പിറന്നാൾ ദിനത്തിൽ അച്ഛന്റെ മരണം, പ്രകടിപ്പിക്കാനായില്ല...; സ്നേഹം ഉള്ളിലൊതുക്കിയ അച്ഛനും മകനും
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മരണം കുടുംബത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. 69 വയസിലാണ് ശ്രീനിവാസൻ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഏറെ നാളായി അലട്ടുന്നുണ്ടായിരുന്നു. സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ശ്രീനിവാസൻ. ഇതിനിടെ ചില വേദികളിലെത്തി. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ശ്രീനിവാസന്റെ മക്കൾ. രണ്ട് പേരും അറിയപ്പെടുന്ന സിനിമാ താരങ്ങൾ. അച്ഛന്റെ മൃതദേഹത്തിനരികിലിരുന്ന് കരയുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ ഏവരെയും നൊമ്പരപ്പെടുത്തുന്നുണ്ട്.
ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനമാണ് ഡിസംബർ 20. ധ്യാനിന്റെ പിറന്നാൾ ദിനത്തിലാണ് പിതാവിന്റെ മരണം. വിനീത് ചെന്നെെയിലാണ് താമസിക്കുന്നത്. ധ്യാൻ അച്ഛനും അമ്മയ്ക്കുമൊപ്പവും. അച്ഛനും താനും തമ്മിൽ സ്നേഹ പ്രകടനങ്ങൾ നടത്തുന്ന ബന്ധമല്ലെന്ന് ധ്യാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. താൻ വഴി തെറ്റിയ പോയ നാളുകളിൽ അച്ഛനുമായി അസ്വാരസ്യം ഉണ്ടായിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്.

ഞങ്ങൾ ജീവിച്ച് വളർന്ന സാഹചര്യം വേറെയാണ്. ഞാൻ പുളളിയുടെ മകനാണെന്ന് ഒഴിച്ച് ഞാൻ പുള്ളിയിൽ നിന്നും പ്രചോദനം നേടിയ ഒരു സംഭവവും ഉണ്ടായിട്ടില്ല. ഉപദേശങ്ങൾ തന്നിട്ടില്ല. ഞങ്ങൾ അങ്ങനെ ഒരുമിച്ച് ജീവിച്ചിട്ടില്ല. ഇപ്പോഴാണ് ഞാൻ വീട്ടിൽ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ധ്യാൻ ഒരിക്കൽ പറഞ്ഞു. പഠന കാലത്ത് താൻ ലഹരിക്കടിമപ്പെട്ടിരുന്നെന്നും അന്ന് ധ്യാൻ പറഞ്ഞിട്ടുണ്ട്.
നീ ഇത് ഉപയോഗിക്കരുതെന്ന് ചേട്ടനുൾപ്പെടെ പലരും എന്നോട് പറഞ്ഞു. പക്ഷെ ഞാനന്ന് ഉപയോഗിച്ചു. ഇത് നമുക്ക് സ്വയം തോന്നണം. അന്ന് അച്ഛനും അമ്മയും കൂടെയില്ല. ഹോസ്റ്റലിൽ പഠിച്ചിരുന്ന കാലം. നാലഞ്ച് വർഷം ഞാൻ അച്ഛനെയും അമ്മയെയുമൊന്നും കണ്ടിട്ട് പോലുമില്ല. ഹോസ്റ്റലിലാണ്. കൂടൂതൽ ഫ്രീഡം കിട്ടുന്നു. ആ ഫ്രീഡം പരമാവധി ദുരുപയോഗം ചെയ്യുന്നു. നമ്മൾ തന്നെ അത് മനസിലാക്കണം. ഇതിനോടൊപ്പം നഷ്ടമായത് വിദ്യഭ്യാസം, പ്രണയം, ആ സമയത്തുണ്ടായ കൂട്ടുകാർ, ആരോഗ്യം എന്നിവയൊക്കെയാണ്. കൂടെയുള്ളവരുടെ മരണവും ആക്സിഡന്റും കണ്ടിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു.


Click it and Unblock the Notifications











