പുറമെ ചിരിക്കുമ്പോഴും ദുഃഖിതയായിരുന്നു, കെപിഎസി ലളിതയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി
കെപി എസി ലളിതയുടെ വേര്‍പാടില്‍ ആടി ഉലഞ്ഞിരിക്കുകയാണ് മലയാള സിനിമ ലോകം. എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയുടെ വിയോഗം സിനിമ പ്രവര്‍ത്തകരെ ആകെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ലളിതയെ അവസാനമായി കാണാന്‍ മലയാള സിനിമ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. നിറ കണ്ണുകളോടെയാണ് കെപിഎസി ലളിതയ്ക്ക് യാത്രമൊഴി നേരുന്നത്. എല്ലാവര്‍ക്കും നല്ല ഓര്‍മകളാണ് ലളിതയെ കുറിച്ച് പറയാനുളളത്.
ഇപ്പോഴിത കെപിഎസി ലളിതയെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. സഹോദരനെ പോലെയാണ് തന്നെ കണ്ടിരുന്നതെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.നിര്‍മ്മാതാവ് എന്ന നിലയില്‍ നേരിട്ട സാമ്പത്തികനഷ്ടങ്ങള്‍ക്കിടയില്‍ തനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്‌നേഹമെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ... ''ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ കുറവാണ്. ഞാന്‍ നിര്‍മ്മിച്ച മിക്കവാറും സിനിമകളില്‍ ലളിത മികച്ച വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ പ്രശസ്ത ചാനലുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച മെഗാ സീരിയലുകളിലും അവര്‍ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകള്‍ തമ്മിലുള്ള ബന്ധമല്ല ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ഞങ്ങള്‍ അടുത്ത ബന്ധുക്കളെപോലെയായിരുന്നു മാതൃഭൂമിയില്‍ വന്ന 'ജീവിതം ഒരു പെന്‍ഡുലം ' എന്ന എന്റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചു പോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. 'ഞാന്‍ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത് ' എന്ന് പറയും.ശരിക്കും അങ്ങനെ തന്നെയാണ് ഞാന്‍ ലളിതയേയും കണ്ടിരുന്നത്. ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോള്‍ വളരെ ദുഃഖം തോന്നി. ഫോണില്‍ സംസാരിച്ചപ്പോള്‍ 'ഇനി ഞാന്‍ അധികകാലമില്ല 'എന്ന് പറഞ്ഞതും വേദനയോടെ ഓര്‍മ്മിക്കുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ നേരിട്ട സാമ്പത്തികനഷ്ടങ്ങള്‍ക്കിടയില്‍ എനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്‌നേഹം .വിട ! പ്രിയസഹോദരീ ,വിട... അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാനും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന
സിനിമയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അമ്മയും മകനുമായി അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം.''സ്‌ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോടി, എനിക്ക് ഏറ്റവുമധികം സ്‌നേഹം തോന്നിയ സഹതാരം. ഒരു നടി എന്ന നിലയില്‍ അവര്‍ മാസ്മരികമായിരുന്നു. ആ പുഞ്ചിരി പോലെ തന്നെ ആ പ്രതിഭയും അവര്‍ക്കു ലളിതമായിരുന്നു. എപ്പോഴും വാക്കുകളെക്കാള്‍ അപ്പുറമായി അഭിനയം കാഴ്ച വയ്ക്കുന്നയാള്‍.

ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന അവസാന ദിവസം എടുത്തതാണ് ഈ ചിത്രങ്ങള്‍. പിരിഞ്ഞു പോകാന്‍ തോന്നിയില്ല അന്ന്. സ്‌നേഹചുംബനങ്ങളും ആലിംഗനങ്ങളും ഞാന്‍ ആവശ്യപ്പെട്ടു. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് അന്നു പറയുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ ഇനിയും ഒരുപാടുണ്ടാകുമെന്നു ഞാന്‍ കരുതി. ചക്കരേ എവിടെയാ എന്നു ചോദിച്ചാണ് ഞങ്ങള്‍ എപ്പോഴും പരസ്പരം മെസേജുകള്‍ അയച്ചു തുടങ്ങിയിരുന്നത്', ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
Recommended Video

ഫെബ്രുവരി 22 ന് രാത്രി 10.45 ഓടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു കെപിഎസി ലളിതയുടെ വിയോഗം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു താരം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.


Click it and Unblock the Notifications