ഉണ്ടയുടെ വിജയത്തിൽ ട്രോളന്മാർക്കും പങ്കുണ്ട്!! ട്രോളന്മാർക്ക് നന്ദി പറഞ്ഞ് ഖാലീദ് റഹ്മാൻ
പേര് കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ കൗതുകം സൃഷ്ടിച്ച ചിത്രമായിരുന്നു ഉണ്ട. മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂൺ 14 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . നിരവധി പോലീസ് കഥാപാത്രങ്ങൾ മമ്മൂക്ക പ്രേക്ഷകർക്ക് സമ്മനിച്ചിട്ടുണ്ട്. എന്നാൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഉണ്ടായിൽ താരം എത്തിയത്. ഇത് തുടക്കത്തിൽ തന്നെ ചിത്രത്തിന് മികച്ച മൈലേജ് ഉണ്ടാക്കി കൊടുത്തിരുന്നു.
അനുരാഗ കരിക്കിൻ വെളളം എന്ന ഫീൽഗുഡ് സിനിമയിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച ഖാലിദ് റഹ്മാൻ രണ്ടാം തവണ ശക്തമായ രാഷ്ട്രീയമാണ് പ്രേക്ഷകരുടെ മുന്നിൽ പങ്കുവെയ്ക്കുന്നത്. യഥാർഥ സംഭവ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ''നമ്മുടെ ജീവിതം എങ്ങനെയാവണമെന്ന് മറ്റൊരാള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടല്ലോ സാറേ, ഭീകരമാണത്'' എന്നത് ലളിതമായ വാക്കിലൂടെ വ്യക്തമായ രാഷ്ട്രീയ പറഞ്ഞ് കാഴ്ചക്കാരുടെ മനസ്സുകളിലേ്ക്ക് ഉന്നം തെറ്റാതെ തന്നെ തുളച്ചു കയറുന്നുണ്ട്. ചിത്രം അടിപൊളിയാണെങ്കിലും സിനിമയുടെ വിജയത്തിനു പിന്നിൽ ട്രോളന്മാർക്കും നിർണ്ണായകമായ പങ്കുണ്ട്. മാതൃഭൂമി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഉണ്ട എന്ന ചിത്രത്തിന്റെ പിറവിയെ കുറിച്ചും ട്രോളന്മാരുടെ സംഭവനയെ കുറിച്ചും മനസ്സ് തുറന്നത്.

2014 ലെ ഒരു പത്രം
2014 ലെ ഒരു പത്രവാർത്തയിൽ നിന്നായിരുന്നു ഉണ്ട എന്ന ചിത്രം പിറക്കുന്നത് . ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ പോലീസ്കാരുടെ ദുരിത ജീവിതത്തെ കുറിച്ചായിരുന്നു ആ വാർത്ത. പിന്നീട് 2016 ൽ തിരക്കഥകൃത്ത് ഹർഷിദുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്. പോലീസുകാർ നേരിടുന്ന പ്രശ്നത്തെ കൂടാതെ ഛത്തീസ് ഗഡിലെ ബസ്തർ മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളേയും പ്രതിസന്ധികളെ കുറിച്ചും പറയാമെന്ന് തീരുമാനിക്കുകയായിരുന്നു.

ജാഗ്രതയോടെ ഷൂട്ട് ചെയ്ത ചിത്രം
മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്തറിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും നടന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ കാണാൻ പോയ സമയത്തൊക്കെ അവിടെ പ്രശ്നങ്ങൾ നടക്കുകയായിരുന്നു. എന്നാൽ ഷൂട്ടിങ് സമയത്ത് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ജാഗ്രതയോടെയായിരുന്നു അവിടെ നിന്നത് . കൂടാതെ അവിടെയുള്ളവർ ഷൂട്ടിങ്ങിനായി തങ്ങളെ സഹായിച്ചുവെന്നും സംവിധായകൻ പറഞ്ഞു.

മമ്മൂക്കയെ വിചാരിച്ചിട്ടില്ല
ചിത്രത്തിന്റെ ആദ്യ ചർച്ചയിൽ മമ്മൂക്കയെ പരിഗണിച്ചിരുന്നില്ല. എന്നാൽ പിന്നീട് കഥ പൂർത്തിയായപ്പോൾ മണികണ്ഠൻ എന്ന പോലീസുകാരനായി അദ്ദേഹമല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. കഥയുടെ വൺലൈൻ ക്യാരക്ടർ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓക്കെ പറയുകയായിരുന്നു.മണികണ്ഠൻ ഒരു ഹീറോയിസവുമില്ലാത്ത ഒരു സാധാരണക്കാരനാണ്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലായതാണ്.

രാഷ്ട്രീയം പറയാതെ പറ്റില്ല
സിനിമ നടക്കുന്നത് ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. തിരഞ്ഞെടുപ്പാണ് വിഷയം. അതിനാൽ തന്നെ രാഷ്ട്രീയം പറയാതെ പറ്റില്ല. അങ്ങനെ രാഷ്ട്രീയം പറയാതെ മുന്നോട്ട് പോയാൽ അത് സിനിമയോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്.

ട്രോളന്മാർക്ക് നന്ദി
ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ ട്രോളന്മാർ ആഘോഷം തുടങ്ങിയിരുന്നു. ഇത് ചിത്രത്തിന്റെ പബ്ലിസിറ്റിയെ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. ഉണ്ട പുറത്തിറങ്ങും മുൻപ് പലതരത്തിലുളള ട്രോളുകളും കളിയാക്കലും ഉണ്ടായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ ഇത് മാറുകയായിരുന്നു. ചിത്രം ട്രോളന്മാർക്ക് നന്നായി ഇഷ്ടപ്പെട്ടു. കൂടാതെ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുമ്പോഴും ഷൂട്ടിങ്ങ് സമയത്തുമെല്ലാം കേരള പോലീസിലെ കെഎപി 1, 4 ഇടുക്കി ക്യാമ്പ് എന്നിവിടങ്ങളിലുള്ള പോലീസുകാർ തങ്ങളെ സഹായിച്ചിരുന്നു.


Click it and Unblock the Notifications