'ആദ്യം മുരളിയുടെ ചിത്രം കാണിച്ച് കൊടുക്കൂ'; മുരളിയുടെ പ്രതിമ കുളമാക്കി ശിൽപി, പ്രതിഫല തുക എഴുതി തള്ളി അധികൃതർ
അത്യാവശ്യ കാര്യങ്ങൾക്ക് തുക ചിലവഴിക്കാതെ അനാവശ്യമായി പണം ചിലവഴിച്ച് അധികൃതർ മനുഷത്വമില്ലാതെയും ന്യായം നോക്കാതെയും പെരുമാറുന്നുവെന്നത് വളരെ നാളുകളായി ജനങ്ങൾ സർക്കാരിന് നേരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്നാണ്.
പലപ്പോഴും ഇതിനെതിരെ പരസ്യമായി പ്രതികരിച്ച് ജനങ്ങളും സോഷ്യൽമീഡിയയും രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിത അന്തരിച്ച നടൻ മുരളിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ചില പ്രവൃത്തികൾക്കെതിരെ പ്രതിഷേധിച്ച് എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി മുൻ ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ പ്രതിഫല തുക 5.70 ലക്ഷം രൂപ എഴുതിത്തള്ളി ധനവകുപ്പ് ഉത്തരവിറക്കിയത്.
മുരളിയുമായി രൂപസാദൃശ്യമില്ലാത്ത ശിൽപം നിർമിച്ചതിനെ തുടർന്ന് കരാർ റദ്ദാക്കാനും ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു.

എന്നാൽ പണം തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലെന്ന് ശിൽപി അറിയിച്ച സാഹചര്യത്തിൽ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു. നഷ്ടം അക്കാദമി വഹിക്കണമെന്നാണ് വ്യവസ്ഥ.
സർക്കാർ ധന സഹായത്തോടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്. മുരളിയുടെ പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിർമാണച്ചെലവ് കണക്കാക്കിയാണ് കരാർ നൽകിയത്. നിർമിച്ച പ്രതിമയ്ക്ക് മുരളിയുമായി സാദൃശ്യം ഇല്ലായിരുന്നു എന്നാണ് ആക്ഷേപം.

രൂപമാറ്റം വരുത്താൻ പല തവണ ശിൽപിക്ക് അവസരം നൽകിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ശിൽപ നിർമാണം നിർത്താൻ അക്കാദമി നിർദേശിച്ചു. ഇതിനിടെ മുൻകൂറായി മുഴുവൻ തുകയും ശിൽപി കൈപ്പറ്റിയിരുന്നു. പിഴവുള്ളതാണെങ്കിലും പ്രതിമ അക്കാദമി വളപ്പിൽ സ്ഥാപിച്ചിരുന്നു.
തുക തിരിച്ചടയ്ക്കാൻ ശിൽപിക്ക് കത്ത് നൽകി. അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർഗമില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർഥിച്ച് ശിൽപി മറുപടി നൽകി.

ഇത് കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ മാസം ഒമ്പതിനാണ് ഇതിന് ധനമന്ത്രി അനുമതി നൽകിയത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും അംഗീകരിച്ചതോടെ ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി. മുരളിയുടേത് എന്ന പേരിൽ നിർമിച്ച പ്രതിമയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്.

ഇതോടെയാണ് സർക്കാരിനേയും സംഗീത നാടക അക്കാദമി അധികൃതരേയും പരിഹസിച്ച് സോഷ്യൽമീഡിയയിൽ ആളുകൾ എത്തിയത്. ആദ്യം മുരളിയുടെ ചിത്രം ശിൽപ്പി കാണിച്ച് കൊടുക്കൂവെന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്.
ലങ്കാലക്ഷ്മി നാടകത്തിൽ മുരളി അഭിനയിച്ച കഥാപാത്രത്തിന്റെ മാതൃകയിലാണ് ശിൽപം നിർമിച്ചതെന്നാണ് ശിൽപിയുടെ വിശദീകരണം. എന്നാൽ മുരളിയുടെ മുഖവുമായി യാതൊരു രൂപ സാദൃശ്യവും തങ്ങൾക്ക് കാണാൻ സാധിച്ചില്ലെന്നും സോഷ്യൽമീഡിയയിൽ ചിലർ കുറിച്ചു.

ശിൽപി ബംഗാളിയാണോ എന്നാണ് മറ്റ് ചിലർ കമന്റിലൂടെ ചോദിച്ചത്. സ്വാഭാവിക അഭിനയശൈലികൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം.... അതായിരുന്നു നടൻ മുരളി. ചെറിയ ക്ലാസുകളിൽ പടിക്കുമ്പോൾ തന്നെ അഭിനയതാൽപര്യം മുരളി പ്രകടിപ്പിച്ചിരുന്നു.
ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ മുരളിയുടെ ചിത്രം. ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമൻ, വെങ്കലത്തിലെ ഗോപാലൻ മൂശാരി, ആധാരത്തിലെ ബാപ്പുട്ടി, നെയ്ത്തുകാരനിലെ അപ്പു മേസ്തിരി എന്നിവയൊക്കെ മുരളി ജീവനേകിയ ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.


Click it and Unblock the Notifications