അച്ഛൻ അത്രയും അനുഭവിക്കരുതായിരുന്നു; അന്ന് ഞാൻ തടഞ്ഞാൽ അദ്ദേഹം പോകില്ലായിരുന്നു; മരണത്തെക്കുറിച്ച് മകൾ
സംഗീത ലോകത്തിന് മറക്കാൻ പറ്റാത്ത ഗായകനാണ് എസ്ബി ബാലസുബ്രമണ്യം. 16 ഭാഷകളിൽ പാടിയ എസ്പിപിയുടെ അനശ്വര ഗാനങ്ങൾ ഏറെയാണ്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറ് തവണയാണ് എസ്പിബിക്ക് ലഭിച്ചത്. 25 തവണ ആന്ധ്ര സർക്കാരിന്റെ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. 2020 സെപ്റ്റംബർ 25 നാണ് എസ്പിബി മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. 74ാം വയസിലാണ് എസ്ബിബി ലോകത്തോട് വിട പറഞ്ഞത്.
പ്രായത്തിന്റെയായ ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം കൊവിഡ് കൂടി വന്നതാണ് എസ്ബിബിയുടെ ജീവന് അപകടമായത്. പല്ലവി, എസ്പി ചരൺ എന്നിവരാണ് ഗായകന്റെ മക്കൾ. അച്ഛന്റെ വിയോഗത്തെക്കുറിച്ച് സംസാരിക്കുകയാണ് മകൾ പല്ലവി. അവസാന നാളുകളിൽ എസ്ബിപിയുടെ ആരോഗ്യ നില വളരെ മോശമായിരുന്നെന്ന് പല്ലവി പറയുന്നു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ആരോഗ്യം നോക്കണമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. ഇപ്പോൾ എന്റെ അമ്മയോടും അനിയനോടും ഞാൻ പറയും. ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കുമായിരുന്നു. ഒരു ചെയിൻ സ്മോക്കർ ആയിരുന്നില്ല. പക്ഷെ പുകവലിക്കും. വലിക്കില്ലെന്ന് എനിക്ക് വാക്ക് തന്നിരുന്നു. അതോടെ നിർത്തി. വ്യക്തിപരമായ കാര്യങ്ങളിൽ അച്ഛനുമായി സംസാരിക്കുമായിരുന്നു. എന്റെ അഭിപ്രായത്തിന് അദ്ദേഹം പ്രാധാന്യം നൽകും. പക്ഷപാതിത്വതമില്ലാതെ ന്യായമായി സംസാരിക്കുന്ന ആളാണ് ഞാനെന്ന് അമ്മയോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എന്ത് തീരുമാനമായാലും എന്നോട് ചോദിക്കുമായിരുന്നു. എന്റെ അഭിപ്രായം സ്വീകരിക്കുമോ എന്നത് രണ്ടാമത്തെ കാര്യമാണ്. ഞാൻ എന്താണ് പറയുന്നതെന്ന് കേൾക്കാൻ അദ്ദേഹം തയ്യാറാകും. ഒരേയൊരു വിഷമം എന്തെന്നാൽ കൊവിഡ് സമയത്ത് ഹൈദരബാദിൽ പോകേണ്ടെന്ന് ഞാൻ പറഞ്ഞില്ല. പോകേണ്ടെന്ന് അമ്മ ഒരുപാട് പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. ഞാൻ എതിർത്തിരുന്നെങ്കിൽ പോകില്ലായിരുന്നു എന്ന് തോന്നുന്നു. തനിക്കങ്ങനെ പറയാമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ടെന്നും മകൾ വ്യക്തമാക്കി. അവസാനമായി പങ്കെടുത്ത മ്യൂസിക് കൺസേർട്ടിൽ നിന്നാണ് എസ്ബിബിക്ക് കൊവിഡ് ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അച്ഛൻ ഏതോ നാട്ടിലുണ്ടെന്ന കരുതിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. ഒരുപാട് ആഴത്തിൽ ആലോചിച്ചാൽ ഞാൻ തകർന്ന് പോകും. ശക്തരായിരിക്കാനാണ് നോക്കുന്നത്. ഇതേക്കുറിച്ച് ഞങ്ങൾ അധികം സംസാരിക്കാറില്ല. കാരണം ഞങ്ങൾ മൂന്ന് പേരും കണ്ടത് മറക്കാൻ പറ്റാത്ത കാഴ്ചകളാണ്. അദ്ദേഹം ഹോസ്പിറ്റിലായ ഓർമകളിലേക്ക് വീണ്ടും പോകും. അങ്ങനെ സംഭവിക്കരുതായിരുന്നു. ഇത്ര മാത്രം അനുഭവിക്കാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തെന്ന് ചിന്തിക്കാറുണ്ടെന്നും പല്ലവി വ്യക്തമാക്കി.
പിന്നണി ഗാന രംഗത്ത് സജീവമയില്ലെങ്കിലും ചില പാട്ടുകൾ പല്ലവിയും പാടിയിട്ടുണ്ട്. കാതലൻ, ജീൻസ് തുടങ്ങിയ സിനിമകളിൽ പല്ലവി പാടിയിട്ടുണ്ട്. പല്ലവിയുടെ സഹോദരൻ എസ്പി ചരൺ ഗായകനെന്നതിനൊപ്പം നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അലെെ പായുതെയിലെ നഗില നഗില എന്ന ഗാനത്തിന് പുറമെ വർഷം, മഴെെ, ബോയ്സ് തുടങ്ങിയ സിനിമകളിൽ എസ്പി ചരണിന് ഹിറ്റ് ഗാനങ്ങൾ ലഭിച്ചു. നിരവധി കൺസേർട്ടുകളിലും സായ് തരൺ പാടാറുണ്ട്.


Click it and Unblock the Notifications