'രണ്ട് ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തതാണ് പൃഥ്വിരാജ്, അന്ന് ഏറ്റവും സന്തോഷം എനിക്കായിരിക്കും'
സോഷ്യൽമീഡിയ തുറന്നാൽ എവിടെയും ആടുജീവിതം സിനിമയെ കുറിച്ചും പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ചും ബ്ലെസിയുടെ സംവിധാനത്തെ പുകഴ്ത്തിയുമുള്ള കുറിപ്പുകളാണ്. കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രയത്നം ആടുജീവിതത്തിന് പിന്നിലുണ്ട്. സിനിമയ്ക്കായും നജീബായി മാറാനും പൃഥ്വിരാജ് നടത്തിയ ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ തന്നെ വലിയ രീതിയിൽ ശ്രദ്ധനേടിയതാണ്.
ആടുജീവിതം ആഗോളതലത്തിൽ കലക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോൾ പൃഥ്വിരാജിന് സിനിമയിലെ പ്രകടനത്തിലൂടെ ദേശീയ തലത്തിൽ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനങ്ങളും വരുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ പ്രശംസിച്ച് ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പി പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ആടുജീവിതത്തിലൂടെ ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചത്.

പൃഥ്വിരാജിന്റെ കുടുംബവുമായുള്ള ആത്മബന്ധത്തെ കുറിച്ചും കുറിപ്പിൽ ശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്. കുറിപ്പ് ഇങ്ങനെയാണ്... 'മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസും നേടിത്തരുന്ന സിനിമയാണ് ബ്ലെസിയുടെ ആടുജീവിതം. ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.'
'ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം, ഗാനരചന തുടങ്ങി എല്ലാം ഏറ്റവും മികച്ചത്. രാജ്യാന്തര അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കർ അവാർഡ്സിന് ഇതാ ഒരു മലയാളസിനിമയെന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു.'
'ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം. സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവർ എന്നീ സിനിമകളിൽ സംവിധാനത്തിൽ മല്ലിക സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്ത് വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്ക് നൽകിയ ജനിതകമൂല്യം ചെറുതല്ല.'
'സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു. രണ്ട് ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.'

'അതിന് കാരണമുണ്ട്... സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ. ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവിനും എന്റെ അഭിനന്ദനം', എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചത്.
സർവൈവൽ ത്രില്ലറായ ഈ സിനിമയ്ക്ക് നോവലിന് ലഭിച്ച അതേ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ദ്രജിത്ത് ആടുജീവിതം കാണാൻ എത്തിയത്. കണ്ണ് നിറഞ്ഞാണ് ഇന്ദ്രജിത് തീയറ്ററിന് പുറത്ത് എത്തിയത്. ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ കഴിവ് തെളിയിക്കണമെന്ന് പൃഥ്വിരാജ് എപ്പോഴും ആഗ്രഹിച്ചിരുന്നെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു.
പൃഥ്വിയെ എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും അവന്റെ ഉള്ളില്‍ നടന്‍ എന്ന നിലയില്‍ കൂടുതല്‍ തെളിയിക്കണം എന്ന വെമ്പലുണ്ടായിരുന്നു. ഇത് ഈ സിനിമയിലെ പ്രകടനം കാണുമ്പോള്‍ അറിയാം. അത്ര കഠിനാധ്വാനം ചെയ്ത് അത്ര ക്ഷമയോടെയാണ് പൃഥ്വി ഇത് ചെയ്തത്.
ഒരു നടന്റെ ജീവിതത്തില്‍ എപ്പോഴും ഇതുപോലുള്ള കഥാപാത്രം കിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത്. ആ സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി അവന്റെ കഴിവിന്റെ പരമാവധി ചെയ്തു എന്നാണ് സഹോദരനെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്.


Click it and Unblock the Notifications











