'ഉർവശിയെക്കാൾ നല്ലത് ശോഭനയാണെന്ന് പലരും എന്നോട് പറഞ്ഞിരുന്നു, ലാലിനെപ്പോലെ മമ്മൂട്ടിക്കാവില്ല'; ഭദ്രൻ
മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. സംവിധായകൻ ഭദ്രനും ഓൾഡ് മങ്ക്സ് ഡിസൈൻസും ചേർന്നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പാണ് ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുന്നത്.
മോഹൻലാൽ സിനിമകൾ ഇഷ്ടപ്പെടുന്നവരുടേയും മലയാളം സിനിമ ഇഷ്ടപ്പെടുന്നവരുടേയും എക്കാലത്തേയും ഫേവറേറ്റ് സിനിമയാണ് സ്ഫടികം. ഇപ്പോഴിത ചിത്രത്തിലേക്ക് താൻ താരങ്ങളെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സ്ഫടികം സിനിമാ ഷൂട്ടിങ് അനുഭവങ്ങൾ ഭദ്രൻ പങ്കുവെച്ചത്. തുടർന്ന് വായിക്കാം.... 'അപ്പന്റെ കൈവെട്ടിയതായും കാല് വെട്ടിയതായും എനിക്ക് അറിയാം പക്ഷെ തോമ അങ്ങനെ ചെയ്യുന്ന ഒരാളല്ല. അതുകൊണ്ടാണ് ഇത്ര വളർന്നിട്ടും അപ്പൻ തല്ലിയപ്പോൾ തോമ പ്രതികരിക്കാതിരുന്നത്.'
'അപ്പന് ഒഴിച്ച് ബാക്കി എല്ലാവരും തോമയ്ക്ക് അനുകൂലമായി നിൽക്കുന്നത് കൊണ്ടാണ് തോമ പ്രതീകാന്മകമായി ഷർട്ടിന്റെ കൈ വെട്ടിയത്. സ്ക്രിപ്റ്റിന്റെ തുടക്കം മുതൽ പല നടന്മാരെ വെച്ച് കഥാപാത്രങ്ങളെ ആലോചിക്കും.'

'ഉർവശിയെ തുളസിയായി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ച സമയത്ത് പലരും അതിനേക്കാൾ നല്ലത് ശോഭനയാണെന്ന് പറഞ്ഞിരുന്നു. ശോഭന ടീച്ചറായാൽ നന്നാവുമെന്നാണ് ഒരു വിഭാഗം പറഞ്ഞത്. പക്ഷെ എന്റെ മനസിൽ ഉർവശി തന്നെയായിരുന്നു.'
'ഉർവശിക്കപ്പുറം ഇനി വേറൊരു ഉർവശിയില്ല. ഞാൻ കണ്ടിട്ടുള്ള പല ടീച്ചേഴ്സിന്റേയും മുഖം ഉർവശിയുടേത് പോലെ വട്ട മുഖമാണ്. നല്ലൊരു പ്രസാദവും ചൈതന്യവുമാണ്. വ്യത്യസ്തമായ സിനിമയെടുക്കണമെന്നത് ആഗ്രഹമാണ്.'

'ചില കഥകൾ ആലോചിച്ച് വരുമ്പോൾ ക്ലിഷെയായി തോന്നും അപ്പോൾ അത് ഉപേക്ഷിക്കും. മുപ്പത്തൊന്ന് വയസിൽ ചിന്തിച്ചിരുന്നതിനേക്കൾ എനർജറ്റിക്കായിട്ടാണ് ഞാൻ എഴുപതിനോട് അടുക്കുമ്പോഴും ചിന്തിക്കുന്നത്. ചാക്കോ മാഷ് മരിച്ച് കിടക്കുമ്പോൾ മുഖത്ത് വന്നിരിക്കുന്ന ഈച്ചവരെ ഒറിജിനലാണ്.'
'അഞ്ച് ഈച്ചയെ യൂണിറ്റ് അംഗങ്ങൾ പലയിടത്ത് നിന്നും പിടിച്ചുകൊണ്ടുവന്നതാണ്. അന്ന് പലരും എന്റെ പെർഫക്ഷനെ പ്രാകിയിരുന്നു. തിലകൻ ചേട്ടന്റെ മുഖത്ത് പലയിടത്തായി ഗ്ലിസറിൻ തേച്ചാണ് ഈച്ചയെ മുഖത്ത് പിടിച്ചിരുത്തിയത് ആ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി.'

'പലരും സിനിമയ്ക്ക് പേര് ആടുതോമയെന്ന് തന്നെ നിർദേശിച്ചിരുന്നു. പക്ഷെ ഞാൻ തൃപ്തനായില്ല. കാരണം കാക്കയുടെ ചിത്രം കാണിച്ച് കാക്ക എന്നെഴുതവെക്കുന്നതുപോലെയിരിക്കും. തിരക്കഥയെഴുതിയതിന് ശേഷമാണ് നടീനടന്മാരെ കുറിച്ച് ആലോചിച്ചതെന്ന് വലിയ ആളുകൾ വലിയ വർത്തമാനം പറുയന്നത് ഞാൻ കേട്ടിട്ടുണ്ട്.'
'ഇവിടെ അങ്ങനെ ആയിരുന്നില്ല. സ്ഫടികത്തിന്റെ ആദ്യ വാക്ക് എഴുതിയത് മുതൽ ലാൽ തന്നെയായിരുന്നു ആട് തോമ. ചാക്കോ മാഷ് തിലകൻ ചേട്ടനായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അവരെ മനസിൽ കണ്ടുകൊണ്ട് തന്നെയാണ് സ്ഫടികം സിനിമ എഴുതിയത്.'

'മമ്മൂട്ടിയുടെ ഒരു പേഴ്സണാലിറ്റിയും ലുക്ക്സും അദ്ദേഹത്തിന്റെ ശബ്ദവുമുണ്ടല്ലോ. അയ്യർ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തിൽ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ ഇപ്പറഞ്ഞ സവിശേഷതകൾക്ക് കഴിയും.'
'അദ്ദേഹം ആ വാചകങ്ങൾ പറയുമ്പോഴുള്ള ആ ശക്തി അന്ന് മോഹൻലാലിനില്ലായിരുന്നു. ഇനി ആട് തോമയെ മമ്മൂട്ടി ചെയ്താലോയെന്ന് ചോദിച്ചാലും നോ എന്നാണ് എന്റെ മറുപടി. അതിനകത്ത് മോഹൻലാൽ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല.'

'ഇന്ന് എല്ലാ ടെക്നോളജിക്കൽ സപ്പോർട്ടുമുണ്ട്. അന്ന് അതൊന്നുമില്ലാത്ത കാലത്താണ് മോഹൻലാൽ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്. അതൊന്നും മമ്മൂട്ടിക്ക് അന്ന് ചെയ്യാനാകില്ലായിരുന്നു.'
'മാത്രമല്ല അതൊക്കെ ചെയ്യുമ്പോൾ വലിയ മെയ്വഴക്കം ആവശ്യമുണ്ട്. ആക്ഷൻ ചെയ്യുന്നതിൽ മോഹൻലാലിനോളം മെയ്വഴക്കമുള്ളവർ അന്നുമില്ല ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല' ഭദ്രൻ പറഞ്ഞു.


Click it and Unblock the Notifications