'സ്മിതയെ അവർ നോക്കിയ നോട്ടം ഇന്നും എന്നെ സങ്കടപ്പെടുത്തുന്നു, ആ സ്ത്രീക്ക് സൂപ്പർ സ്റ്റാർഡമായിരുന്നു'; രൂപേഷ്
മലയാളികളുടെ എക്കാലത്തേയും പ്രിയ ചിത്രമായ സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിന് ശേഷമാണ് വീണ്ടും തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നത്.
ഫെബ്രുവരി ഒമ്പതാണ് റിലീസ് തീയതി. എന്നാല്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മ മാത്രമാണ്.
തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി ഭാസ്കരന്‍ മാസ്റ്റര്‍, ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്‍, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരൊന്നും സ്ഫടികം റീ റിലീസിനെത്തുമ്പോൾ ഈ ലോകത്ത് ഇല്ല.
സ്ഫടികത്തിലെ മിക്ക താരങ്ങളും വാർധക്യവും മറ്റ് അസുഖങ്ങളും കൊണ്ടാണ് മരിച്ചത്.

എന്നാൽ സിൽക്കിന്റെ വേർപാട് അങ്ങനെയായിരുന്നില്ല. വളരെ അപ്രതീക്ഷിതമായാണ് സിൽക്ക് സ്മിതയുടെ മരണവാർത്ത 1996 സെപ്റ്റംബറിൽ എല്ലാ ആരാധകരേയും തേടി എത്തിയത്. സിൽക്ക് സ്വയം ജീവനൊടുക്കുകയായിരുന്നു.
വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്ത് ആരാധകരുടെ ഉറക്കം കെടുത്തിയ മാദക നടി കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും അരങ്ങൊഴിഞ്ഞിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്നു.
സ്ഫടികം റീ റിലീസിനെത്തുമ്പോൾ സിൽക്ക് സ്ഫടികത്തിലെ ലൊക്കേഷനിൽ എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാലിന്റെ കുട്ടിക്കാലം ചെയ്ത നടൻ രൂപേഷ് പീതാംബരൻ.

അവർ സെറ്റിലെത്തുമ്പോൾ അവിടെ കൂടി നിന്ന നാട്ടുകാർ അടക്കം സിൽക്കിനോട് പെരുമാറിയ രീതിയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും സങ്കടം തോന്നുവെന്നാണ് രൂപേഷ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'സിൽക്ക് സ്മിത വരുന്നുവെന്ന് പറഞ്ഞപ്പോൾ എല്ലാവരും ചങ്കിടിപ്പോടെ വെയിറ്റിങ് ആയിരുന്നു. ആ സ്ത്രീക്ക് ഭയങ്കര സൂപ്പർ സ്റ്റാർഡം ആ സമയത്തുണ്ടായിരുന്നു. അവർ സെറ്റിലാരോടും അധികം സംസാരിക്കാറൊന്നും ഉണ്ടായിരുന്നില്ല. കാഷ്യലായി പോലും അവർ ആരോടും സംസാരിക്കാറുണ്ടായിരുന്നില്ല.'

'അവർ സെറ്റിലേക്ക് വരുമ്പോൾ തന്നെ വലിയൊരു ഓവർകോട്ട് ധരിച്ചാണ് വരാറുള്ളത്. അവരുടെ കോസ്റ്റ്യൂം അത്തരത്തിലുള്ളതായിരുന്നുവല്ലോ. ഷൂട്ടിങ് നടക്കുമ്പോഴാണ് കോട്ട് അഴിച്ചുമാറ്റുന്നത്. ആ സമയത്ത് നാട്ടുകാർ വരെ അവരെ വല്ലാത്തൊരു നോട്ടമായിരുന്നു.'
'ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്. പക്ഷെ ആ നോട്ടത്തിലൊന്നും സിൽക്ക് സ്മിത പതറി കണ്ടില്ല. അവർ അത്രയും പ്രൊഫഷണലായിരുന്നു. സ്ഫടികത്തിന്റെ സെലിബ്രേഷൻ സമയത്തും സിൽക്ക് സ്മിത വന്നിരുന്നു. വളരെ കരിസ്മാറ്റിക്കായിട്ടുള്ള പേഴ്സണാലിറ്റിയായിരുന്നു' രൂപേഷ് പറഞ്ഞു.

ദിവസവും മൂന്ന് ഷിഫ്റ്റിലായി ജോലി ചെയ്തിരുന്ന സ്മിത ഒരു പാട്ടുസീന്‍ ചെയ്യുന്നതിന് അക്കാലത്ത് വാങ്ങിയിരുന്നത് 50000 രൂപയായിരുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായിരുന്ന ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി തുടങ്ങിയവര്‍ അവുടെ ചിത്രങ്ങളില്‍ സ്മിതയുടെ ഒരു പാട്ടെങ്കിലും ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. മൂന്ന് സിനിമകളാണ് സ്മിത നിര്‍മിച്ചത്. ആദ്യത്തെ 2 ചിത്രങ്ങള്‍ സമ്മാനിച്ചത് 2 കോടിയുടെ നഷ്ടം.

മൂന്നാമത്തെ സിനിമ പുറത്തിറങ്ങിയില്ല. ഇതെല്ലാം സ്മിതയെ തളര്‍ത്തിയിരുന്നു. ചെന്നൈയിലെ അപാര്‍ട്‌മെന്റില്‍ സ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്മിതയുടെ മരണം യുവഹൃദയങ്ങളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ആരൊക്കെയോ ജീവിതം മുതലെടുത്തിട്ടും ആരുടേയും പേരുകള്‍ പറയാതെ ആരോടും പരിഭവമില്ലാതെ സിൽക്ക് തിരിഞ്ഞ് നടന്നു മരണത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്.


Click it and Unblock the Notifications