“ഖയാമത് സെ ഖയാമത് തക്” 30 വർഷങ്ങൾ പിന്നിടുമ്പോൾ; ചില അതിശയിപ്പിക്കുന്ന പ്രത്യേക്തകൾ!
ബോളിവുഡ് ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികകല്ലാണ് 1988 ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത "ഖയാമത് സെ ഖയാമത് തക്" എന്ന ചിത്രം.
ആമിർ ഖാൻ ,ജൂഹി ചൗള, ദലീപ് താഹിൽ, അലോക്നാഥ് തുടങ്ങിയ താരങ്ങൾ വേഷമിട്ട ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളാണുള്ളത്, അവയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്നു വായിക്കുക.

ആമിർ ഖാന്റെ തുടക്കം!
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ആദ്യ സിനിമായായിരുന്നില്ല ഇത്, പക്ഷെ ഒരുതരത്തിൽ നോക്കിയാൽ നടന്റെ തുടക്കമായി തന്നെ കണക്കാക്കാം. എങ്ങനെയെന്നല്ലെ? തന്റെ അമ്മാവനായ നസീർ ഹുസ്സൈൻ നിർമ്മിച്ച് സംവിധാനം ചെയ്ത "യാധോം കി ബാരാത്" എന്ന ചിത്രത്തിലെ ബാലതാരമായി 1973-ലാണ് ആമിർഖാൻ ബോളിവുഡിലേക്ക് എത്തുന്നത്.

പരീക്ഷണ ചിത്രം
അതിനു ശേഷം 1984 ലെ പരീക്ഷണ ചിത്രമായ "ഹോളി" യിലും അഭിനയിച്ചുവെങ്കിലും പ്രധാന വേഷത്തിൽ മുഴുനീള അഭിനയ ജീവിതത്തിലേക്ക്
മി പെർഫെക്ഷനിസ്റ്റ് കടക്കുന്നത് പ്രണയചിത്രമായ "ഖയാമത് സെ ഖയാമത് തക്" എന്ന ചിത്രത്തിൽക്കൂടിയാണ്.

സംവിധായകനും ഇതൊരു തുടക്കമായിരുന്നു!
നിർമ്മാതാവും സംവിധായകനുമായ നസീർ ഹുസൈനിന്റെ (ആമിറിന്റെ അമ്മാവൻ ) മകനായ മൻസൂർ ഖാൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് "ഖയാമത് സെ ഖയാമത് തക്". ചിത്രത്തിന്റെ കഥയും നിർമ്മാണവും നസീർ ഹുസൈനിന്റേതായിരുന്നു.

നടൻ ഇമ്രാൻ ഖാൻന്റെയും തുടക്കം!
സംവിധായകൻ മൻസൂർ ഖാനിന്റെ സഹോദരി പുത്രനായ നടൻ ഇമ്രാൻ ഖാൻ ചിത്രത്തിൽ രാജ് എന്ന കഥാപാത്രത്തിന്റെ (ആമിർ ഖാൻ) കുട്ടിക്കാലം അവതരിപ്പിച്ചു.

വേറെയും ചില താരങ്ങളുടെ തുടക്കം!
ഹിന്ദി സിനിമയുടെ ട്രെൻഡ് തന്നെ മാറ്റിയ "ഖയാമത് സെ ഖയാമത് തക്" എന്ന ചിത്രത്തിനു മറ്റ് ഭാഷകളിൽ രണ്ട് റീമേക്കുകളും ഉണ്ടായി ആ ചിത്രങ്ങളിലൂടെ രണ്ട് സൂപ്പർ താരങ്ങൾ സിനിമയിലേക്കു കടന്നു വരികയും ചെയ്തു.

“കെയാമത് തെക്കെ കെയാമത്”
1993 ൽ സിനിമയുടെ ബംഗാളി റീമേക്കായ "കെയാമത് തെക്കെ കെയാമത്" എന്ന ചിത്രം റിലീസ് ചെയ്തു. ബംഗാളി സൂപ്പർ താരമായി മാറിയ സൽമാൻ ഷായുടേയും (1996-ൽ അന്തരിച്ചു) നടി മൗഷുമിയുടേയും ആദ്യ ചിത്രമായിരുന്നു ഇത്.
ഖ. സെ.ഖ.തക് ന്റെ തെലുങ്ക് റീമേക്കായ "അക്കഡ അമ്മായി ഇക്കട അബ്ബായി" എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഇളയ സഹോദരൻ പവൻകല്യാൺ നായകനായി സിനിമയിലെത്തിയത്. ഈ ചിത്രം റിലീസ് ചെയ്തത് 1996 ലാണ്.

ചിത്രത്തിലെ പാട്ട് പാടിക്കൊണ്ട് തുടക്കം കുറിച്ച നടൻ
2012 - ലെ "സ്റ്റുഡന്റ് ഓഫ് ദ ഇയർ"എന്ന ചിത്രത്തിൽ വരുൺ ധാവാൻന്റെ ഇന്റ്റോ സീനിൽ ഖ.സെ.ഖ.തക് ലെ "പപ്പാ കെഹത്തെ ഹെ" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം റീക്രിയേറ്റ് ചെയ്ത് ഉപയോഗിച്ചിരുന്നു. വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര എന്നിവരുടെ ആദ്യ ചിത്രമായിരുന്നു ഇത്.

ഹിന്ദി സിനിമയുടെ ഘടന മാറ്റിയ പ്രണയചിത്രം
തങ്ങളുടെ പ്രണയത്തെ എതിർക്കുകയും പരസ്‌പരം ശത്രുത പുലർത്തുകയും ചെയ്യുന്ന വീട്ടുകാർക്കു മുന്നിൽ തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ലെന്നു മനസിലാക്കി മരണത്തിലും വേർപെടാതെ തങ്ങളുടെ പ്രണയം അനശ്വരമാക്കി മാറ്റിയ രാജിന്റെയും രശ്മിയുടേയും കഥയാണ് ചിത്രം പറഞ്ഞത്. റോമിയോ - ജൂലിയറ്റ്, ലൈല - മജ്നു, ഹീർ -രാഞ്ചാ തുടങ്ങിയ പ്രശസ്ത്ഥ കഥകളുടെ പുതിയ കാലഘട്ടത്തിലെ ആവിഷ്കാരമായിരുന്നു "ഖയാമത് സെ ഖയാമത് തക്"എന്ന ചിത്രം. പ്രേക്ഷകർ തിളയ്ക്കുന്ന യൗവ്വനത്തെയും, നായകന്റെ രൗദ്രഭാവവും കണ്ട് മടുത്തു തുടങ്ങിയ സമയത്താണ് ഈ ചിത്രമെത്തുന്നത്.

എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചു
സാധാരണക്കാർ തീയറ്ററിൽ നിന്നും അകന്നു കൊണ്ടിരുന്ന സമയത്ത് എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചു.
വളരെ മികച്ച അഭിപ്രായം നേടി ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം ഹിന്ദി ചിത്രങ്ങളുടെ ഘടനയ്ക്ക് മാറ്റം വരുന്നതിനും കാരണമായി. നിരവധി മ്യൂസിക്കൽ റൊമാന്റിക്ക് ചിത്രങ്ങൾ പിന്നീട് ബോളിവുഡിൽ സൃഷ്ടിക്കപ്പെട്ടു.
തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളുടെ പൊതു സ്വഭാവം 88 -ലെ ഈ ചിത്രത്തിൽ കാണാൻ സാധിക്കും.

വിഷയം പ്രണയമാകുമ്പോൾ ഗാനങ്ങൾക്ക് പ്രാധാന്യമേറുമല്ലോ…
ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗാനസംവിധായകൻ ചിത്രഗുപ്തയുടെ മക്കളായ ആനന്ദും, മിലിന്ദുമാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്, ഈ ഗാനങ്ങൾ ബോളിവുഡിൽ പിന്നീട് 200 ൽ അധികം ഗാനങ്ങൾ സൃഷ്ടിച്ച കൂട്ടുകെട്ടിന്റെ തുടക്കത്തിലെ വളർച്ചക്കു തുണയായി.
ഉദിത് നാരായണും അൽക്ക യാഗ്നിക്കുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഉദിത് നാരായൺന്റെ ശബ്ദം ആമിർ ഖാനു യോജിക്കും എന്ന സംവിധായകന്റെ വിശ്വാസമായിരുന്നു ഇതിനു പിന്നിൽ. ചിത്രത്തിലെ "പപ്പാ കെഹത്തെ ഹെ" എന്ന ഗാനമാണ് കൂടുതൽ പ്രശസ്തമായത്.

നിരവധി അവാർഡുകൾ നേടിയ ചിത്രം
മികച്ച ജനപ്രിയ സിനിമയ്ക്കുള്ള നാഷണൽ അവാർഡ് കൂടാതെ മികച്ച ചിത്രം, തിരക്കഥ, പുതുമുഖ നടൻ, പുതുമുഖ നായിക,സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിലായി 8 ഫിലിം ഫെയർ അവാർഡുകളും ചിത്രത്തിനു ലഭിച്ചു.

എക്കാലത്തേയും മികച്ച 25 ഹിന്ദി ചിത്രങ്ങളിൽ ഒന്ന്
ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ചതുകൊണ്ട് മാത്രമല്ല, നല്ല തിരക്കഥയും ,അഭിനയവും ,ഗാനങ്ങളും പിന്നെ മികച്ച അവതരണവും ഒത്തുചേർന്ന സിനിമയായതുകൊണ്ട് തന്നെ "ഖയാമത് സെ ഖയാമത് തക്"എന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട 25 ഹിന്ദി ചിത്രങ്ങളിലൊന്നാണ്. മൂന്നു പതിറ്റാണ്ട് മുൻപ് പ്രദർശനത്തിനെത്തിയ ചിത്രം യുവത്വം നിറഞ്ഞു നിൽക്കുന്ന ലളിതമായ പ്രണയചിത്രമാണ്, ഇന്നും പുതുമ നഷ്ടപ്പെടാത്ത ചിത്രം.


Click it and Unblock the Notifications











