കാച്ചിക്കുറുക്കിയ വരികളും മർമ്മത്തിൽ കൊള്ളുന്ന എഴുത്തും...; ശ്രീനിവാസന്റെ പിറന്നാൾ പ്രിയപ്പെട്ടവർക്കൊപ്പം!
ഇന്ന് കേരള രാഷ്ട്രീയത്തിൽ അടക്കം നടക്കുന്ന പല സംഭവ വികാസങ്ങളും കാണുമ്പോൾ മലയാളികൾ മനസിൽ എങ്കിലും അറിയാതെ ചോദിച്ച് പോകാറുണ്ട് ശ്രീനിവാസനും ഇല്ലുമിനാറ്റിയാണോയെന്ന്... അത്രത്തോളം ഗംഭീരമായാണ് ഭാവിയിൽ കേരളത്തിൽ നടക്കാൻ സാധ്യതയുള്ള സംഭവ വികാസങ്ങൾ ശ്രീനിവാസൻ തിരക്കഥകളിലൂടെ പറഞ്ഞ് പോയിട്ടുള്ളത്. മലയാള സിനിമയ്ക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ ഒന്നാണ് ശ്രീനിവാസനെന്ന പ്രതിഭ.
കാച്ചിക്കുറിക്കിയ ഡയലോഗും മർമ്മത്തിൽ കൊള്ളുന്ന രീതിയിലുള്ള എഴുത്തും അഭിനയപാടവവും കൊണ്ട് അദ്ദേഹം മലയാള സിനിമയ്ക്ക് നല്ല നിരവധി കഥകളും കഥാപാത്രങ്ങളും ഇതിനോടകം സമ്മാനിച്ച് കഴിഞ്ഞു. ആക്ഷേപഹാസ്യത്തിന് മാതൃകയാക്കാവുന്ന തിരക്കഥകളായിരുന്നു അദ്ദേഹം എഴുതിയവയിൽ ഏറെയും. ശ്രീനിവാസന്റെ സിനിമകളിൽ ഫാന്റസി കാണാൻ കഴിയില്ല. ഏതൊരു സാധാരണക്കാരനും മനസിലാകുന്ന കഥാസന്ദർഭങ്ങൾ മാത്രം.

സൂക്ഷ്മമായ അഭിനയപാടവവും എന്നെന്നും ഓർമ്മിക്കപ്പെടുന്ന സംവിധാന മികവും. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് തന്റെ സിനിമകളിലൂടെ പറഞ്ഞ് പോയിരുന്നത്. അനാരോഗ്യം മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം സിനിമയിൽ സജീവമല്ല. അതുകൊണ്ട് തന്നെ ശ്രീനിവാസൻ തിരക്കഥകൾ സിനിമാപ്രേമികൾക്കും മിസ് ചെയ്യുന്നുണ്ട്.
അറുപത്തിയൊമ്പതിന്റെ നിറവിൽ നിൽക്കുന്ന താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാര്യയ്ക്കൊപ്പം ഇരുന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ നിർമാതാവായ ബാദുഷയാണ് സോഷ്യൽമീഡിയയിൽ പങ്കുെവച്ചത്. രാവിലെ മുതൽ സഹപ്രവർത്തകരും ആരാധകരുമെല്ലാം നടന് സോഷ്യൽമീഡിയ വഴി പിറന്നാൾ ആശംസകൾ നേരുന്നുണ്ട്.
ഏറെ നാൾ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ അസുഖം ഒക്കെ ഭേദമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് കുറച്ച് നാളുകളെയായുള്ളു. ശാരീരികമായി ഇപ്പോഴും ചില ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാൽ സംസാരത്തിലും പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
അടുത്തിടെ മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമിയുടെ സെറ്റിൽ ശ്രീനിവാസൻ എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. തന്റെ അസുഖങ്ങളെ കുറിച്ചും ആശുപത്രി വാസത്തെ കുറിച്ചും ശ്രീനിവാസന്ഡ തന്നെ ഒരിക്കൽ മനസ് തുറന്നിരുന്നു. മരണത്തെ കുറിച്ച് തനിക്ക് ഇപ്പോള്‍ പേടിയില്ലെന്നും താന്‍ അഞ്ചാറ് തവണ മരിച്ച് കഴിഞ്ഞുവെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല.

കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസംമുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് ഞാന്‍ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നും. അപ്പോള്‍ പിന്നെ മരണത്തെ പേടിയില്ല എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. 1956 ഏപ്രിലിൽ കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്ത് അദ്ധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായിട്ടാണ് ശ്രീനിവാസന്റെ ജനനം.
മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977ൽ മദ്രാസിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. നടൻ രജനികാന്ത് സഹപാഠിയായിരുന്നു. 1976ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും പല്ലാങ്കുഴി എന്ന ചിത്രത്തിൽ നായകനായ കാഥികൻ സാംബശിവന് ശബ്ദം നൽകിയിട്ടുണ്ട്. 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് തിരക്കഥ രചനയ്‌ക്ക് തുടക്കമിടുന്നത്.


Click it and Unblock the Notifications











