'ഒരു നടനെ മുന്നിലിരുത്തി അയാൾ അതിഗംഭീരമാക്കിയ വേഷം വികലവും വികൃതവുമാക്കി കാണിച്ചു, ടിനി ചെയ്തത് മോശം'
സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത് ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണമാണ്. ആ പരീക്ഷണത്തിനായിരുന്നു ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷിയായത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കൾക്കും കയ്യടിയോട് കയ്യടി. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയുഗം ഒടിടിയിലെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചു.
ഫെബ്രുവരി 15നാണ് മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം അമ്പത് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

ഭൂതകാലത്തിനുശേഷം രാഹുൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ കൂടിയാണിത്. എഴുപത്തിരണ്ടുകാരനായ മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങൾ ഭ്രമയുഗത്തിൽ കാണാനായി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. എന്നാൽ ഇപ്പോൾ സിനിമയും ചിത്രത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രവുമാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയം.
അതിന് കാരണം നടനും മിമിക്രി താരവുമായ ടിനി ടോം, ബിജുക്കുട്ടൻ, ഹരീഷ് കണാരൻ എന്നിവർ വനിത ഫിലിം അവാർഡ്സ് 2024ൽ അവതരിപ്പിച്ച ഭ്രമയുഗത്തിന്റെ സ്പൂഫാണ്. മമ്മൂട്ടിയെ അനുകരിച്ചും അദ്ദേഹത്തിന് ബോഡി ഡബിൾ ചെയ്തുമാണ് ടിനി ടോം മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. എന്നാൽ ഭ്രമയുഗത്തിന്റെ സ്പൂഫിൽ മമ്മൂട്ടിയുടെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ ടിനി ടോം അനുകരിച്ച് നശിപ്പിച്ചുവെന്നാണ് സോഷ്യൽമീഡിയയിൽ ഭൂരിഭാഗം പേരും കുറിക്കുന്നത്.
ടിനിയുടെ സ്കിറ്റ് സദസിൽ ഇരുന്ന് കാണുമ്പോൾ നടൻ മമ്മൂട്ടിയുടെ മുഖത്ത് അതൃപ്തി വ്യക്തമായിരുന്നുവെന്നും ആളുകൾ സ്ക്രീൻ ഷോട്ട് അടക്കം പങ്കിട്ട് കുറിക്കുന്നു. ഒരു നടനെ മുന്നിലിരുത്തി അയാൾ അതിഗംഭീരമായി ആടി തീർത്ത ഒരു വേഷം വികലമാക്കി വികൃതമാക്കി മാറ്റുക. വനിത ഫിലിം അവാർഡ്സ് സ്കിറ്റ് എന്ന പേരിൽ ടിനി ടോം ചെയ്ത് വെച്ചത് അതാണ്. വളരെ മോശം... മമ്മുക്കയുടെ റിയാക്ഷനിൽ നിന്ന് തന്നെ അത് വ്യക്തമാണ് എന്നാണ് നിരവധി പേർ കുറിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി പെർഫെക്ടല്ലാത്ത ശബ്ദാനുകരണത്തിന്റെ പേരിൽ നിരന്തരമായി സോഷ്യൽമീഡിയ ട്രോളുന്ന നടൻ കൂടിയാണ് ടിനി ടോം. ഒരു വിഭാഗം പരിഹസിച്ചപ്പോൾ ചിലർ ടിനിയെ പിന്തുണച്ചും എത്തിയിട്ടുണ്ട്. അവാർഡ് ഷോകളിൽ വരാറുള്ള സ്കിറ്റുകൾക്ക് കാഴ്ചക്കാർ ചെയ്യുന്ന റിയക്ഷനുകൾ റിയൽ ടൈം ആകണമെന്നില്ല.

കിട്ടാവുന്നതിൽ നല്ല ഫൂട്ടേജുകൾ നോക്കി എഡിറ്റ് ചെയ്ത് ഇടുകയാണ് പതിവ്. മുമ്പ് കുഞ്ചാക്കോ ബോബനാണെന്ന് തോന്നുന്നു. അവാർഡ് വാങ്ങുമ്പോൾ അഭിനന്ദിക്കുന്ന കാണിക്കളുടെ കൂട്ടത്തിൽ ചാക്കോച്ചനും സദസിലിരിക്കുന്നതായി വെട്ടി ചേർത്ത് ഒരു ചാനലിന് അബദ്ധം പറ്റിയത് ട്രോളായി മാറിയിരുന്നു. ടിനിയുടെ സ്കിറ്റ് ഇത്തരം അവാർഡ് ഷോകളിൽ നടത്താറുള്ള പല സ്കിറ്റുകൾ പോലെ ചിരിപ്പിക്കാൻ പാടുപെടുന്നതായിരുന്നു.
മുമ്പ് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ചേർന്ന് നടി ആക്രമിക്കപ്പെട്ട സമയത്ത് നടത്തിയ സ്കിറ്റ് വെച്ച് നോക്കുമ്പോൾ ടിനിയുടെ പ്രകടനം ഇത്ര സൈബർ ബുള്ളിയിങ് അർഹിക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. ടിനിക്ക് ചില വോയ്‌സുകൾ നന്നായി മിമിക് ചെയ്യാൻ അറിയാം. ചില കഥകളൊക്കെ രസകരമായി പറയും. പറ്റാത്ത സംഭവങ്ങൾ ചെയ്യുമ്പോഴാണ് പണി പാളുന്നത്.
കഴിഞ്ഞ ദിവസം അയാളുടെ ശശി തരൂർ വോയിസ് കണ്ടിരുന്നു. വാസ്തവത്തിൽ അത് നല്ല രസമുണ്ടായിരുന്നു. പക്ഷെ അതിന് താഴെപ്പോലും വല്ലാത്ത പരിഹാസം നാട്ടുനടപ്പ് പോലെയായി എന്നിങ്ങനെയാണ് ചിലർ ടിനിക്ക് എതിരെയുള്ള സൈബർ ബുള്ളിയിങിൽ എതിർപ്പ് അറിയിച്ച് കുറിച്ചത്. എന്തായാലും ടിനിയുടെ ഭ്രമയുഗം സ്പൂഫാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെന്റിങ്.


Click it and Unblock the Notifications