വിനീതിനോട് ഡിസ്കഷനുണ്ടായിരുന്നു; അവനോട് എന്താണ് ചർച്ച ചെയ്യേണ്ടത്? ധ്യാനിനെക്കുറിച്ച് ശ്രീനിവാസൻ
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന വ്യക്തിയാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായുമെല്ലാം ശ്രീനിവാസൻ പേരെടുത്തു. അസുഖ ബാധിതനായി ഏറെ നാൾ സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു ശ്രീനിവാസൻ. നടന് സംഭവിച്ച രൂപ മാറ്റം കണ്ട് സിനിമാ പ്രേക്ഷകർ ഏറെ വിഷമിച്ചിരുന്നു. ശ്രീനിവാസന്റെ തിരിച്ചു വരവിനായി ആരാധകർ പ്രാർത്ഥിച്ചു.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശ്രീനിവാസൻ വീണ്ടും സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ്. മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന പുറത്ത് വരാനിരിക്കുന്ന സിനിമയിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകനും ഒരുപാട് നാളുകൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയുമാണിത്. ധ്യാൻ, വിനീത് എന്നീ ശ്രീനിവാസന്റെ രണ്ട് മക്കളും സിനിമാ രംഗത്തേക്കാണ് കടന്ന് വന്നത്.
മൂത്ത മകൻ വിനീത് ശ്രീനിവാസൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ പല മേഖലകളിൽ ശോഭിച്ചു. ഗായകനായി ആദ്യം കണ്ട വിനീത് പിന്നീട് നടനും സംവിധായകനുമായി. എല്ലാത്തിലും വിജയിക്കാനും വിനീതിന് കഴിഞ്ഞു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത്, ഹൃദയം എന്നീ രണ്ട് സിനിമകളും മലയാളത്തിലെ ഹിറ്റായി.

നടൻ അഭിനയിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമ അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ വലിയ ചർച്ചയായതാണ്. സിനിമാ രംഗത്ത് ഇന്ന് സ്വന്തമായി ഒരു ബ്രാൻഡ് വാല്യുവുള്ള നടനും സംവിധായകനുമാവാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു.
മറുവശത്ത് ധ്യാൻ ശ്രീനിവാസൻ കരിയറിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ജനപ്രിയനാണ്. രസകരമായി സംസാരിക്കുന്ന ധ്യാനിന് ഇന്ന് നിരവധി ആരാധകരുണ്ട്. കരിയറിൽ വലിയൊരു ബ്രേക്ക് ധ്യാൻ ശ്രീനിവാസന് വന്നിട്ടില്ല. തനിക്ക് കരിയറിൽ പറ്റിയ പാളിച്ചകളൊക്കെ സരസമായി ധ്യാൻ തന്നെ തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ചും വിനീതിനെക്കുറിച്ചും ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചിരിക്കുകയാണ് പിതാവ് ശ്രീനിവാസൻ.
'വിനീത് ആദ്യ സിനിമ മലർവാടി ആർട്സ് ക്ലബ് എന്നോട് ചർച്ച ചെയ്തിരുന്നു. ആദ്യം എഴുതിക്കൊണ്ട് വന്നു. അതിൽ കുറേ കുഴപ്പങ്ങൾ എനിക്ക് തോന്നി. അത് ചർച്ച ചെയ്തു. ശരിയെന്ന് പറഞ്ഞ് പിന്നെ എന്നെ വിളിച്ചു. ഞാൻ പറഞ്ഞത് പോലെയാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ ചെയ്യട്ടേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, തീർച്ചയായും അങ്ങനെ ചെയ്യണമെന്ന്. എന്നോടൊപ്പം ഡിസ്കഷൻ വേണ്ടെന്ന് ഞാൻ പറഞ്ഞു,' ശ്രീനിവാസൻ പറഞ്ഞു.

ധ്യാനിനോട് ചർച്ചകൾ നടത്താറുണ്ടോ എന്ന് ചോദിച്ചപ്പോൾ അവനോട് എന്താണ് ചർച്ച ചെയ്യേണ്ടതെന്നാണ് ശ്രീനിവാസൻ ചിരിച്ച് കൊണ്ട് തിരിച്ച് ചോദിച്ചത്. ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് ആളുകൾ പറയാറുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. വിനീതിനാണോ ധ്യാനിനാണോ അച്ഛന്റെ സ്വഭാവം കൂടുതൽ കിട്ടിയതെന്ന ചോദ്യത്തിനും ശ്രീനിവാസൻ മറുപടി നൽകി. 'അവർ രണ്ട് പേരും രണ്ട് ടൈപ്പാണ്. പക്ഷെ ഒരു കാര്യമുണ്ട്. തട്ടിപ്പൊന്നും രണ്ട് പേർക്കും അധികമില്ല,' ശ്രീനിവാസൻ പറഞ്ഞു.
അഭിമുഖത്തിൽ നടൻ മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പരാമർശം കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. അടുത്തിടെ മോഹൻലാൽ പൊതുവേദിയിൽ വെച്ച് തന്നെ കെട്ടിപ്പിടിച്ചതിനെ പറ്റി ചോദിച്ചപ്പോൾ മോഹൻലാലിനെ വെറുതെയല്ല ബെസ്റ്റ് ആക്ടറെന്ന് വിളിക്കുന്നതെന്നാണ് താൻ നൽകിയ മറുപടിയെന്ന് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു. ഈ പരാമർശം വലിയ ചർച്ചയായി. ഏറെ നാളുകൾക്ക് ശേഷം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും ഒരുകാലത്ത് സിനിമകളിലെ ഹിറ്റ് കോംബോ ആയിരുന്നു.


Click it and Unblock the Notifications











