പുരുഷന്മാർക്ക് എതിരെ വ്യാജ പരാതി കൊടുത്ത് മോശക്കാരാക്കുന്ന പ്രവണത സ്ത്രീകൾക്കിടയിൽ കൂടി; എസ്.പി ശ്രീകുമാർ
തെറ്റ് ചെയ്യാത്ത പുരുഷന്മാർക്ക് എതിരെ വ്യാജ പരാതി കൊടുത്ത് അവരെ സമൂഹത്തിൽ മോശക്കാരാക്കുന്ന പ്രവണത സ്ത്രീകൾക്കിടയിൽ കൂടിയിട്ടുണ്ടെന്ന് സിനിമാ-സീരിയൽ താരം എസ്.പി ശ്രീകുമാർ. അഡ്വ. മനീഷ രാധാകൃഷ്ണനുമായുള്ള സംഭാഷണത്തിനിടെയാണ് കള്ള കേസ് കൊടുക്കുന്നവർക്കെതിരെയും കേസ് കൊടുക്കാൻ വകുപ്പുണ്ടോയെന്ന കാര്യത്തെ കുറിച്ച് ശ്രീകുമാർ ചോദിച്ച് അറിഞ്ഞത്. തെറ്റ് ചെയ്യാത്ത പുരുഷന്മാർക്ക് എതിരെ വ്യാജ പരാതി കൊടുത്ത് അവരെ സമൂഹത്തിൽ മോശക്കാരാക്കുന്ന പ്രവണത സ്ത്രീകൾക്കിടയിൽ കൂടിയിട്ടുണ്ട്.
എനിക്ക് അറിയാവുന്ന കുറച്ചുപേർ അങ്ങനെ സ്ട്രഗിൾ ചെയ്യുന്നുണ്ട്. അവർക്ക് എതിരെ പരാതി കൊടുക്കാനോ എന്തിന് എങ്കിലും വകുപ്പുണ്ടോ? എന്നാണ് സുഹൃത്തായ അഡ്വക്കേറ്റിനോട് ശ്രീകുമാർ ചോദിച്ചത്. തീർച്ചയായും പരാതി കൊടുക്കാനും നഷ്ടപരിഹാരം വാങ്ങാനും വകുപ്പുണ്ടെന്നായിരുന്നു അഡ്വക്കേറ്റിന്റെ മറുപടി.

മാത്രമല്ല അതിനുള്ള മാർഗവും വീഡിയോയിൽ അഡ്വക്കേറ്റ് വിശദീകരിച്ചു. തീർച്ചയായും പരാതി കൊടുക്കാൻ പറ്റും. കാരണം ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുന്നു. ചിലപ്പോൾ പോലീസിന് കേസെടുക്കേണ്ടി വരും. പക്ഷെ ഇപ്പുറത്ത് നിൽക്കുന്നയാൾ നിരപരാധിയാണെങ്കിൽ അത് എപ്പോഴാണ് തെളിയുകയെന്നാൽ കേസിന്റെ മുഴുവൻ എവിഡൻസും കിട്ടി വാദം പൂർത്തിയായി കഴിഞ്ഞശേഷം മാത്രമാകും.
അങ്ങനെ നിരപരാധിത്വം തെളിഞ്ഞാൽ കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങാനുള്ള വകുപ്പുണ്ട്. മാത്രമല്ല ഡിഫോമേഷന് കേസ് കൊടുക്കാം. അതും രണ്ട് തരത്തിലുണ്ട്. സിവിലും ക്രിമിനലും. അങ്ങനെ ചെയ്താൽ പരാതി കൊടുത്തയാൾ അനുഭവിച്ചതെല്ലാം വ്യാജ പരാതി കൊടുത്തയാളും അനുഭവിക്കേണ്ടി വരും എന്നുമാണ് അഡ്വക്കേറ്റ് പറഞ്ഞത്.
എന്തിനാണ് ചോദിച്ച് മനസിലാക്കിയത് ആവശ്യമുണ്ടോയെന്ന് അഡ്വക്കേറ്റ് എസ്.പി ശ്രീകുമാറിനോട് ചോദിച്ചപ്പോൾ ആവശ്യം വരും എന്നായിരുന്നു നടന്റെ മറുപടി. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വീഡിയോ ഉപകാരപ്രദമാണെന്നാണ് കൂടുതൽ ആളുകളുടേയും പ്രതികരണം. കേസ് വന്നാൽ പുരുഷന്റെ പേര്, അഡ്രസ്, ഫോട്ടോ എല്ലാം പുറത്ത് കാണിക്കാം. എന്നാൽ സ്ത്രിയുടേത് ഒളിച്ച് വെയ്ക്കും. അതാണ് ഇത്തരം പരാതി നൽകാൻ കൂടുതൽ അവസരം സ്ത്രീകൾ ഉപയോഗിക്കുന്നതിന് കാരണം എന്നായിരുന്നു ഒരാൾ കമന്റായി കുറിച്ചത്.
കോംപൻസേഷൻ കിട്ടിയാലും പോയ അഭിമാനം തിരിച്ച് മേടിച്ച് തരാൻ നിയമത്തിന് കഴിയില്ലല്ലോ എന്നായിരുന്നു മറ്റ് ചിലർ ചോദിച്ചത്. അടുത്തിടെ എസ്.പി ശ്രീകുമാറിന് എതിരെയും ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന പരാതിയിലാണ് രണ്ട് മാസം മുമ്പ് നടന്മാരായ ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നടിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ നടി പറയുന്നത്. ഇതിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ടുകൾ.
എന്നാൽ നടൻ അത്തരം ഒരു പ്രവൃത്തി ചെയ്തിട്ടില്ലെന്ന നിലപാടിൽ തന്നെയാണ് എസ്.പി ശ്രീകുമാറിന്റെ കുടുംബം. ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോൾ ഭാര്യയും നടിയുമായ സ്നേഹ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തിയിരുന്നു. ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും എപ്പോഴും ഭർത്താവിനെ പിന്തുണച്ച് നിൽക്കുമെന്നും പറയാതെ പറയുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ്.


Click it and Unblock the Notifications











