുമാറുന്നതും. കഴിഞ്ഞ ദിവസം കമലിന്റെ രണ്ടാമത്തെ മകൾ അക്ഷരയുടെ ഏറ്റവും പുതിയ അഭിമുഖം വൈറലായതോടെ കമലിന്റെ പാരന്റിങ് രീതിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽമീഡിയയിൽ.
തന്റെ ജീവിതത്തിലുണ്ടായ പരാജയങ്ങളെ കുറിച്ചും അരക്ഷിതാസ്ഥകളെ കുറിച്ചുമെല്ലാം ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ലാതെ തെറ്റുകൾ അംഗീകരിച്ചുകൊണ്ടാണ് അക്ഷര തുറന്ന് പറഞ്ഞത്. ഇത് തന്നെയാണ് ആരാധകരെ ആകർഷിച്ചതും. താന്‍ പത്താം ക്ലാസില്‍ തോറ്റതാണെന്നാണ് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷര വെളിപ്പെടുത്തിയത്.
ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ ഞാന്‍ അച്ഛനോട് പറഞ്ഞു ഇനി ഞാന്‍ ജോലിയ്ക്ക് പൊയ്‌ക്കോളാമെന്ന്. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതാണെന്ന് തോന്നിയെന്ന്. പഠിത്തം കൃത്യമായി കൊണ്ടുപോകുമോയെന്ന് അദ്ദേഹം ചോദിച്ചു.
കൊണ്ടുപോകുമെന്ന് ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് പഠിത്തം വരില്ല. എനിക്ക് വന്നില്ല. അതില്‍ കുഴപ്പമൊന്നുമില്ല. ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്. വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി.

ഞാനൊരു വിഡ്ഢിയാണോയെന്നും തോന്നിയെന്നും പിന്നീട് പുതുവഴികൾ കണ്ട് പിടിച്ച് പഠിച്ചതിനെ കുറിച്ചുമെല്ലാമാണ് അക്ഷര പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അക്ഷരയുടെ അഭിമുഖം വൈറലായതോടെ നിരവധി കമന്റുകളാണ് ലഭിച്ചത്.
വിനയവും ദയയുമുള്ളവർ... കമൽ രണ്ട് പെൺമക്കളെയും നന്നായി വളർത്തി... രജിനി ഇക്കാര്യത്തിൽ കമലിൽ നിന്ന് പഠിക്കണം, ഇതിഹാസത്തിൻ്റെ മക്കളായിരിക്കുമ്പോഴും വിനയാന്വിതരാണ് രണ്ട് പേരും.
കമലിൻ്റെ പെൺമക്കളാണ് തമിഴിലെ മികച്ച നെപ്പോ കിഡ്സ് എന്നെല്ലമാണ് കമന്റുകൾ. മുപ്പത്തിരണ്ടുകാരിയായ അക്ഷരയും ചേച്ചി ശ്രുതിയെപ്പോലെ ഗായികയാണ്. അതേസമയം ഇന്ത്യൻ 2വാണ് കമൽഹാസന്റെ ഏറ്റവും പുതിയ റിലീസ്.


Click it and Unblock the Notifications