ആശുപത്രിയിൽ വെച്ച് ഡോക്ടർ പറഞ്ഞത്; ജഗതി ചേട്ടനെ പിന്നെ കണ്ടിട്ടില്ല; ശ്രീകണ്ഠൻ നായർ പറയുന്നു
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. കോമഡി, സീരിയസ് തുടങ്ങി എല്ലാ തരത്തിലുള്ള വേഷങ്ങളും തൻമയത്വത്തോടെ അഭിനയിക്കുന്ന ജഗതി ശ്രീകുമാർ ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞ് നിന്ന നടനാണ്. സിനിമയിലേക്കുള്ള ജഗതിയുടെ കടന്ന് വരവും പിന്നീടുള്ള വളർച്ചയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതമായ കഥകളാണ്.
ഇന്നും ജഗതി ശ്രീകുമാറിന്റെ സ്ഥാനത്തേക്ക് മറ്റൊരു നടനെ വെക്കാൻ മലയാള സിനിമയ്ക്ക് പറ്റിയിട്ടില്ല. സൂപ്പർ താരങ്ങളും സഹനടൻമാരും വില്ലൻമാരുമെല്ലാം മാറി മാറി വന്നപ്പോഴും ജഗതിക്ക് മലയാള സിനിമയിൽ ഉണ്ടായിരുന്ന സ്ഥാനത്തേക്ക് മറ്റൊരു നടൻ എത്തിയില്ലെന്നത് കൗതുകരമാണ്.

വാഹനാപകടത്തിന് ശേഷം സിനിമകളിൽ നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ. സിബിഐ 5 എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും പഴയ ജഗതി ശ്രീകുമാറിനെ തിരിച്ച് കിട്ടിയില്ല. 2012 ലാണ് ജഗതി ശ്രീകുമാറിന് യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്ക് പറ്റുന്നത്.

ഇപ്പോഴിതാ ജഗതി ശ്രീകുമാറിന് സംഭവിച്ച അപകടത്തെക്കുറിച്ച് സഫാരി ടിവിയോട് സംസാരിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
അപകടത്തിന് പിന്നാലെ കോഴിക്കോട് ആശുപത്രിയിൽ ജഗതിയെ കാണാൻ പോയിരുന്നു. ഇദ്ദേഹത്തെ വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോയാൽ ജീവൻ രക്ഷിച്ചെടുക്കാൻ പറ്റുമെന്ന് ആശുപത്രിയിൽ നിന്നും രാജി വെക്കുന്ന ഒരാൾ പറഞ്ഞെന്ന് ശ്രീകണ്ഠൻ നായർ ഓർത്തു.

'ഞാൻ അദ്ദേഹത്തിന്റെ മകൻ രാജ് കുമാറിനോട് ചോദിച്ചു, എങ്ങോട്ടെങ്കിലും കൊണ്ട് പോയിക്കൂടെ എന്ന്. അവർക്ക് പെട്ടെന്ന് ഒരു ഐഡിയ കിട്ടുന്നില്ല. അവരാകെ തകർന്ന് നിൽക്കുകയാണ്. വല്ലാത്ത സങ്കടമാണ്. കാരണം ആകാശം മുട്ടെ വളർന്ന കലാകാരൻ ആണ് ഓർമ്മ പോലും ഇല്ലാതെ കിടക്കുന്നത്. വല്ലാത്ത ഒരു അവസ്ഥയാണ്'
'എന്റെ കൂടെ വന്ന ഡോക്ടർ അദ്ദേഹത്തിന്റെ കിടപ്പ് കാണിച്ചു. നമ്മുടെ കൺമുന്നിൽ കാണുന്ന മഹാനായ നടൻ, അതും താരതമ്യം ഇല്ലാത്ത നടനാണ് ജീവഛവം പോലെ കിടക്കുന്നത്. ഞാൻ തിരുവനന്തപുരത്ത് ചെന്ന് എംഎം ഹസനെ വിളിച്ച് ഇദ്ദേഹത്തെ എങ്ങനെയെങ്കിലും മറ്റ് എവിടെയെങ്കിലും കൊണ്ട് പോവണമെന്ന് പറഞ്ഞു'

'തീർച്ചയായും ശ്രമിക്കാം എനിക്കറിയാം അത് എന്ന് പറഞ്ഞു. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു. കിംഗ്സിലെ നജീബ് വഴി ജഗതി ചേട്ടനെ എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ചെന്നെെ വെല്ലൂർ മെഡിക്കൽ കോളേജിലാണ് കൊണ്ട് പോയത്. അവിടെ പോയി ഞാനദ്ദേഹത്തെ കണ്ടിരുന്നു'
'കേരളത്തിലെ ആശുപത്രിയിൽ കാണിക്കുന്ന സ്വാതന്ത്ര്യമൊന്നും അവിടെ കാണിക്കാൻ പറ്റില്ല. ആരെയും പരിചയമില്ല. പക്ഷെ ഞാൻ ഒരു മലയാളിയെ പരിചയപ്പെട്ടു. അയാളുമായി ഞാൻ ഡോക്ടറോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു വളരെ വൈകിപ്പോയി എന്ന്'

'എന്തെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിൽ ചെയ്യാൻ കഴിയുന്ന സമയം കടന്ന് പോയിരിക്കുന്നു. ഇന്നും എന്നെ പോലെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ആഗ്രഹം എന്തെന്നാൽ അമ്പിളി ചേട്ടൻ സ്ക്രീനിലേക്ക് മടങ്ങി വരണം എന്നാണ്. പിന്നീട് അമ്പിളി ചേട്ടനെ എനിക്ക് പോയി കാണാനൊന്നും പറ്റിയിട്ടില്ല'
'അദ്ദേഹത്തെ അങ്ങനെ കാണാൻ താൽപര്യമില്ല. എത്രയോ വേദികളിൽ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ മടങ്ങി വരും. ഒരു അത്ഭുതം സംഭവിക്കും എന്നാണെന്റെ വിശ്വാസം,' ശ്രീകണ്ഠൻ നായർ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











