'ജയനും ഞാനും തമ്മിലുള്ള ബന്ധത്തിന് അധികം പ്രചാരം കൊടുക്കരുതെന്ന് ജയഭാരതി അന്ന് പറഞ്ഞു'; ശ്രീകുമാരൻ തമ്പി
ശതാഭിഷേക നിറവിലാണ് മലയാളത്തിന് ഏറെ പ്രിയപ്പെട്ട പ്രതിഭ ശ്രീകുമാരൻ തമ്പി. വിശേഷണങ്ങൾക്കും അപ്പുറമാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പിയെന്ന ബഹുമുഖ പ്രതിഭ. മലയാള സിനിമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കലാകാരൻ... കവി, നോവല്‍ രചയിതാവ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിക്ക് കലാരംഗത്ത് നിന്നും ആരാധകരും അടക്കം നിരവധി പേർ ആശംസകൾ നേർന്ന് എത്തുന്നുണ്ട്.
തുറന്ന് പറച്ചിലുകൾ നടത്തുന്നതിനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും അദ്ദേഹം മടി കാണിക്കാറില്ല. എൺപത്തിനാലിന്റെ നിറവിൽ നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് ശ്രീകുമാരൻ തമ്പി രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എന്റെ കഥാനായികമാർ എന്ന പുസ്തകത്തിൽ അന്തരിച്ച നടൻ ജയനെ കുറിച്ചും അഭിനേത്രി ജയഭാരതിയെ കുറിച്ചും താരം എഴുതിയ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള ജോഡിയാണ് ജയനും ജയഭാരതിയും. ശ്രീകുമാരൻ തമ്പിയുടെ വാക്കുകളിലേക്ക്... 'ജയഭാരതി മനസ് തുറന്ന് ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു വലിയ ബന്ധത്തിന്റെ കഥ ഞാനും നടൻ ജയനും ആത്മാർത്ഥ സുഹൃത്തുക്കളായി കഴിഞ്ഞ് ജയൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ജയഭാരതിയുടെ അച്ഛൻ ശിവശങ്കരൻ നായർ ജയൻ എന്ന കൃഷ്ണൻ നായരുടെ സ്വന്തം അമ്മാവനാണ്.'
'അതായത് ജയഭാരതി ജയന്റെ സ്വന്തം അമ്മാവന്റെ മകൾ. പഴയ നായർ സമുദായരീതിയിൽ പറഞ്ഞാൽ ജയന്റെ മുറപ്പെണ്ണാണ് ജയഭാരതി. ജയനുമായുള്ള സൗഹൃദം കാരണമാണ് എന്റെ ചിത്രങ്ങളിൽ വീണ്ടും ജയഭാരതിയെ അഭിനയിപ്പിച്ചത്. ജയൻ അവസാനമായി അഭിനയിച്ച ആക്രമണം എന്ന എന്റെ സിനിമയിൽ തെറ്റായ ജീവിതത്തിൽ നിന്നും ഒരു പെണ്ണിനെ നേർവഴിയിൽ കൊണ്ടുവരാനായി അവളെ വിവാഹം കഴിക്കുന്ന ഐ.പി.എസ് ഓഫീറായി ജയനെ അഭിനയിപ്പിച്ചു.'
'നർത്തകിയായ ആ പെണ്ണിന്റെ ഭാഗം അഭിനയിച്ചത് ജയഭാരതിയായിരുന്നു. അവരുടെ ഒരു വെഡിങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും കാണിച്ചു. എന്നാൽ ആ സിനിമയുടെ ഷൂട്ടിങ് പകുതിയാകും മുമ്പ് ജയൻ അന്തരിച്ചു. ജയനെ കൂടാതെ മധുവും ശ്രീവിദ്യയും ബാലൻ കെ. നായരും പ്രമീളയും സത്താറും ആ സിനിമയിലുണ്ടായിരുന്നു. അതുകൊണ്ട് കഥ ഞാൻ പുതിയ വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോയി.'
'ഒരു മികച്ച പൊളിറ്റിക്കൽ സിനിമയാകേണ്ടിയിരുന്ന ആക്രമണം മറ്റൊരു കഥയാക്കി റിലീസ് ചെയ്തെങ്കിലും അത് എവിടെയും എത്തിയില്ല. നിർമാതാവും കൂടിയായതുകൊണ്ട് നഷ്ടം ഞാൻ സഹിച്ചു. ജയൻ അന്തരിച്ചപ്പോൾ ജയന്റെ സിനിമാ ജീവിതത്തെ ആധാരമാക്കി ഉദയം അസ്തമയം എന്ന പേരിൽ ഞാൻ ഒരു ഡോക്യുമെന്ററി നിർമിക്കുകയുണ്ടായി. ആ അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ജയന്റെ അമ്മയും സംസാരിച്ചിട്ടുണ്ട്. ജയഭാരതിയും സംസാരിച്ചു.'

'അപ്പോൾ ഭാരതി എന്നോട് പറഞ്ഞു... സാർ... ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് അധികം പ്രചാരം കൊടുക്കരുത്... എന്ന്. എന്തുകൊണ്ട് ജയഭാരതി അങ്ങനെ പറഞ്ഞു..? എനിക്ക് അറിഞ്ഞുകൂടാ. ജെമിനി കളർ ലബോറട്ടറിയിലായിരുന്നു ഉദയം അസ്തമയം എന്ന ഷോർട്ട് ഫിലിമിന്റെ നെഗറ്റീവ് സൂക്ഷിച്ചിരുന്നത്.'
'ജെമിനി കോംപ്ലക്സിൽ നിന്ന് ലബോറട്ടറി മാറ്റിയതിനുശേഷം ആ ചിത്രത്തിന്റെ നെഗറ്റീവ് കണ്ടിട്ടില്ല. ജയനെപ്പോലെ വളരെ പ്രയാസങ്ങൾ സഹിച്ച് എടുത്ത ആ കൊച്ചുസിനിമയും എന്നെ വിട്ടുപോയി', എന്നാണ് ജയഭാരതിയുമായുള്ള ഓർമകൾ പങ്കിട്ട് ശ്രീകുമാരൻ തമ്പി കുറിച്ചത്.


Click it and Unblock the Notifications











