വേദന കൊണ്ട് ഞാൻ പുളഞ്ഞു, ഹോസ്പിറ്റൽ വരെ എത്തില്ലെന്ന് പേടിച്ചിട്ടുണ്ട്; അതിനേക്കാൾ നല്ലത് മരണം; ശ്രീനിവാസൻ
മലയാള സിനിമാ ലോകം ബഹുമാന്യ സ്ഥാനമാണ് ശ്രീനിവാസന് നൽകുന്നത്. പ്രേക്ഷകർ എന്നും മനസിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ശ്രീനിവാസൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഒട്ടനവധി സിനിമകൾക്ക് ഇദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. ജനപ്രീതിയും പുരസ്കാരങ്ങളും നിരൂപക പ്രശംസയും ശ്രീനിവാസന്റെ സിനിമകൾക്ക് ലഭിച്ചു. സിനിമാ രംഗത്ത് സജീവമായി നിലനിൽക്കുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ശ്രീനിവാസനെ വലയ്ക്കുന്നത്.
ഏറെ നാൾ ചികിത്സയിലായിരുന്ന ശ്രീനിവാസൻ പതിയെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. 2022 ലാണ് ഹൃദയാഘാതം വന്ന് ശ്രീനിവാസൻ ആശുപത്രിയിലാകുന്നത്. അസുഖ കാലം ശ്രീനിവാസനെ തളർത്തി. കുറേ നാളുകൾക്ക് ശേഷം ക്ഷീണിച്ച് അവശനായ ശ്രീനിവാസനെ കണ്ടപ്പോൾ ഏവർക്കും വിഷമമായി. ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ശ്രീനിവാസൻ. ആശുപത്രിയിലായ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസനിപ്പോൾ.

സിനിമാതെക്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അസുഖത്തെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് ശ്രീനിവാസൻ മറുപടി നൽകി. അതൊന്നും കുഴപ്പമില്ല, കാരണം ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചു. മരണം എനിക്കിപ്പോൾ ഒരു വിഷയം അല്ല. ശ്വാസം മുട്ടൽ വന്ന് ബോധം പോയപ്പോൾ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാൻ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റൽ വരെ എത്തില്ലെന്ന് ഞാൻ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നും. അപ്പോൾ പിന്നെ മരണത്തെ പേടിയില്ല.
ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കൽ സെന്ററിലാണ്. 24 മണിക്കൂർ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആർ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആൾക്കാർ പറയുന്നത്. അതിനിടയിൽ മരിച്ചാൽ താൻ പോലും അറിയില്ലെന്ന് ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. ഭാര്യയെക്കുറിച്ച് നല്ലതേ പറയൂ, അല്ലെങ്കിൽ ആളുകൾ അവളെ വിളിച്ച് പരാതിപ്പെടുമെന്നും ശ്രീനിവാസൻ ചിരിയോടെ പറഞ്ഞു.

അഭിമുഖത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ശ്രീനിവാസൻ സംസാരിക്കുന്നുണ്ട്. ഉദയനാണ് താരത്തിലെ എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചാണെന്ന് ശ്രീനിവാസൻ തുറന്ന് പറഞ്ഞു. കേണൽ പദവി മോഹൻലാൽ ചോദിച്ച് വാങ്ങിയതാണ്. അതാണ് സരോജ് കുമാർ എന്ന സിനിമയിൽ കാണിച്ചതെന്നും ശ്രീനിവാസൻ വ്യക്തമാക്കി. പരാമർശം ഇതിനകം താരങ്ങളുടെ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
അതേസമയം തനിക്ക് ഇവരോടാരോടും വിരോധമില്ലെന്നും മനസിലുള്ളത് തുറന്ന് പറയുന്ന ആളാണ് താനെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ ശ്രീനിവാസനെ വിമർശിച്ച് കൊണ്ട് മകൻ ധ്യാൻ ശ്രീനിവാസൻ സംസാരിക്കുകയുണ്ടായി. അച്ഛനുൾപ്പെടെ പല എഴുത്തുകാർക്കും അഹങ്കാരമുണ്ടെന്ന് ധ്യാൻ തുറന്ന് പറഞ്ഞു.
മോഹൻലാലിനെക്കുറിച്ച് അച്ഛൻ നടത്തിയ പരമാർശം അനാവശ്യമായിരുന്നെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത് ശ്രീനിവാസൻ സജീവമായി വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. നടന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications