'ധ്യാൻ നല്ലതായതുകൊണ്ട് ദൈവം അർപ്പിതയെ കൊടുത്തു, അവളാണ് ഞങ്ങളുടെ എന്റർടെയ്ൻമെന്റ്'; ശ്രീനിവാസനും ഭാര്യയും!
ശ്രീനിവാസന്റെ കുടുംബത്തോട് അതിയായ സ്നേഹമാണ് മലയാളികൾക്ക്. സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ വിശേഷങ്ങൾ എന്ന പോലെയാണ് ധ്യാനിന്റെയും വിനീതിന്റെയും ശ്രീനിവാസന്റെയും വിശേഷങ്ങൾ മലയാളികൾ കേൾക്കുന്നത്.
അതുകൊണ്ട് തന്നെയാണ് അച്ഛന്റെ വഴിയെ മക്കൾ രണ്ടുപേരും സിനിമയിലെത്തിയപ്പോൾ വൻ സ്വീകാര്യത ലഭിച്ചതും. ഷൂട്ടിങിനും മറ്റുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചപ്പോൾ ആ സ്നേഹം പലപ്പോഴും അനുഭവിക്കാൻ പറ്റിയിട്ടുണ്ടെന്നും ധ്യാൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അസുഖം മൂലം വന്ന അവശതകളിൽ നിന്നും ശ്രീനിവാസൻ കരകയറി തുടങ്ങിയിട്ടേയുള്ളു. കുറുക്കനാണ് ഏറ്റവും അവസാനം ശ്രീനിവാസൻ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ. ആശുപത്രി വാസത്തിന് ശേഷം ശ്രീനിവാസൻ ചെയ്ത ആദ്യ സിനിമയും കുറുക്കനായിരുന്നു. അഭിമുഖങ്ങളിൽ ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ലാതെ സംസാരിക്കുന്ന ഒരാളാണ് ധ്യാൻ ശ്രീനിവാസൻ.

കുടുംബാംഗങ്ങളെ കുറിച്ച് പല രസകരമയ കഥകളും അടുത്തിടെയായി ധ്യാൻ അഭിമുഖങ്ങളിലൂടെ പുറത്തുവിടുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ സ്വഭാവം ഏറ്റവും കൂടുതൽ കിട്ടിയിരിക്കുന്നത് ധ്യാനിനാണെന്ന് പറയുകയാണ് ശ്രീനിവാസൻ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും ശ്രീനിവാസനും ഭാര്യ വിമലയും സംസാരിച്ചത്.
അമ്മ വിമലയുമായി ബന്ധപ്പെട്ട കഥകളാണ് ധ്യാൻ ഏറെയും പങ്കുവെച്ചിട്ടുള്ളത്. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ പൊറോട്ട കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അമ്മയെ കുറിച്ച് ധ്യാൻ പറഞ്ഞ വീഡിയോ ട്രെന്റിങായിരുന്നു. ആ കഥ സത്യമാണോ എന്ന് വിമലയോട് ചോദിക്കുമ്പോൾ കൃത്യമായി തനിക്ക് ഓർമ്മ ഇല്ലെന്നാണ് മറുപടി.
പിന്നീട് ജീവിതത്തിൽ ധ്യാൻ ഏറ്റവും കൂടുതൽ പേടിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചപ്പോൾ വിമലയാണ് മറുപടി പറഞ്ഞത്. ധ്യാനിന് ഏറ്റവും കൂടുതൽ പേടിയും ബഹുമാനവും ഉള്ളത് മാമനെയാണ്. ചില നേരം സ്നേഹവുമാണെന്നും പറഞ്ഞു.
അതുപോലെ തന്നെ ധ്യാനിലെ സംവിധായകനെ കുറിച്ചും വീഡിയോയിൽ വളരെ അഭിമാനത്തോടെയാണ് ശ്രീനിവാസൻ സംസാരിച്ചത്. ധ്യാൻ സംവിധാനം ചെയ്ത ആദ്യ സിനിമയുടെ ലൊക്കേഷനിൽ അവൻ ചെയ്യുന്ന കാര്യങ്ങൾ കണ്ട് തനിക്ക് അഭിമാനം തോന്നിയെന്നാണ് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

കല്യാണത്തിന് ശേഷമുള്ള ധ്യാൻ വളരെ വ്യത്യസ്തനാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. താരത്തിന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ കുറിച്ചും ഇരുവരും വെളിപ്പെടുത്തി. 'ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ എന്റെ അടുത്ത് വന്ന് എന്നോട് പറഞ്ഞു ഒരു പ്രണയം ഉണ്ടെന്ന്. വളരെ നല്ല കാര്യം എന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് അവളെ കല്യാണം കഴിക്കണമെന്നും അച്ഛൻ സംസാരിച്ചാൽ അത് നടക്കുമെന്നും എന്നോട് പറഞ്ഞു.'
'ഞങ്ങൾ അന്ന് ചെന്നൈയിലാണ്. നീ കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്ണിന് ഞാൻ ചിലവിന് കൊടുക്കണോ എന്നാണ് ഞാൻ അവനോട് തിരിച്ച് ചോദിച്ചത്. ഒരു ജോലിയൊക്കെ ആയിട്ട് ആലോചിക്കുന്നതല്ലേ നല്ലതെന്നും ചോദിച്ചു പിന്നീട് അവൻ അതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും' ശ്രീനിവാസൻ വ്യക്തമാക്കി.
'കല്യാണത്തിന് ശേഷം അവൻ നന്നായി മാറി. ഇപ്പോഴത്തെ ധ്യാനിനോട് ശ്രീനിയേട്ടന് ആയാലും നല്ല ബഹുമാനമാണ്. ആരോഗ്യകാര്യത്തിൽ ധ്യാൻ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് എനിക്ക്. ആ തടി മെലിയിക്കണം എന്ന് ഞാൻ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണ്. അതുപോലെ തന്നെ ധ്യാനുമായി വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ഒരു പെൺകുട്ടിയാണ് അർപ്പിത. ദൈവം തന്ന ഒരു സമ്മാനം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.'
'അവൻ ബേസിക്കലി നല്ലതാണ് അതാണ് അവന് ഇത്രയും നല്ല ഭാര്യയെ കൊടുത്തത്. ഞാൻ പ്രസവിച്ച മോളെ പോലെയാണ് അവൾ. ദിവ്യയും അങ്ങനെതന്നെ. ധ്യാനിന്റെ മകളാണ് ഞങ്ങളുടെ ഇപ്പോഴത്തെ എന്റർടെയ്ൻമെന്റ്. അവൾ വന്നാൽ വീട് ഉണരും. കാണാതിരിക്കുമ്പോൾ വിഷമമാണെന്നും' വിമല പറയുന്നു.


Click it and Unblock the Notifications