അമ്മൂമ്മയുടെ സ്വത്തിന്റെ പാതിക്ക് അവകാശിയായി സൗഭാഗ്യ, വർഷങ്ങളായുള്ള സമ്പാദ്യം വീതിച്ചെടുത്തതിങ്ങനെ!
നിഷ്കളങ്കമായ ചിരിയാണ് നടി സുബ്ബലക്ഷ്മിയെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരിക. കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങി ഒരുപിടി മലയാളം, തമിഴ് സിനിമകളുടെ ഭാഗമായിട്ടുള്ള സുബ്ബലക്ഷ്മി ഒരു മാസം മുമ്പാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മൂമ്മയുടെ വേർപാട് പ്രേക്ഷകർക്കും വലിയ വേദനയാണ് സമ്മാനിച്ചത്. 87 വയസായിരുന്നു മരിക്കുമ്പോൾ പ്രായം.
സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മി സംഗീതജ്ഞയായിട്ടായിരുന്നു കലാരംഗത്ത് അരങ്ങേറിയത്. ആര്‍.സുബ്ബലക്ഷ്‍മി ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപകയായും പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആർ.സുബ്ബലക്ഷ്‍മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു.

വേശാമണി അമ്മാള്‍ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആര്‍ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തില്‍ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാര്‍ത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണരാമനില്‍.
ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വര്‍ക്കായതും അവരുടെ ചിരി പടര്‍ത്തിയ വാര്‍ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണരാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആര്‍.സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.
മകളും നടിയുമായ താര കല്യാണിന്റെ വീടിനോട് ചേർന്നുള്ള ഫ്ലാറ്റിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. മകൾക്ക് ബാൽക്കെണിയിൽ നിന്നും നോക്കിയാൽ അമ്മയെ കാണാൻ സാധിക്കുന്ന രീതിയിലായിരുന്നു വീടുകൾ. സുബ്ബലക്ഷ്മി പോയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മൂമ്മയുടെ ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കുന്ന തിരക്കിലായിരുന്നു മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യയും.
അമ്മൂമ്മ പോയപ്പോൾ അമ്മൂമ്മയുടെ സ്വത്തിൽ പാതി തനിക്ക് ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ സൗഭാഗ്യ. സ്വത്തെന്ന് സൗഭാഗ്യ ഉദ്ദേശിച്ചത് പണവും ആഭരണങ്ങളും ഭൂമിയും ഒന്നുമല്ല. അത് വർഷങ്ങളായി സുബ്ബലക്ഷ്മി അമ്മൂമ്മയുടെ ശേഖരത്തിലുണ്ടായിരുന്ന പാത്രങ്ങളും സാരികളും വിഗ്രങ്ങളും അലങ്കാര വസ്തുക്കളുമെല്ലാമാണ്.

സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത് അമ്മൂമ്മയെ കുറിച്ച് സംസാരിച്ചുകൊണ്ടാണ്. അമ്മൂമ്മയ്ക്ക് അമ്മൂമ്മ ആഗ്രഹിച്ചതുപോലൊരു യാത്രയയപ്പാണ് കിട്ടിയതെന്ന് സൗഭാഗ്യ പറയുന്നു. 'എന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയായിരിക്കണം... ലോകം എന്നെ എങ്ങനെ കാണണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ അമ്മൂമ്മ പറഞ്ഞിരുന്നു. ആ ആഗ്രഹം എല്ലാം സാധിച്ച് കൊടുക്കാന്‍ കഴിഞ്ഞു. അമ്മൂമ്മ ആഗ്രഹിച്ചത് പോലൊരു യാത്രയയപ്പാണ് കിട്ടിയത്.'
'അമ്മൂമ്മ താമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിഞ്ഞ് കൊടുക്കണമായിരുന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം എല്ലാവരും ഭാഗിച്ച് എടുക്കുകയായിരുന്നു. കുറച്ച് വിഗ്രഹങ്ങളും കുറേ ഏറെ പാത്രങ്ങളും കുറച്ചധികം സാരികളുമൊക്കെയാണ് ഞാൻ എടുത്തുകൊണ്ടുവന്നത്', എന്നാണ് സൗഭാഗ്യ പറഞ്ഞത്.
ചാക്കില്‍ കെട്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം താരം വീഡിയോയില്‍ തുറന്ന് കാണിച്ച് തരികയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്മൂമ്മയുടെ സാന്നിധ്യമില്ലാതെ അമ്മൂമ്മ താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് ചെന്നപ്പോഴുള്ള അവസ്ഥയെ കുറിച്ച് വിവരിച്ചും സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരുന്നു. സൗഭാഗ്യയുടെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.
ആരോഗ്യമുള്ള കാലം ജോലി ചെയ്ത് അവസാനം വരെ കഴിയാനുള്ള സേവിങ്സ് കൂട്ടിവെച്ച് ആരെയും ബുദ്ധിമുട്ടിക്കാതെ സന്തോഷത്തോടെ മരണം വരെ കഴിഞ്ഞ സുബ്ബലക്ഷ്മി അമ്മയോട് ബഹുമാനം തോന്നുന്നുവെന്നാണ് ഏറെയും കമന്റുകൾ. വളരെ മനോഹരമായ വീഡിയോ... ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒന്നുമില്ല.... ഇത്രയും സ്നേഹം ഉള്ള കുടുംബം... അമ്മുമ്മ ഇതൊക്കെ കണ്ട് സന്തോഷിക്കും അനുഗ്രഹിക്കുമെന്നും കമന്റുകളുണ്ട്. സൗഭാഗ്യയ്ക്ക് പുറമെ മകൾ താര കല്യാണും സുബ്ബലക്ഷ്മിയുടെ സാധനങ്ങൾ ഓർമക്കായി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.


Click it and Unblock the Notifications











