ട്രാൻസ്ജെന്റേഴ്സ് ശപിക്കപ്പെട്ടവരാണെന്ന് ഒരു കിത്താബിലും പറയുന്നില്ല, അള്ളാഹുവിനെ മറന്ന് കളിക്കാറില്ല; ജാസി
സമൂഹമാധ്യമങ്ങളിൽ വൈറലായി നിൽക്കുന്ന ജോഡിയാണ് ജാസിൽ ജാസിയും ആഷിയും. വർഷങ്ങളുടെ പഴക്കം ഇരുവരുടേയും സൗഹൃദത്തിനുണ്ട്. രണ്ടുപേരും പെർഫ്യൂം ബിസിനസ് അടക്കമുള്ളവയുമായി ദുബായിൽ സെറ്റിൽഡാണ്. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ജാസി എന്ന ജാസിലിന്റെയും പാലക്കാട് ഒലവക്കോട് സ്വദേശി ആഷിഖിന്റെയും അസ്ഥിക്ക് പിടിച്ച സൗഹൃദ ജീവിതം ഇരുവരുടേയും സോഷ്യൽമീഡിയ ഫോളോവേഴ്സിനും ഹരമാണ്. ജാസി ഒരു ട്രാൻസ്പേഴ്സണാണ്. അതുകൊണ്ട് തന്നെ ആഷിക്കൊപ്പമുള്ള ജാസിയുടെ ജീവിതം സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ വിമർശിക്കാറുണ്ട്.
വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് ഇരുവരുടെയും റീലുകൾക്കും ഫോട്ടോകൾക്കും ലഭിക്കാറുള്ളത്. ജാസി ട്രാൻസ്പേഴ്സണാണെന്ന് വെളിപ്പെടുത്തിയശേഷം പരിഹാസങ്ങൾ വർധിച്ചിട്ടേയുള്ളു. സ്കൂൾ കാലഘട്ടത്തിൽ തന്നെ താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുകയാണ് ജാസി.

പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാസി. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആൺകുട്ടികളോട് എനിക്ക് അട്രാക്ഷൻ തോന്നിയിരുന്നു. അന്ന് ഞാൻ ചിന്തിച്ചിരുന്നു ഞാൻ മറ്റുള്ള ആളുകളെ പോലെയല്ലെന്ന്. കാരണം ഓപ്പോസിറ്റ് സെക്സിലുള്ളവരോടാണല്ലോ അട്രാക്ഷൻ തോന്നേണ്ടത്. ആഷിയെ പരിചയപ്പെടുന്നതിന് മുമ്പാണിത്. അതുപോലെ എന്റെ നാട്ടിൽ എന്നെ പോലെ വേറെ ആരെയും ഞാൻ കണ്ടിരുന്നില്ല.
അതുകൊണ്ട് തന്നെ ഈ ലോകത്ത് ഇത്തരത്തിൽ തോന്നലുകളുള്ള ഞാൻ മാത്രമെയുള്ളുവെന്നാണ് കരുതിയിരുന്നത്. പക്ഷെ പത്താം ക്ലാസിൽ എത്തിയപ്പോൾ അത് പോലൊരാളെ ക്ലാസിൽ വെച്ച് കണ്ടുമുട്ടി. എന്റെ കാര്യങ്ങളെല്ലാം പറയാൻ ഒരാൾ എന്ന സന്തോഷമായിരുന്നു എനിക്ക്. ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദവും ഉണ്ടായിരുന്നു.
അവന്റെ കല്യാണം കഴിഞ്ഞു. അവനാണ് ഇത്തരത്തിലുള്ള ഒരുപാട് പേരുണ്ടെന്ന് എന്നോട് ആദ്യമായി പറഞ്ഞത് ജാസി പറയുന്നു. പങ്കാളിയായ ആഷിയെ തനിക്ക് ലഭിച്ച അനുഗ്രഹമെന്നാണ് ജാസി വിശേഷിപ്പിച്ചത്. ആഷിക്ക് സ്ത്രീകളോടാണ് താൽപര്യമെന്ന് എനിക്ക് അറിയാം. അതുപോലെ എന്നെപ്പോലൊരു ട്രാൻസ് വ്യക്തിയെ ഇഷ്ടപ്പെടുന്ന വ്യക്തിയല്ലെന്നും എനിക്ക് അറിയാം. കാരണം ആഷിയുടെ പ്രണയ കഥകളും വിവാഹം കഴിച്ച് സെറ്റിലാകാൻ ആഗ്രഹിച്ചതിനെ കുറിച്ചുമെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ എനിക്ക് തോന്നിയ ഇഷ്ടം ഞാൻ പറഞ്ഞില്ല. പിന്നീട് ആഷിയുടെ കല്യാണം ഉടൻ നടക്കുമെന്ന ഘട്ടം വന്നപ്പോൾ എല്ലാം കയ്യിൽ നിന്നും പോകുമെന്ന് തോന്നിയപ്പോഴാണ് ഞാൻ ഇഷ്ടം പറഞ്ഞത്. ഞങ്ങൾ തമ്മിലുള്ള വൈബ് ഒരുപോലെയാണ്. ആഷി ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമാണ്. ആഷി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ മുഖം നോക്കി കാര്യങ്ങൾ മനസിലാക്കും.

എന്റെ പഴയ പേര് ജാസിൽ എന്നായിരുന്നു. പണ്ട് മാറ്റി നിർത്തിയ സുഹൃത്തുക്കളെക്കെ ഇപ്പോൾ അംഗീകരിക്കുന്നുണ്ടെന്നും ജാസി പറഞ്ഞു. ട്രാൻസ്ജെന്റേഴ്സ് ശപിക്കപ്പെട്ടവരാണെന്ന് പറയുന്നവർക്കുള്ള മറുപടിയും അഭിമുഖത്തിൽ ജാസി നൽകി. ട്രാൻസ്ജെന്റേഴ്സിന്റെ കമ്യൂണിറ്റിയിൽ ഞാൻ ആക്ടീവല്ല. കുറച്ച് സൗഹൃദങ്ങൾ ഉണ്ടെന്ന് മാത്രം. എന്റെ മതപരമായി കാര്യങ്ങൾ നോക്കി തന്നെയാണ് ഞാൻ ജീവിക്കുന്നത്. നിസ്കാരം, നോമ്പ് ഒന്നും മുടക്കാറില്ല.
മാത്രമല്ല ഉമ്മ എന്നെ എല്ലാം വിളിച്ച് ഓർമപ്പെടുത്താറുണ്ട്. അത് ഞാൻ അനുസരിക്കുകയും ചെയ്യും. നിസ്കാരം ഒഴിവാക്കി ഒന്നിനും പോകാറില്ല. അള്ളാഹുവിനെ മറന്ന് കളിക്കില്ല. പടച്ചോനെ എന്ന വിളി എപ്പോഴുമുണ്ട്. ഹറാമായ കാര്യങ്ങൾ ചെയ്യാതിരിക്കാറുണ്ട്. ചിലർക്ക് സംശയം തോന്നാം പെൺ വേഷം കെട്ടി നടക്കുന്നത് ഹറാമല്ലേയെന്ന്. പെൺ വേഷം കെട്ടിയതല്ല. ഞാൻ ഞാനായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതുപോലെ പെൺവേഷം കെട്ടി നടക്കുന്നയാളുകൾ ശപിക്കപ്പെട്ട വർഗമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഞാൻ പഠിച്ച കിത്താബിൽ റബ്ബിന്റെ ഒരു പടപ്പിനേയും റബ്ബ് ശപിക്കുന്നില്ല. ഇതൊക്കെ ആളുകൾ ഉണ്ടാക്കിയ കാര്യമാണ്. ഒന്നാമതെ ഇതൊന്നും ഒരു വേഷം കെട്ടല്ലെന്ന് ആദ്യം മനസിലാക്കണം. എല്ലാവരേയും സ്നേഹിക്കാനാണ് റസൂൽ പഠിപ്പിച്ചിട്ടുള്ളത്. ഓരോ സൃഷ്ടിയേയും ഹലാൽ ആക്കിയിട്ടാണ് പടച്ചവൻ ഭൂമിയിലേക്ക് വിടുന്നത്. ട്രാൻസ്ജെന്റേഴ്സ് ശപിക്കപ്പെട്ട വർഗമാണെന്ന് ഒരു കിത്താബിലും പറയുന്നില്ല. ഗ്രാന്റായി വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. സാമ്പത്തിക ഭദ്രത വന്നിട്ട് മാത്രമെ ഞങ്ങളുടെ വിവാഹം ഉണ്ടാകു. അതും മുസ്ലീം വെഡ്ഡിങ്ങായിരിക്കും. ഇപ്പോൾ ബിസിനസിലാണ് ശ്രദ്ധ എന്നും ജാസി പറഞ്ഞു.


Click it and Unblock the Notifications











