'മരിക്കാൻ കിടക്കുന്ന സമയത്ത് ലോക്കർ എവിടെയാണെന്ന് ഭർത്താവ് പറഞ്ഞ് തന്നു; ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല'
ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടം മുതൽ പ്രേക്ഷകർ കാണുന്ന നടിയാണ് ശ്രീലത നമ്പൂതിരി. ഇന്നും അഭിനയ രംഗത്ത് ശ്രീലത സാന്നിധ്യം അറിയിക്കുന്നു. അന്തരിച്ച നടനും ആയുർവേദ ഡോക്ടറുമായ കാലടി പരമേശ്വരൻ നമ്പൂതിരിയെയാണ് ശ്രീലത വിവാഹം ചെയ്തത്. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. വിവാഹ ശേഷം അഭിനയ രംഗം വിട്ട ശ്രീലത പിന്നീട് ഭർത്താവിന്റെ മരണ ശേഷമാണ് കരിയറിൽ തിരിച്ചെത്തുന്നത്. വിവാഹത്തെക്കുറിച്ചും പിന്നീട് അന്തർജനമായി മാറിയതിനെക്കുറിച്ചും നടി അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.
ഭർത്താവിന്റെ മരണത്തെക്കുറിച്ച് ഒരിക്കൽ സഫാരി ടിവിയിൽ ശ്രീലത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2005 ലാണ് അദ്ദേഹം മരിച്ചത്. 23 വർഷം ബാധ്യതകളൊന്നും ജീവിതത്തിൽ ഇല്ലാതെ പോകുകയായിരുന്നു. ഇൻകം ടാക്സൊക്കെ അദ്ദേഹം നോക്കുന്നുണ്ട്. ബാങ്കിലെ കാര്യമാെക്കെ നീ നോക്കണം, ലോക്കറിന്റെ താക്കോൽ നോക്കണം എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. ഞാനതൊന്നും ശ്രദ്ധിക്കില്ല. എന്തെങ്കിലും ഒപ്പിടാൻ ഉണ്ടെങ്കിൽ ഞാൻ ഒപ്പിട്ട് കൊടുക്കും.

പക്ഷെ ആശുപത്രിയിൽ കിടന്നപ്പോൾ പൈസ വേണ്ടി വന്നു. ലോക്കർ എവിടെയാണെന്ന് അറിയില്ല. കാർഡിലുണ്ടായിരുന്ന പൈസ തീർന്നു. എന്റെ സഹോദരനോട് ഞാൻ പണം ചോദിച്ചു. നാട്ടിലെ എന്റെ വീടൊക്കെ ഞാൻ അവന് കൊടുക്കുകയായിരുന്നു. പൈസ ചോദിച്ചപ്പോൾ നോക്കെട്ടെ എന്ന് പറഞ്ഞ് എവിടെ നിന്നോ ഒന്നൊന്നര ലക്ഷം രൂപ തന്നു. ഗൾഫിൽ നിന്ന് വന്നവനാണ്. പലിശയ്ക്ക് കൊടുക്കുന്നുണ്ട്. അവനായിരിക്കും എനിക്ക് പൈസ തന്നതെന്ന് കരുതി. പക്ഷെ എനിക്ക് തെറ്റി.
കാശ് തിരിച്ച് കൊടുക്കാൻ ചെന്നപ്പോഴാണ് അറിയുന്നത് വേറൊരുത്തന്റെ കൈയിൽ നിന്ന് വാങ്ങിച്ച് തന്നിരിക്കുകയാണെന്ന്. എന്റെ കൂടെ പഠിച്ച വ്യക്തിയായത് കൊണ്ട് അയാൾ എന്നോട് പലിശ വാങ്ങിയില്ല. ഒരു മുസ്ലിമാണ്. ബന്ധുക്കളേക്കാളും നല്ല മനസുള്ളവർ ഈ നാട്ടിലുണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചു. മൃതദേഹം കൊണ്ട് വന്ന് ചടങ്ങുകളെല്ലാം നടത്തിയെന്നും ശ്രീലത നമ്പൂതിരി ഓർത്തു.

ഭർത്താവിന്റെ റൂമിലേക്ക് കയറുമ്പോൾ അദ്ദേഹത്തിന്റെ മണം വരുമായിരുന്നു. ഉപയോഗിച്ച സാധനങ്ങൾ കാണുമ്പോൾ വിഷമം തോന്നും. ഇനി ജീവിതം ആദ്യമേ തുടങ്ങണോ എന്ന് ചിന്തിച്ചു. മക്കൾ പഠിക്കുകയാണ്. ഉത്തരവാദിത്വങ്ങളെല്ലാം ഭർത്താവിനെ ഏൽപ്പിച്ചതായിരുന്നു. ഭർത്താവിന്റെ മരണ ശേഷം അങ്ങനെയാണ് താൻ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നതെന്നും ശ്രീലത നമ്പൂതിരി ഓർത്തു.
വീടിന് വേറെ അവകാശികളില്ലെന്ന് പഞ്ചായത്തിലോ വില്ലേജിലോ പറയണം. ഒരാളെ ഏർപ്പാടാക്കിയെങ്കിലും അവനൊന്നും ചെയ്തില്ല. പിന്നെ ഞാൻ തന്നെ ഇറങ്ങി. എന്നെ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് കാര്യങ്ങളൊന്നും നടന്നു. അവകാശികളില്ലെന്ന് ഒരു മാസം ഗസറ്റിൽ കൊടുക്കണം. അത് പബ്ലിഷ് ചെയ്തു. കോപ്പിയൊക്കെ വാങ്ങിച്ചു.
ആശുപത്രിയിൽ മരിക്കാൻ കിടക്കുന്ന സമയത്ത് അദ്ദേഹത്തോട് ലോക്കറും ചാവിയും എവിടെയാണെന്ന് ചോദിക്കണം. ഞാനെങ്ങനെ ചോദിക്കും. എന്നിട്ടും അദ്ദേഹം ഓക്സിജൻ മാസ്ക് മാറ്റിയിട്ട് ഇന്ന സ്ഥലത്താണെന്ന് പറഞ്ഞു. അതൊക്കെ സിനിമയിൽ കാണിച്ചാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും ശ്രീലത നമ്പൂതിരി അന്ന് ചോദിച്ചു.


Click it and Unblock the Notifications











