അന്ന് നല്‍കിയത് അവസാന ചുംബനമായിരുന്നോ? അര്‍ജുനന്‍ മാഷെക്കുറിച്ച് വാചാലരായി പ്രിയപ്പെട്ടവര്‍
സംഗീത സംവിധായകനായ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങളും സംഗീത പ്രതിഭകളുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങളാണ് അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളും അതേക്കുറിച്ചുള്ള അനുഭവങ്ങളുമാണ്. എംകെ അര്‍ജുനന്‍ എന്ന പേരിനൊപ്പം മലയാളികള്‍ കൂടുതലും കേട്ട പേരാണ് ശ്രീകുമാരന്‍ തമ്പിയുടേത്. ഈ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളത്രയും നമുക്ക് പ്രിയപ്പെട്ടതായിരുന്നു.
അര്‍ജുനന്‍ മാസ്റ്ററെ അവസാനമായി കണ്ടതിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഒരു മാസം മുന്‍പായിരുന്നു അദ്ദേഹം പള്ളുരുത്തിയിലെ പാര്‍വതി മന്ദിരത്തിലെത്തിയത്. യാത്ര പറഞ്ഞ് പോരുമ്പോള്‍ അവസാനത്തെ കൂടിക്കാഴ്ചയായിരിക്കും ഇതെന്ന് താനോര്‍ത്തിരുന്നില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.
അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ് ഞാൻ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല. അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പമുള്ള ഫോട്ടോയും ശ്രീകുമാരന്‍ തമ്പി പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി എന്ന പേരിനോടൊപ്പമാണ് അർജ്ജുനൻമാഷുടെ പേര് മലയാളിയുടെ പാട്ടോർമ്മയിൽ ഏറ്റവുമധികം തിളങ്ങി നിൽക്കുന്നത്. മരണമെന്നത് അനിവാര്യതയാണ്. മാഷ് പോയാലും മാഷുടെ പാട്ടുകൾ കാലഭേദമെന്യെ മലയാളിയുടെ കൂടെയുണ്ടാകുമെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

എന്നെ സംഗീതലോകത്തേക്ക് കൈപിടിച്ചുയർത്തിയത് അർജുനൻ മാസ്റ്ററാണെന്നായിരുന്നു വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞത്. ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുമായിരുന്നു. മിക്കവാറും അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. അർജുനൻ മാസ്റ്ററുടെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞതവണ മാസ്റ്ററുടെ പിറന്നാളിന് പിറ്റേദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു.
അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഏത് ഗാനമാണ് മോശം എന്ന് പറയാനാവുകയെന്നും വിദ്യാധരൻ മാസ്റ്റർ ചോദിക്കുന്നു. കൊറോണയുടെ കാലമായതിനാൽ അദ്ദേഹത്തെ അവസാനമായി ഒന്ന് കാണാൻ പോകാൻ പറ്റിയില്ല എന്ന വിഷമമുണ്ട്. വിവരമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











