'അന്നൊന്നും അച്ഛൻ എന്ന നിലയിൽ മോഹൻലാലിനെ നിരാശനായി കണ്ടിട്ടില്ല, മക്കളോട് മാതാപിതാക്കൾക്കും കടമകളുണ്ട്...'
മലയാളികൾക്ക് എന്നും വിസ്മയമാണ് പ്രണവ് മോഹൻലാൽ. ഇന്ത്യൻ സിനിമ കണ്ട മഹാപ്രതിഭയുടെ മകനായിട്ടും ഒരു തരത്തിലുള്ള കെട്ടുപാടുകളിലും കുടുങ്ങി കിടക്കാതെ സ്വതന്ത്ര്യമായി ജീവിക്കുന്ന വ്യക്തിത്വം. ഇന്നേവരെ ഒരു അഭിമുഖത്തിൽപോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. വിമർശനങ്ങളെപ്പോലും പുഞ്ചിരിയോടെ നേരിടുന്നു. മകനെ എവിടെ എങ്കിലും തളച്ചിടണം ഭാരങ്ങൾ ഏൽപ്പിക്കണം എന്ന് മോഹൻലാലും ചിന്തിക്കാറില്ല. കഴിഞ്ഞ ദിവസം മകൾ വിസ്മയയുടെ പുതിയ സിനിമയുടെ പൂജ ചടങ്ങിന് മോഹൻലാൽ എത്തിയപ്പോഴുള്ള ഒരു വീഡിയോ വൈറലായിരുന്നു.
വേദിയിലേക്ക് കയറി വരുന്ന മകൻ പ്രണവിനെ ചെറു പുഞ്ചിരിയോടെ നോക്കുന്ന മോഹൻലാലാണ് ആ വീഡിയോയിലുള്ളത്. വീഡിയോ വൈറലായപ്പോൾ രസകരമായതും അച്ഛൻ-മകൻ ബോണ്ടിങിനെ കുറിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ മോഹൻലാൽ മക്കളെ വളർത്തുന്ന രീതിയെ കുറിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അച്ഛൻ എന്ന നിലയിൽ നിരാശനായി മോഹൻലാലിനെ എവിടേയും കണ്ടിട്ടില്ലെന്നും മക്കളോട് മാതാപിതാക്കൾക്ക് ഉള്ള കടമകളെ കുറിച്ച് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പറയാതെ പറയുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. മകനൊപ്പമുള്ള മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പമാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ ഫോട്ടോ കൊണ്ട് പറയാൻ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ. മാതാപിതാക്കളോടുള്ള കടമയെ കുറിച്ച് അതീവ വാചാലരാകുന്ന നമ്മളിൽ എത്ര പേർ അവർക്ക് ഇങ്ങോട്ടുള്ള ചില കടമകളെ കുറിച്ച് ചിന്തിക്കാറുണ്ട്?. വിവാഹം കഴിച്ചു... ഒരു മകൻ ജനിച്ചു... അവൻ വളർന്നു... അവനായി ജീവിക്കുന്നു എന്ന് അവകാശപെടാൻ കഴിയുന്ന ചുരുക്കം ചില അച്ഛന്മാരിൽ ഒരാളാണ് മോഹൻലാൽ.
അൾട്രാ ഇൻട്രേവേർട്ടായ ഒരു മകൻ. വാനത്തോളം ഉയരെ നിൽക്കുന്ന അച്ഛന്റെ ലെഗസി തോളിൽ ഏറ്റി നടക്കേണ്ടതിന്റെ യാതൊരു ഭാരവും ഇല്ലാതെ അവനായി തന്നെ ജീവിക്കുന്നു. അവന്റെ സംസാരമോ സംസാരം ഇല്ലായ്മയോ ജീവിത രീതികളോ ഇഷ്ടങ്ങളോ ഒന്നും അവന്റെ അച്ഛന്റെ പേരും പെരുമക്കും വേണ്ടി മാറ്റി വെക്കാതെ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് ബുദ്ധിമുട്ടാതെ ഒരു കാറ്റ് പോലെ പ്രണവ് പാറി നടക്കുന്നു.
മനുഷ്യൻ ജീവിച്ച് തീർക്കേണ്ട ഈ ജീവിതത്തിലെ നിസാരമായ ഭൗതിക അഭിലാഷങ്ങൾ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ അതിനുമേലെ ജീവിതത്തെ കാണാൻ മാത്രം സ്പിരിച്വലി ഉണർന്ന ഒരു മനുഷ്യനാണ് മോഹൻലാൽ. അങ്ങനെ ഒരാൾക്ക് മാത്രമെ ഇങ്ങനെ കെട്ടുപാടുകൾ ഇല്ലാതെ മക്കളെ വളർത്താൻ കഴിയൂ. അങ്ങനെ ഉള്ള മക്കൾക്കെ ഭാരം ഇല്ലാത്ത പഞ്ഞിക്കെട്ട് പോലെ ഇങ്ങനെ പറന്ന് ജീവിക്കാൻ കഴിയൂ.

അച്ഛൻ ഒരിക്കലും മായാത്ത ഒപ്പിട്ടുപോയ തൊഴിലിലേക്ക് കടന്ന് വന്ന് വിമർശനങ്ങൾ ഏറ്റ് വാങ്ങിയപ്പോഴും ഒരിടത്തും ഒരു അച്ഛൻ എന്ന നിലക്ക് മോഹൻലാൽ നിരാശനായി കണ്ടിട്ടില്ല. ആ പിഴവുകൾ തിരുത്തി പേരെടുക്കാൻ സമ്മർദ്ദം ചെലുത്തി കണ്ടിട്ടില്ല. 'അയാൾക്ക് അയാളുടെ ജീവിതവും അയാളുടെ തീരുമാനങ്ങളുമല്ലേ' എന്ന് ചോദിച്ച് കണ്ണിറുക്കി ചിരിക്കുന്ന പ്രണവിന്റെ അച്ഛൻ ആവാൻ ശ്രമിക്കുകയാണ്... ഇതാണ് നമ്മൾ മക്കൾക്ക് വേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ കടമ എന്നായിരുന്നു കുറിപ്പ്.
മോഹൻലാലിനെപ്പോലെ ചിന്തിക്കുന്ന അച്ഛനാവുക എന്നത് ഒട്ടും എളുപ്പമല്ലെന്നാണ് കുറിപ്പ് വന്ന കമന്റുകളിൽ ഏറെയും. സിനിമ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ മാത്രമാണ് പ്രണവ് ചെയ്യാറുള്ളത്. തേച്ച് മിനുക്കി എടുത്താൽ മാണിക്യം പോലെ തിളങ്ങാൻ സാധ്യതയുള്ള നടനാണ് പ്രണവ്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറേ എന്ന ചിത്രം ബോക്‌സ് ഓഫീസിനെയാകെ ഭയപ്പെടുത്തിക്കൊണ്ട് വിജയക്കുതിപ്പ് തുടരുമ്പോൾ സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നതും പ്രണവ് വർഷത്തിൽ ഒരു സിനിമ എങ്കിലും ചെയ്യാൻ ശ്രമിക്കണം എന്നാണ്.


Click it and Unblock the Notifications











