വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി, ആരാണ് ശരിയെന്ന് നമ്മളാണോ തീരുമാനിക്കുന്നത്?
ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ഇരട്ടത്താപ്പിനെ തുറന്ന് കാട്ടി ശ്രീജിത്ത് പണിക്കർ. ദിലീപിന് അറ്റാക്ക് ചെയ്യുന്നവർ വേടന്റെ കേസ് വന്നപ്പോൾ ഒന്നും പറഞ്ഞില്ലെന്നും ചോദ്യം ചെയ്തപ്പോൾ ബ്ലോക്ക് ചെയ്തെന്നും സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ ശ്രീജിത്ത് പണിക്കർ പറഞ്ഞു. നമ്മുടെ നാട്ടിലുള്ള ചലച്ചിത്ര പ്രവർത്തകരിൽ ദിലീപിനെ എതിർക്കുന്ന ആൾക്കാരിൽ ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഉൾപ്പടെ വേടന്റെ കേസ് വന്നപ്പോൾ ഒന്നും പറഞ്ഞില്ല.
സംവിധായകൻ രഞ്ജിത്തിന്റെ കേസ് ഇപ്പോഴല്ലേ വന്നത്. വേടന് എതിരെ ഒന്നിലധികം സ്ത്രീകൾ ഫോർമലായി പരാതിയുമായി വന്നപ്പോൾ അതിൽ അറസ്റ്റോ മറ്റോ നടപടിളോ ഉണ്ടാകുന്ന സമയത്ത് അവിടെ പ്രശ്നം ഇല്ല. ഈ ഒരു ഇരട്ടത്താപ്പുണ്ട്. ഭാഗ്യലക്ഷ്മി ഇരിക്കുമ്പോൾ തന്നെ അവരോട് ഞാൻ ഇത് പറഞ്ഞതാണ്.

നിങ്ങൾ ദിലീപിന് എതിരെ അറ്റാക്ക് ചെയ്യുന്നു. പക്ഷെ നിങ്ങൾ കൂടി സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂറി അംഗമായിരിക്കുന്ന സമയത്ത് വേടന് പുരസ്കാരം കൊടുക്കുന്നു. ദിലീപിനെ ഒറ്റപ്പെടുത്തി മാറ്റി നിർത്തുകയും വേടനെ സ്വീകരിക്കുകയും ചെയ്യുന്നത് എന്ത് നിലപാടാണെന്ന് ഭാഗ്യലക്ഷ്മിയോട് ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോൾ ഒരു ഭാഗത്ത് മാത്രമെ സ്ത്രീ സംരക്ഷണം ഉള്ളോയെന്ന് ചോദിക്കുന്ന സമയത്ത് അത് വേറെ ഇത് വേറെ എന്നാണ് അവരുടെ മറുപടി.
അതെങ്ങനെയാണ് സംഭവിക്കുക. അപ്പോൾ ഇവർ അങ്ങ് തീരുമാനിക്കുകയാണോ അയാളാണ് ശരി ഇന്നയാളാണ് ശരിയെന്ന്?. നമ്മളാണോ എൻക്വയറി കമ്മിറ്റി?. നമ്മളാണോ കോടതി?. അങ്ങനെ നമുക്ക് തീരുമാനിക്കാൻ കഴിയുമോ?. അത് പറ്റില്ല. അതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. നിങ്ങൾ അങ്ങനൊരു നിലപാട് എടുക്കുകയാണെങ്കിൽ ഇപ്പുറത്തും അതേ നിലപാട് എടുക്കണം.
അപ്പോൾ എന്റെ അടുത്ത് പറഞ്ഞൊരു കാര്യമുണ്ട്. കോടതിയുടെ പ്രൈമറി ഒബ്സർവേഷൻ വന്ന സമയത്ത് അത് വേടന് എതിരെ അല്ലല്ലോ എന്നതാണ് അത്. എട്ട് കൊല്ലം കഴിഞ്ഞശേഷം ദിലീപിനെ പ്രൈമറി ഒബ്സർവേഷൻ അല്ല ട്രയൽ കോർട്ട് അക്വിറ്റ് ചെയ്തിരിക്കുന്ന കേസിൽ ആ വിധി ഇപ്പോഴും അവർ സമ്മതിക്കുന്നില്ല. എന്നിട്ട് വിചാരണ പോലും കഴിഞ്ഞിട്ടില്ലാത്ത പ്രൈമറി സ്റ്റേജിലുള്ള കേസിൽ കോടതി പറഞ്ഞിരിക്കുന്നത് വേദ വാക്യമാക്കി എടുക്കുന്നു.
അത് ഇരട്ടത്താപ്പാണ്. അത് പറഞ്ഞതിന്റെ പേരിൽ ഭാഗ്യലക്ഷ്മി ചേച്ചി എന്നെ അന്നത്തെ ദിവസം വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു എന്നും ശ്രീജിത്ത് പറഞ്ഞു. നടി സാധിക വേണുഗോപാൽ അടക്കമുള്ളവർ ശ്രീജിത്തിന്റെ വാക്കുകളെ അനുകൂലിച്ച് എത്തി. ഡബ്ല്യുസിസി സംഘടനയിൽ അംഗങ്ങളായിട്ടുള്ളവരിൽ ആരും തന്നെ രഞ്ജിത്തിന്റെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

പാർവതി തിരുവോത്ത് അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മാത്രമാണ് രഞ്ജിത്തിന്റെ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നുമാണ് പാർവതി പറഞ്ഞത്. മുമ്പ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ.
അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ എനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല എന്നായിരുന്നു പാർവതിയുടെ വാക്കുകൾ. ഭാഗ്യലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെയാണ് രഞ്ജിത്ത് വിഷയത്തിൽ പ്രതികരിച്ചത്. അഭിപ്രായം ചാനലുകൾക്ക് മുന്നിൽ പറയണമെന്ന് നിർബന്ധമില്ലല്ലോ എന്നും രഞ്ജിത്തിന്റേ കേസിൽ അതിജീവിതയായ പെൺകുട്ടിക്കാണ് തന്റെ പിന്തുണ എന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
എനിക്ക് ആ വിഷയത്തിൽ നിലപാടില്ലാത്തതുകൊണ്ടല്ല. വാർത്താ ചാനലുകളിൽ വന്ന് സംസാരിക്കുന്നില്ലെന്ന് കരുതി എനിക്ക് അതിൽ അഭിപ്രായമില്ലെന്ന് അർത്ഥമില്ല. എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അഭിപ്രായം എപ്പോഴും ചാനലുകൾക്ക് മുന്നിൽ വന്നിരുന്ന് പറഞ്ഞ് കൊള്ളണമെന്ന് നിർബന്ധമില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിച്ചത്.


Click it and Unblock the Notifications

















